ഇടുക്കി : ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ഞായറാഴ്ച രാവിലെ 10 മണിക്ക് ഉയര്‍ത്തുമെന്ന് തമിഴ്‌നാട് അറിയിച്ചു. പെരിയാര്‍ തീരത്ത് ഉള്ളവര്‍ ജാഗ്രത പാലിക്കണം എന്ന് ജില്ല ഭരണകൂടം മുന്നറിയിപ്പ് നല്‍കി. പരമാവധി 1000 ഘനയടി വെള്ളം ആണ് തുറന്നു വിടുക. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ജില്ല കളക്ടര്‍ അറിയിച്ചു.
അണക്കെട്ടിലെ ജലനിരപ്പ് 136 അടിയെത്തിയിരുന്നു. ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞാല്‍ ഷട്ടര്‍ തുറക്കാനുള്ള തീരുമാനം മാറ്റിയേക്കും. നേരത്തെ ഷട്ടറുകള്‍ തുറക്കുമെന്ന മുന്നറിയിപ്പ് നല്‍കിയ പശ്ചാത്തലത്തില്‍ ജില്ലാ ഭരണകൂടം മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പെരിയാറില്‍ ജലനിരപ്പ് താഴ്ന്ന നിലയിലാണ്. പെരിയാറിലേക്ക് ഡാമിലെ വെള്ളം ഒഴുക്കുകയാണെങ്കിലും ആശങ്കപ്പെടേണ്ട നിലയില്‍ പെരിയാറില്‍ ജലനിരപ്പ് ഉയരില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
അതിനിടെ, ജലനിരപ്പ് അപകടകരമായ രീതിയില്‍ തുടരുന്നതിനാല്‍ പത്തനംതിട്ട ജില്ലയിലെ മണിമല നദിയില്‍ കേന്ദ്ര ജല കമ്മീഷന്‍ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചുണ്ട്. ഈ നദിയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം.പീച്ചി ഡാമിലെ നാല് ഷട്ടറുകള്‍ തുറന്നതിനെ തുടര്‍ന്ന് കരുവന്നൂര്‍, മണലിപ്പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: