ന്യൂദല്‍ഹി: യുഎസില്‍ ഉപരിപഠനത്തിന് പോകുന്ന വിദ്യാര്‍ത്ഥികളുടെ അഞ്ച് വര്‍ഷത്തെ സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകള്‍ പരിശോധിക്കാന്‍ തീരുമാനം. ഇന്ത്യയിലെ യുഎസ് എംബസിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
പലസ്തീന്‍ സിന്ദാബാദ് വിളിക്കുകയും വേണം യുഎസില്‍ പഠിക്കുകയും വേണം എന്നത് ഇനി നടപ്പില്ല. ഏതെങ്കിലും ഒന്നാകാം. പലസ്തീന് സിന്ദാബാദ് വിളിക്കുകയും തണ്ണിമത്തന്‍ ബാഗ് ഉയര്‍ത്തിക്കാട്ടുകയും ഗാസ അഭയാര്‍ത്ഥികളുടെ ദുരിതങ്ങളെക്കുറിച്ച് വാചാലരാവുകയും ചെയ്യുന്നവര്‍ക്ക് ഇനി ഇന്ത്യയില്‍ തന്നെ പഠിക്കാം. അമേരിക്ക അവര്‍ക്ക് വേണ്ടി വാതില്‍ തുറക്കില്ല. അതാണ് ട്രംപ് സര്‍ക്കാരിന്റെ തീരുമാനം.
ഇപ്പോഴത്തെ മാത്രമല്ല, വിദ്യാര്‍ത്ഥികളുടെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ സോഷ്യല്‍ മീഡിയയിലെ പെരുമാറ്റരീതികള്‍ വിലയിരുത്തപ്പെടും. ഇതിനായി ഉന്നതവിദ്യാഭ്യാസത്തിന് കുടിയേറുന്ന വിദ്യാര്‍ത്ഥികള്‍ അവരുടെ സമൂഹമാധ്യമപ്ലാറ്റ് ഫോമുകളും യൂസര്‍ നെയിമുകളും ഡിഎസ്-160 ഫോമില്‍ വെളിപ്പെടുത്തണം. വെളിപ്പെടുത്തിയ വിവരങ്ങള്‍ ശരിയാണെന്ന് സത്യവാങ്മൂലവും നല്‍കണം. ഇത് മറച്ചുപിടിക്കാന്‍ ശ്രമിക്കുകയും പിന്നീട് അന്വേഷണത്തില്‍ കണ്ടെത്തുകയും ചെയ്താല്‍ ആ നിമിഷം നാടുകടത്തും.
ഗാസയ്‌ക്കും പലസ്തീനും അനുകൂലമായി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അമേരിക്കയിലെ സര്‍വ്വകലാശാലകളില്‍ ശബ്ദം ഉയര്‍ത്തുന്നത് ശക്തമായതിനെ തുടര്‍ന്നാണ് അമേരിക്ക വിസ അപേക്ഷകരുടെ മേല്‍ കൂടുതലായി പിടിമുറുക്കുന്നത്. മസാച്ചുസെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ (എംഐടി) വിദ്യാര്‍ത്ഥിനിയായ മേഘ വെമൂരി എന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥി ഗാസ പ്രശ്നം ഉയര്‍ത്തി എംഐടിയെ വിമര്‍ശിച്ചിരുന്നു. പലസ്തീന്‍കാര്‍ ധരിയ്‌ക്കുന്ന പ്രത്യേക ഷാളായ കെഫിയ പുതച്ചാണ് മേഘ വെമൂരി സ്റ്റേജില്‍ പ്രത്യക്ഷപ്പെട്ടത്. ഇതേ തുടര്‍ന്ന് മേഘ വെമൂരിയെയും മാതാപിതാക്കളെയും അവിടുത്തെ ഗ്രാജ്വേഷന്‍ ചടങ്ങില്‍ നിന്നും എംഐടി വിലക്കിയിരുന്നു. ഏറ്റവും തമാശ, മേഘ വെമൂരിയ്‌ക്ക് ഗാസയിലെ അഭയാര്‍ത്ഥി പ്രശ്നങ്ങല്‍ വള്ളിപുള്ളി അറിയാമെങ്കിലും കശ്മീരിലെ പഹല്‍ ഗാമില്‍ 26 ഇന്ത്യന്‍ ടൂറിസ്റ്റുകളെ മതം ചോദിച്ച് പാകിസ്ഥാന്‍ ഭീകരവാദികള്‍ വെടിവെച്ച് കൊന്ന സംഭവം അറിയുകയേ ഇല്ലെന്നതാണ്.
ഇതുപോലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഗാസയ്‌ക്കും പലസ്തീനും വേണ്ടി വിവിധ യുഎസ് സര്‍വ്വകലാശാലകളില്‍ ശബ്ദുമുയര്‍ത്തുന്നത് അധികമായതോടെയാണ് ട്രംപ് സര്‍ക്കാര്‍ കര്‍ശന നിയമങ്ങള്‍ കൊണ്ടുവന്നത്. പഠിക്കാന്‍ വരുന്നവര്‍ പഠിച്ചാല്‍ മതി എന്ന നിലപാടാണ് ട്രംപ് സര്‍ക്കാര്‍ മുന്നോട്ട് വെയ്‌ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: