ന്യൂയോര്‍ക്ക് : തിരുവനന്തപുരത്തെ മേയര്‍ ആര്യാരാജേന്ദ്രനെ പുകഴ്‌ത്തി സമൂഹമാധ്യമത്തില്‍ സന്ദേശം പങ്കുവെച്ച് ന്യൂയോര്‍ക്കിലെ മേയര്‍ സ്ഥാനാര്‍ത്ഥിയായ സൊഹ്റാന് മംദാനി. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ എന്ന വിശേഷണത്തോടെ, ആര്യാ രാജേന്ദ്രന്‍ തിരുവനന്തപുരം മേയറായപ്പോള്‍ പുതുച്ചേരി സിപിഎം 2020ല്‍ സമൂഹമാധ്യമത്തില്‍ ഒരു പോസ്റ്റിട്ടിരുന്നു. ന്യൂയോര്‍ക്ക് മേയര്‍ എങ്ങിനെയായിരിക്കണം എന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യവേ, ആര്യാ രാജേന്ദ്രനെക്കുറിച്ചുള്ള ഈ പോസ്റ്റ് സൊഹ്റാന്‍ മംദാനിയും പങ്കുവെച്ചിരുന്നു. പ്രായം കുറഞ്ഞ മേയര്‍ വരണം എന്ന വാദത്തിന് ഊന്നല്‍ നല്‍കാനാണ് സൊഹ്റാന്‍ മംദാനി ഈ പോസ്റ്റ് പങ്കുവെച്ചത്.
ഇതോടെ സമൂഹമാധ്യമങ്ങളില്‍ നിരവധി പ്രതികരണങ്ങളാണ് വരുന്നത്. ന്യൂയോര്‍ക്കിനെ തിരുവനന്തപുരം പോലെയാക്കാനാണോ ഉദ്ദേശ്യം എന്നാണ് ചിലരുടെ ചോദ്യം. തിരുവനന്തപുരത്തെ മേയറുകുട്ടിയെക്കൊണ്ട് പൊറുതിമുട്ടി എന്നായിരുന്നു മറ്റു ചിലരുടെ പ്രതികരണം. ആറ്റുകാല്‍ പൊങ്കാലയ്‌ക്ക് വന്ന സ്ത്രീകള്‍ അടുപ്പുകൂട്ടിയ ഇഷ്ടികകള്‍ നീക്കം ചെയ്യുന്നതുള്‍പ്പെടെ ഒട്ടേറെ വിവാദങ്ങള്‍ ആര്യാ രാജേന്ദ്രനെ ചുറ്റിപ്പറ്റി ഉണ്ടായിരുന്നു. ഒരു കെഎസ്ആര്‍ടിസി ബസ് ഡ്രൈവറും ആര്യാ രാജേന്ദ്രനും തമ്മിലുണ്ടായ വഴക്കും വലിയ വാര്‍ത്തയായിരുന്നു. ആര്യയുടെ പല പരിഷ്കാരങ്ങളും വിവാദമായിരുന്നു. ഇതിനെതിരെ പ്രതിപക്ഷം നയിച്ച സമരങ്ങള്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ നടന്നിട്ടുണ്ട്.
21 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ആര്യാരാജേന്ദ്രന്‍ ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയറായിരുന്നു. ഇപ്പോഴത്തെ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ് നാവിസ് ആയിരുന്നു അതുവരെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍. ഫഡ്നാവിസ് നാഗ് പൂര്‍ മേയറായത് 27ാം വയസ്സിലാണ്.
സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്ക് മേയര്‍ സ്ഥാനാര്‍ത്ഥിയാവാനുള്ള പ്രാഥമിക റൗണ്ടില്‍ വിജയിച്ചിരുന്നു. നവമ്പറിലാണ് അന്തിമ റൗണ്ട് മത്സരം. ട്രംപിന്റെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയെ പിന്തള്ളിയാണ് ഡമോക്രാറ്റ് സ്ഥാനാര്‍ത്ഥിയായ സൊഹ്റാന് മംദാനി മുന്നിലെത്തിയത്. തെരഞ്ഞെടുക്കപ്പെട്ടാല്‍ ന്യൂയോര്‍ക്കിന്റെ ചരിത്രത്തില്‍ മേയറാവുന്ന ആദ്യ മുസ്ലിമായി സൊഹ്റാന്‍ മംദാനി മാറും. കമ്മ്യൂണിസ്റ്റ് ചിന്താഗതിക്കാരന്‍ കൂടിയായ മംദാനിയെ ‘ഭ്രാന്തനായ കമ്മ്യൂണിസ്റ്റ്’ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. സൊഹ്റാന്‍ മംദാനിയ്‌ക്ക് അനുകൂലമായി ഇന്ത്യയിലെ മുസ്ലിം സംഘടനകളും എന്‍ജിഒകളും കമ്മ്യൂണിസ്റ്റുകളും സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രചാരണമാണ് ഇന്ത്യയില്‍ അഴിച്ചുവിടുന്നത്. പക്ഷെ ഇയാള്‍ മേയറായാല്‍ ന്യൂയോര്‍ക്കില്‍ വീണ്ടും പലസ്തീന്‍ തരംഗം ആഞ്ഞടിക്കുമെന്നാണ് ട്രംപ് വിമര്‍ശിക്കുന്നത്. അതിനാല്‍ മംദാനിയെ തോല്‍പിക്കാന്‍ കച്ചകെട്ടി ട്രംപും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും രംഗത്തുണ്ട്. എന്തിന് ഡമോക്രാറ്റ് നേതാവായ ബില്‍ ക്ലിന്‍റന്‍ പോലും സൊഹ്റാന്‍ മംദാനിക്കെതിരെ രംഗത്തുണ്ട്. മുസ്ലിം ആധിപത്യം ന്യൂയോര്‍ക്കില്‍ വരാന്‍ സമ്മതിക്കില്ലെന്ന നിലപാടാണ് ബില്‍ ക്ലിന്‍റണ്‍ മംദാനിക്കെതിരെ രംഗത്ത് വരാന്‍ കാരണം. സൊഹ്റാന്‍ മംദാനി ജയിച്ചാല്‍ വീണ്ടും ന്യൂയോര്‍ക്കിലും മറ്റും മുസ്ലിം കുടിയേറ്റം ശക്തമാവുമെന്നും അമേരിക്കക്കാര്‍ ഭയക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: