Kerala

മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ മുടങ്ങിയതായി അറിവില്ലെന്ന് മന്ത്രി വീണാ ജോര്‍ജ്, എഫ് ബി പോസ്റ്റില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് ഡോ. ഹാരിസ് ചിറക്കല്‍

ശസ്ത്രക്രിയാ ഉപകരണങ്ങളുടെ പോരായ്മ ചൂണ്ടിക്കാട്ടി ഡോ. ഹാരിസ് ചിറക്കല്‍ ഫേസ്ബുക്കിലിട്ട പോസ്റ്റ് വിവാദമായിരുന്നു

Published by

തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ മുടങ്ങിയതായി അറിഞ്ഞിട്ടില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ശസ്ത്രക്രിയാ ഉപകരണങ്ങള്‍ ഇല്ലെന്ന ഡോ ഹാരിസിന്റെ ആരോപണം സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തും.

ഇന്നലെ മൂന്ന് ശസ്ത്രക്രിയകള്‍ നടത്തിയിട്ടുണ്ട്. അവസാനത്തെ ഒരു ശസ്ത്രക്രിയ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല എന്നാണ് ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എജുക്കേഷന്റെ (ഡിഎംഇ) ചുമതല വഹിക്കുന്ന ഡോ വിഷ്ണുനാഥന്‍ അറിയിച്ചത്.ഒരു ശസ്ത്രക്രിയ മുടങ്ങിയത് ഒരു പ്രോബിന് കേടുപാടുള്ളത് കൊണ്ടാണ്- മന്ത്രി പറഞ്ഞു.

ഇങ്ങനെയൊരു വിഷയം തന്റെ ശ്രദ്ധയില്‍ ഇല്ലെന്നും സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പ്രശ്നം എത്തിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ഡിഎംഇയുടെ ശ്രദ്ധയിലും ഈ വിഷയം ഇല്ല എന്നാണ് പറഞ്ഞത്. വിഷയം സമഗ്രമായി അന്വേഷിക്കും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം മെഡിക്കല്‍ കോളജേിന് 700ലധികം കോടി രൂപ കിഫ്ബിയിലൂടെ അനുവദിച്ചിരുന്നു. ഗണ്യമായൊരു തുക ഉപകരണങ്ങള്‍ക്ക് വേണ്ടി യൂറോളജി ഡിപ്പാര്‍ട്ട്മെന്റിനും അനുവദിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളേജിലെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റിനെ ഐസിഎംആര്‍ മാതൃകയായി എടുത്തിട്ടുണ്ട്. ന്യൂറോളജി സെന്ററിനെ കോംപ്രിഹെന്‍സീവ് ് സ്ട്രോക്ക് യൂണിറ്റായി ഐസിഎംആര്‍ അംഗീകരിച്ചത് മന്ത്രി ചൂണ്ടിക്കാട്ടി.

നൂറ് കണക്കിന് രോഗികള്‍ക്ക് ശസ്ത്രക്രിയ മുടങ്ങി എന്നത് ചെറിയ കാര്യമല്ലാത്തത് കൊണ്ടാണ് എത്ര സര്‍ജറികള്‍ ഷെഡ്യൂള്‍ ചെയ്തു, എത്ര നടന്നു,മുന്‍പ് ഇങ്ങനെയുണ്ടായിട്ടുണ്ടോ, എന്തുകൊണ്ട് ഡിഎംഇ അഡിഷണല്‍ ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് ചെയ്തില്ല തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ചതെന്ന് മന്ത്രി പറഞ്ഞു.

എന്നാല്‍, ഫേസ്ബുക്ക് പോസ്റ്റില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കല്‍ വ്യക്തമാക്കി. മന്ത്രിയുടെ പി എസ് ഉറപ്പ് നല്‍കിയത് കൊണ്ടാണ് പോസ്റ്റ് പിന്‍വലിച്ചത്. എട്ടു മാസങ്ങള്‍ക്ക് മുമ്പ് തന്നെ മന്ത്രിയുടെ ഓഫീസിനെ കാര്യങ്ങള്‍ ധരിപ്പിച്ചിരുന്നു. എല്ലാ കാര്യങ്ങളും മന്ത്രിയുടെ ഓഫീസിന് അറിയാമെന്നും നടപടി ഉണ്ടായിക്കോട്ടെയെന്നും ഡോ. ഹാരിസ് ചിറക്കല്‍ പറഞ്ഞു. സര്‍വീസ് തന്നെ മടുത്ത് ഇരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ശസ്ത്രക്രിയാ ഉപകരണങ്ങളുടെ പോരായ്മ ചൂണ്ടിക്കാട്ടി ഡോ. ഹാരിസ് ചിറക്കല്‍ ഫേസ്ബുക്കിലിട്ട പോസ്റ്റ് വിവാദമായിരുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക