സുവേന്ദു അധികാരി (വലത്ത്) ദിഘ ജഗന്നാഥക്ഷേത്രത്തിലെ രഥയാത്ര (നടുവില്‍) മുസ്ലിം മതപ്രാര്‍ത്ഥനാച്ചടങ്ങില്‍ മമത (ഇടത്ത്)
കൊല്‍ക്കൊത്ത : പുതുതായി നിര്‍മ്മിച്ച ദിഘ ജഗന്നാഥ ക്ഷേത്രത്തിലെ പ്രസാദം വീടുവീടാന്തരം നല്‍കി ഹിന്ദുവോട്ടര്‍മാരെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുകയാണ് മമത സര്‍ക്കാര്‍. ഖജനാവിലെ പണം ധൂര്‍ത്തടിച്ച് ‘ഹലാല്‍’ പ്രസാദം നല്‍കരുതെന്ന വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവ് സുവേന്ദു അധികാരി. മൂര്‍ഷിദാബാദിലെ മുസ്ലിം മധുരപലഹാരക്കടകള്‍ ഉണ്ടാക്കുന്ന പലഹാരങ്ങളാണ് ഈ പ്രസാദകിറ്റില്‍ വെയ്ക്കുന്നത് എന്നതിനാലാണ് ബിജെപി ഹലാല്‍ പ്രസാദം എന്ന വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.
“കഴിഞ്ഞ നാലരവര്‍ഷമായി ഭരണത്തിലിരുന്ന് ന്യൂനപക്ഷ പ്രീണനം നടത്തുന്നതില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ച മമത, 2026ലെ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹിന്ദു വോട്ടര്‍മാരെ പ്രീണിപ്പിക്കാന്‍ കിണഞ്ഞു ശ്രമിക്കുകയാണ്. അതിന്റെ ഭാഗമാണ് ഈ ഹലാല്‍ പ്രസാദ വിതരണം. ഇതുവരെ ബംഗാളിലെ ഹിന്ദുസമുദായത്തെ ഉപദ്രവിച്ച സര്‍ക്കാരാണ് മമതയുടേത്..”- സുവേന്ദു അധികാരി വിമര്‍ശിക്കുന്നു. ബംഗാളിലെ മേദിനിപൂര്‍ ജില്ലയിലെ ദിഘയിലെ ജഗന്നാഥക്ഷേത്രത്തില്‍ നിന്നും 1.04 കോടി ഹിന്ദുകുടുംബങ്ങളിലേക്ക് പ്രസാദം വിതരണം ചെയ്യുന്നത് സര്‍ക്കാര്‍ പണം ഉപയോഗിച്ചാണ്. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് റേഷന്‍ കടകള്‍ വഴിയാണ് പ്രസാദം വിതരണം ചെയ്യുന്നത്. ഒരു പ്രസാദകിറ്റിന്റെ വില 20 രൂപയാണ്. ജഗന്നാഥന്റെ ഒരു ഫോട്ടോ, പേഡ, ഗജ എന്നീ മധുരവും ഖോവയുമാണ് കിറ്റിലുള്ളത്.
“ദിഘ ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയും രാഷ്‌ട്രീയ വല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണ് മമത. ഇവിടേയും തൃണമൂലുമായി ബന്ധപ്പെട്ടവര്‍ മാത്രമാണ് പങ്കെടുക്കുന്നത്. “- സുവേന്ദു അധികാരി വിമര്‍ശിക്കുന്നു. മമതയെ വെല്ലുവിളിച്ച് തംലൂക്ക് ടൗണിലെ ക്ഷേത്രത്തില്‍ നിന്നും പുരി ജഗന്നാഥക്ഷേത്രത്തിലെ പ്രസാദം അഞ്ചുദിവസം വിതരണം ചെയ്യാന്‍ പോവുകയാണ് ബിജെപി. രഥയാത്ര നടന്ന ജൂണ്‍ 27 മുതല്‍ അഞ്ച് ദിവസത്തേക്കാണ് പ്രസാദം വിതരണം ചെയ്യുക. തംലൂക് സുവേന്ദു അധികാരിയുടെ മണ്ഡലമായ നന്ദിഗ്രാമില്‍ പെട്ട സ്ഥലമാണ്. ഇവിടെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മമതയെ 1956 വോട്ടുകള്‍ക്ക് സുവേന്ദു അധികാരി പരാജയപ്പെടുത്തിയിരുന്നു. ജഗന്നാഥക്ഷേത്രം നിലകൊള്ളുന്ന ദിഘയും നന്ദിഗ്രാമില്‍പെട്ട സ്ഥലമാണ്. അടുത്ത തെരഞ്ഞെടുപ്പില്‍ സുവേന്ദു അധികാരിയെ നന്ദിഗ്രാമില്‍ തന്നെ നേരിടാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ദിഘ ജഗന്നാഥക്ഷേത്രവും പ്രസാദവിതരണവും എന്ന് കരുതുന്നു.
രഥയാത്ര നടത്തിയ ഹിന്ദുവായി ചമയാന്‍ ശ്രമിക്കുകയാണ് മമത ബാനര്‍ജിയെന്ന് ബിജെപി ബംഗാള്‍ പ്രസിഡന്‍റ് സുകാന്ത മജുംദാര്‍ വിമര്‍ശിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക