കോഴിക്കോട്: സ്കൂളുകളിൽ സൂംബ പരിശീലനം നടപ്പിലാക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്നോട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. ഈ പ്രവർത്തനങ്ങൾ ലഹരിവിരുദ്ധ ബോധവത്‌കരണത്തിന്റെ ഭാഗമാണെന്ന് മന്ത്രി പറഞ്ഞു. ഇത്തരം എതിർപ്പുകൾ സമൂഹത്തിൽ വിഭാഗീയത വളർത്തുമെന്നും അദ്ദേഹം ആരോപിച്ചു.
ഫുട്ബോൾ, വോളിബോൾ, നീന്തൽ തുടങ്ങിയ കായിക ഇനങ്ങൾക്ക് അന്താരാഷ്‌ട്ര തലത്തിൽ കൃത്യമായ ഡ്രസ് കോഡുണ്ട്. ഇത് പാലിച്ചാണ് കായികതാരങ്ങൾ മത്സരങ്ങളിൽ പങ്കെടുക്കുന്നത്. സ്കൂളുകളിൽ കുട്ടികൾ ലഘു വ്യായാമങ്ങൾ ചെയ്യുന്നത് യൂണിഫോമിലാണ്. ആരോടും അൽപവസ്ത്രം ധരിക്കാൻ ആവശ്യപ്പെട്ടിട്ടില്ല.
വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് സർക്കാർ നിർദേശിക്കുന്ന പഠന പ്രക്രിയകളിൽ കുട്ടികൾ നിർബന്ധമായും പങ്കെടുക്കണം. അധ്യാപകർക്ക് വകുപ്പ് നിർദേശിക്കുന്ന കാര്യങ്ങൾ ചെയ്യാൻ ബാധ്യതയുണ്ട്. ചില മതസംഘടനകൾ സ്കൂളുകളിലെ കായിക വിനോദങ്ങളെ ‘ആടിനെ പട്ടിയാക്കുന്ന’ നിലപാടാണ് സ്വീകരിക്കുന്നത്.
ഇത്തരം നിലപാടുകൾ ഭൂരിപക്ഷ വർഗീയത വളർത്താനേ ഉപകരിക്കൂ. ലഹരി വിരുദ്ധ ബോധവത്‌കരണത്തിന്റെ ഭാഗമായാണ് ഇത്തരം പ്രവർത്തനങ്ങൾ നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹിജാബ് അടക്കമുള്ള വസ്ത്രധാരണ രീതിക്കെതിരെ മറ്റു സംസ്ഥാനങ്ങളിൽ പ്രതിഷേധങ്ങൾ ഉണ്ടായപ്പോൾ പുരോഗമന പ്രസ്ഥാനങ്ങൾ ജനാധിപത്യ നിലപാടാണ് സ്വീകരിച്ചത്. എന്നാൽ ഇവിടെ ചിലർ ഭൂരിപക്ഷ വർഗീയതയ്‌ക്ക് അനുകൂലമായ നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക