കൊച്ചി: കൊച്ചിയിൽ ലോറിയിൽ നിന്ന് താഴേക്ക് ഇറക്കുന്നതിനിടെ റേഞ്ച് റോവർ പാഞ്ഞുകയറി ഷോറൂം ജീവനക്കാരൻ മരിച്ച സംഭവം മെക്കാനിക്കൽ പ്രശ്നം കൊണ്ടുണ്ടായതല്ലെന്ന് മോട്ടോർ വാഹന വകുപ്പ്. അപകടം മാനുഷിക പിഴവാണെന്നും സാങ്കേതികവശങ്ങൾ അറിയാതെയാണ് ലോറിയിൽനിന്ന് ഇറക്കിയതെന്നും അധികൃതർ പറഞ്ഞു. പരിചയക്കുറവ് കൊണ്ടുണ്ടായ അപകടമാണ്. അല്ലാതെ മെക്കാനിക്കൽ പ്രശ്നം കൊണ്ടുണ്ടായതല്ല. ലോറിയിൽനിന്ന് ഇറക്കുമ്പോൾ ഫുള്ളായി ആക്സിലേറ്റർ കൊടുത്തതാണ് -മോട്ടോർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു.
അപകടത്തിൽ മട്ടാഞ്ചേരി സ്വദേശി റോഷൻ ആന്റണി സേവ്യറാണ് മരിച്ചത്. വാഹനം ട്രക്കിൽ നിന്ന് ഇറക്കുന്നതിനുള്ള നിർദേശങ്ങൾ നൽകി പിന്നിൽ നിൽക്കുകയായിരുന്ന റോഷന്റെ ദേഹത്തുകൂടി നിയന്ത്രണം വിട്ടു പാഞ്ഞുവന്ന വാഹനം കയറിയിറങ്ങുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഒപ്പമുണ്ടായിരുന്ന അനീഷ് എന്നയാൾക്ക് സാരമായ പരിക്കേറ്റു. പാലാരിവട്ടം സ്വദേശി ആൻഷാദാണ് വാഹനം ഓടിച്ചിരുന്നത്. മന:പൂർവമല്ലാത്ത നരഹത്യ, അശ്രദ്ധമായി വാഹനമോടിക്കൻ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക