ന്യൂദല്‍ഹി: 1965ല്‍ ഇന്തോ-പാക് യുദ്ധകാലത്ത് ഹൈദരാബാദിലെ നിസാം അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ കയ്യില്‍ ഇന്ത്യയ്‌ക്ക് വേണ്ടി 5000 കിലോഗ്രാം സ്വര്‍ണ്ണം നല്‍കിയെന്നത് വെറും കെട്ടുകഥ. ഹൈദരാബാദ് നിസാമിന്റെ ഈ ഉദാരമനസ്കതയെക്കുറിച്ചുള്ള കഥ ചരിത്രപുസ്തകങ്ങളില്‍ ഏറെക്കാലമായി നിറഞ്ഞുനിന്നിരുന്ന കഥയാണ്. ഇത് സംബന്ധിച്ച വിവരാവകാശചോദ്യത്തിന് ലഭിച്ച ഉത്തരത്തിലാണ് ഹൈദരാബാദ് നിസാമായിരുന്ന മിര്‍ ഒസ്മാന്‍ അലി ഖാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് 5000 കിലോഗ്രാം സ്വര്‍ണ്ണം നല്‍കിയിട്ടില്ലെന്ന വെളിപ്പെടുത്തല്‍ ഉണ്ടായത്.
പാകിസ്ഥാനുമായുള്ള യുദ്ധത്തിന് ഫണ്ട് സമാഹരിക്കാനാണ് പ്രധാനമന്ത്രിയായ ലാല്‍ ബഹദൂര്‍ ശാസ്ത്രി അവസാനത്തെ ഹൈദരാബാദ് നിസാമായ മിര്‍ ഒസ്മാന്‍ അലി ഖാനെ കാണാന്‍ പോയത്. വലിയ ധനികനായ അദ്ദേഹം ഇന്ത്യാ സര്‍ക്കാരിന് വേണ്ടി 5000 കിലോഗ്രാം സ്വര്‍ണ്ണം നല്‍കി എന്നതാണ് ഇതുവരെ പരന്ന കഥ. നിസാമിന്റെ ഉദാരമനസ്കതയ്‌ക്കും രാജ്യസ്നേഹത്തിനും മാതൃകയായി ഈ കഥ വലിയ തോതില്‍ ചരിത്രപുസ്തകങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു.
ഇന്ത്യയുടെ പ്രതിരോധസേനയെ ശക്തമാക്കാനുള്ള ഫണ്ട് ശേഖരിക്കാനായി നാഷണല്‍ ഡിഫന്‍സ് ഗോള്‍ഡ് സ്കീം എന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ ഹൈദരാബാദില്‍ നിന്നും1965 ഒക്ടോബറില്‍ ഒരു ധനശേഖരണ ഫണ്ട് സ്വരൂപിച്ചിരുന്നു. ഇതില്‍ ഔദ്യോഗിക രേഖ പ്രകാരം ഹൈദരാബാദിലെ നിസാം 425 കിലോ സ്വര്‍ണ്ണം മാത്രമാണ് നല്‍കിയത്. അല്ലാതെ 5000 കിലോഗ്രാം സ്വര്‍ണ്ണമൊന്നും നല്കിയിരുന്നില്ല. സംഭാവന എന്ന നിലയിലല്ല, ഒരു നിക്ഷേപമാര്‍ഗ്ഗം എന്ന നിലയിലാണ് കേന്ദ്രസര്‍ക്കാര്‍ അന്ന് ഫണ്ട് സ്വരൂപിച്ചത്. അന്ന് നിക്ഷേപിക്കുന്ന തുകയ്‌ക്ക് 6.5 ശതമാനം പലിശയും കേന്ദ്രം വാഗ്ദാനം ചെയ്തിരുന്നു.
ഹിന്ദു ദിനപത്രത്തിന്റെ പഴയ രേഖകള്‍ പ്രകാരം 1965 ഡിസംബര്‍ 11ന് ലാല്‍ ബഹദൂര്‍ ശാസ്ത്രി ഹൈദരാബാദില്‍ നടത്തിയ ഒരു പ്രസംഗത്തില്‍ നിസാമിന്റെ ഈ സംഭാവനയെക്കുറിച്ച് പറയുന്നുണ്ട്. സ്വര്‍ണ്ണനാണയങ്ങളായാണ് (മൊഹര്‍) നിസാമിന്റെ സംഭാവന നിക്ഷേപിച്ചിരിക്കുന്നതെന്നും ഇത് മൊത്തത്തില്‍ 50 ലക്ഷം രൂപ വിലമതിക്കുന്നുണ്ടെന്നുമായിരുന്നു ലാല്‍ ബഹദൂര്‍ ശാസ്ത്രി പറഞ്ഞത്.
അന്ന് തിരുപ്പതി ക്ഷേത്രം 1.25 കിലോഗ്രാം സ്വര്‍ണ്ണം കേന്ദ്രത്തിന് നല്‍കിയിരുന്നു. തെലുങ്ക് സിനിമാതാരങ്ങള്‍ എട്ട് ലക്ഷം രൂപയോളം നല്‍കി. ഇതെല്ലാം സംഭാവനകളായിരുന്നു. എന്നാല്‍ നിസാമിന്റെ നിക്ഷേപം പലിശ തിരിച്ചുകിട്ടുന്ന നിക്ഷേപമായിരുന്നു.
ന്യൂസ് 18 ഉള്‍പ്പെടെയുള്ള വിവിധ മാധ്യമങ്ങളും ഹൈദരാബാദ് നിസാം അന്ന് നല്‍കിയ 425 കിലോ സ്വര്‍ണ്ണം ഉയര്‍ന്ന പലിശവരുമാനം ലഭിക്കുന്ന നിക്ഷേപമായിരുന്നു എന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. 1962ല്‍ തുടങ്ങിവെച്ച പ്രതിരോധ ധനശേഖരണഫണ്ട് പ്രകാരം ഇതില്‍ നിക്ഷേപിക്കുന്നവരെ നികുതിയില്‍ നിന്നും ഒഴിവാക്കും. ഈ ഒരു ഉദ്ദേശലക്ഷ്യത്തോടെയും ഇതുവരെ വെളിപ്പെടുത്താതെ ഒളിപ്പിച്ചുവെച്ച സ്വത്തുക്കള്‍ പലരും ഇതിന് നല്‍കിയിരുന്നു. ഇതേ രീതിയിലാണോ ഹൈദരാബാദ് നിസാം തന്റെ 425 കിലോഗ്രാം സ്വര്‍ണ്ണം നിക്ഷേപിച്ചതെന്നും കരുതപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: