താഷ്കെന്റ് : ഇതാണ് ഇന്ത്യയുടെ ചെസ്സിലെ പുതിയ ചുണക്കുട്ടികള്‍. ആവശ്യമാകുമ്പോള്‍ ആവശ്യമായ വിജയം അവര്‍ കൊണ്ടുവരുന്നു. ഉസ്ബെകിസ്ഥാനില്‍ നടക്കുന്ന ഊസ് ചെസ്സില്‍ അവസാനറൗണ്ടായ ഒമ്പതാം റൗണ്ടില്‍ അതുവരെ മുന്പില് നിന്നിരുന്ന നോഡിര്‍ ബെക് അബ്ദുസത്തൊറോവിനെ അട്ടിമറിച്ച് കിരീടം നേടുകയായിരുന്നു പ്രജ്ഞാനന്ദ.
ഈവര്‍ഷം ടാറ്റാ സ്റ്റീല്‍ ചെസ് ചാമ്പ്യനായതിന് പിന്നാലെ ഊസ് ചെസിലും ചാമ്പ്യനായതോടെ പ്രജ്ഞാനന്ദയുടെ റേറ്റിംഗും റാങ്കിങ്ങും കുതിച്ചുയര്‍ന്നിരിക്കുകയാണ്. ലോക ചെസ് കിരീടം നേടിയ ഗുകേഷിനേക്കാള്‍ മുകളിലേക്ക് ഉയര്‍ന്നിരിക്കുകയാണ് പ്രജ്ഞാനന്ദ.
എട്ടാം റൗണ്ടില്‍ ഇന്ത്യയുടെ തന്നെ ഒന്നാം നമ്പര്‍ താരമായ അര്ജുന് എരിഗെയ്സിയെയും പ്രജ്ഞാനന്ദ തോല്പിച്ചിരുന്നു. ഇതോടെ ഫിഡെ തത്സമയ റാങ്കിംഗില്‍ ഇന്ത്യയിലെ ഒന്നാമനായിരിക്കുകയാണ് പ്രജ്ഞാനന്ദ.
ഈ സ്ഥാനത്തുണ്ടായിരുന്ന അര്ജുന് എരിഗെയ്സി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മാത്രമല്ല, ലോക ഫിഡെ തത്സമയറാങ്കിംഗില് പ്രജ്ഞാനന്ദയുടെ സ്ഥാനം നാലാമതായി. നേരത്തെ അഞ്ചാമതായിരുന്നു പ്രജ്ഞാനന്ദ. പ്രജ്ഞാനന്ദയുടെ തത്സമയ റേറ്റിംഗ് ഊസ് ചെസിന് ശേഷം 2778.3 ആയി ഉയര്‍ന്നിരിക്കുകയാണ്.
വെള്ളക്കരുക്കള്‍ കൊണ്ടാണ് പ്രജ്ഞാനന്ദ നോഡിര്ബെകിനെ നേരിട്ടത്. അതുവരെ അധികം തോല്‍വികള്‍ ഏറ്റുവാങ്ങാതെ അഞ്ചര പോയിന്റോടെ മുന്പില് നില്‍ക്കുകയായിരുന്നു നോര്‍ഡിര്‍ബെക്. പക്ഷെ പ്രജ്ഞാനന്ദയുടെ സ്വതസിദ്ധമായ ആക്രമണോത്സുക ചെസ്സിന് മുന്പില് നോഡിര്‍ബെക് വീണു. രണ്ടുപേര്‍ക്കും തുല്യപോയിന്റായതോടെ (അഞ്ചരപോയിന്റ് വീതം) പ്ലേ ഓഫായി അതിവേഗത്തില്‍ കരുക്കള്‍ നീക്കേണ്ട ബ്ലിറ്റ്സ് ചെസ് കളിക്കേണ്ടിവന്നു. നിര്‍ണ്ണായക ഗെയിമില്‍ കറുത്ത കരുക്കള്‍ കൊണ്ട് കളിച്ച പ്രജ്ഞാനന്ദ വിജയം നേടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: