വാഷിങ്ടണ്‍: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ പ്രതിയാക്കിക്കൊണ്ട് നടക്കുന്ന വിചാരണ ഉടന്‍ റദ്ദാക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അദ്ദേഹത്തെ വേട്ടയാടുന്ന നടപടികള്‍ അവസാനിപ്പിക്കണം. യുഎസ് അദ്ദേഹത്തെ സംരക്ഷിക്കുമെന്നും ട്രംപ് എക്‌സിലൂടെ അറിയിച്ചു. നെതന്യാഹുവിനെതിരെ വിചാരണ ആരംഭിക്കുന്നതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇറാനെതിരെയുള്ള യുദ്ധം അവസാനിച്ചതിനു പിന്നാലെ നെതന്യാഹുവിനെ വിചാരണയ്‌ക്കായി തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കുമെന്നത് എന്നെ ഞെട്ടിച്ചു. ഇസ്രയേലിന്റെ യുദ്ധകാലത്തെ മഹത്തായ പ്രധാനമന്ത്രിയാണ് അദ്ദേഹം. അവരുടെ എറ്റവും മികച്ച നേതാവിനെതിരെ പരസ്യമായ പ്രചാരണം നടത്തുകയാണ്. ഇസ്രയേലിന്റെ ഒരു ദീര്‍ഘകാല ശത്രുവിനോട് ഞാനും നെതന്യാഹുവും ഒരുമിച്ചാണ് യുദ്ധം ചെയ്തത്. നെതന്യാഹു ഒരു യോദ്ധാവാണ്. പുണ്യഭൂമിക്കായി ഇതിനും മികച്ചരീതിയില്‍ പ്രവര്‍ത്തിക്കാനാര്‍ക്കും സാധിക്കില്ല. ആണവായുധങ്ങളുടെ പൂര്‍ണമായ ഉന്മൂലനം. അത് സംഭവിച്ചു. രാജ്യത്തിനുവേണ്ടി ഇത്രയധികം സംഭാവനകള്‍ ചെയ്ത ഒരു മഹാനായ വീരന് മാപ്പ് നല്‍കണം, ട്രംപ് കൂട്ടിച്ചേര്‍ത്തു.
കൈക്കൂലി, വഞ്ചന, വിശ്വാസ വഞ്ചന എന്നീ കുറ്റങ്ങളില്‍ 2020 മുതല്‍ നെതന്യാഹുവിനെതിരെ വിചാരണ ആരംഭിച്ചെങ്കിലും ഗാസയിലെ യുദ്ധവും ലെബനനിലെ സംഘര്‍ഷവും കണക്കിലെടുത്ത് വിചാരണ നീണ്ടുപോവുകയായിരുന്നു. ഇതാണ് തിങ്കളാഴ്ച നടക്കുമെന്ന് അറിയിച്ചത്. വിചാരണ വൈകിപ്പിക്കാന്‍ വേണ്ടി മനപ്പൂര്‍വം നെതന്യാഹു യുദ്ധത്തിലേര്‍പ്പെടുകയാണെന്നും വിമര്‍ശനമുണ്ട്.
നെതന്യാഹുവും ഭാര്യ സാറയും രാഷ്‌ട്രീയ ആനുകൂല്യങ്ങള്‍ക്കായി ശതകോടീശ്വരന്മാരില്‍ നിന്ന് 260,000 ഡോളറിലധികം വിലവരുന്ന സിഗാര്‍, ആഭരണങ്ങള്‍, ഷാംപെയ്ന്‍ തുടങ്ങിയ ആഡംബര വസ്തുക്കള്‍ സ്വീകരിച്ചെന്നതാണ് ആദ്യത്തെ കേസ്.
ഇസ്രായേലി മാധ്യമങ്ങളില്‍ കൂടുതല്‍ അനുകൂലമായ കവറേജ് ലഭിക്കുന്നതിനായി നെതന്യാഹു ചര്‍ച്ച നടത്താന്‍ ശ്രമിച്ചതാണ് രണ്ടാമത്തെ കേസ്. ഇതുകൂടാതെ ഹേഗിലെ അന്താരാഷ്‌ട്ര ക്രിമിനല്‍ കോടതിയിലും (ഐസിസി) നെതന്യാഹുവിനെ യുദ്ധക്കുറ്റങ്ങള്‍ക്ക് പ്രതിയാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക