World

‘അവസരം ഉണ്ടായിരുന്നെങ്കിൽ ഞങ്ങൾ ഖമേനിയെയും കൊല്ലുമായിരുന്നു’ ; ഇസ്രായേൽ പ്രതിരോധ മന്ത്രി

ഇറാൻ നേതാവ് ഖമേനി കൊല്ലപ്പെടുമായിരുന്നുവെന്ന് കാറ്റ്സ് പറഞ്ഞു. പക്ഷേ അദ്ദേഹം ഒരു ബങ്കറിൽ ഒളിച്ചിരിക്കുകയും തന്റെ എല്ലാ കമാൻഡർമാരുമായുള്ള ബന്ധം വിച്ഛേദിക്കുകയും ചെയ്തപ്പോൾ അദ്ദേഹത്തെ കണ്ടെത്തുന്നത് ബുദ്ധിമുട്ടായിയെന്നും കാറ്റ്സ് പറഞ്ഞു

Published by

ടെൽ അവീവ് : ഇറാനും ഇസ്രായേലും തമ്മിലുള്ള യുദ്ധം അവസാനിച്ചു, പക്ഷേ ഇരു രാജ്യങ്ങളും പരസ്പരം വിവിധ പ്രസ്താവനകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് ഒരു വലിയ പ്രസ്താവന നടത്തിയത്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ ഇല്ലാതാക്കാൻ ഇസ്രായേൽ ആഗ്രഹിച്ചുവെന്നും പക്ഷേ അത്തരമൊരു അവസരം ലഭിച്ചില്ലെന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞു. ഖമേനി നമ്മുടെ പരിധിയിൽ ഉണ്ടായിരുന്നെങ്കിൽ തങ്ങൾ അദ്ദേഹത്തെ കൊല്ലുമായിരുന്നുവെന്നും കാറ്റ്സ് പറഞ്ഞു.

ഖമേനിക്കായി ഞങ്ങൾ ഒരുപാട് തിരഞ്ഞു, പക്ഷേ അതിനുള്ള അവസരം ലഭിച്ചില്ലെന്ന് ചാനൽ 13 ന് നൽകിയ അഭിമുഖത്തിൽ പ്രതിരോധ മന്ത്രി കാറ്റ്‌സ് പറഞ്ഞു. ഇറാനെക്കാൾ വ്യോമ മേധാവിത്വം നിലനിർത്തുക എന്നത് ഇസ്രായേലിന്റെ എൻഫോഴ്‌സ്‌മെന്റ് നയമാണെന്നും ആവശ്യമെങ്കിൽ വ്യോമാക്രമണത്തിലൂടെ ഇറാന്റെ ഏത് വിനാശകരമായ നടപടിയും തടയാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

വ്യോമാക്രമണങ്ങൾക്ക് ശേഷം ഇറാന് അതിന്റെ ആണവ പദ്ധതി ആരംഭിക്കാനോ അപകടകരമായ മിസൈലുകൾ വീണ്ടും നിർമ്മിക്കാനോ കഴിയില്ലെന്ന് നമുക്ക് ഉറപ്പാക്കാൻ സാധിച്ചുവെന്നും കാറ്റ്സ് സൂചിപ്പിച്ചു. ഇറാൻ നേതാവ് ഖമേനി കൊല്ലപ്പെടുമായിരുന്നുവെന്ന് കാറ്റ്സ് പറഞ്ഞു. പക്ഷേ അദ്ദേഹം ഒരു ബങ്കറിൽ ഒളിച്ചിരിക്കുകയും തന്റെ എല്ലാ കമാൻഡർമാരുമായുള്ള ബന്ധം വിച്ഛേദിക്കുകയും ചെയ്തപ്പോൾ അദ്ദേഹത്തെ കണ്ടെത്തുന്നത് ബുദ്ധിമുട്ടായിയെന്നും കാറ്റ്സ് പറഞ്ഞു.

കൂടാതെ ഈ നടപടിക്ക് ഇസ്രായേൽ യുഎസിൽ നിന്ന് അനുമതി തേടിയിരുന്നോ എന്ന് ചോദിച്ചപ്പോൾ  അത്തരം കാര്യങ്ങൾക്ക് ഞങ്ങൾക്ക് ആരുടെയും അനുമതി ആവശ്യമില്ലെന്നായിരുന്നു കാറ്റ്സിന്റെ മറുപടി.

അതേസമയം ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി യുഎസിനും ഇസ്രായേലിനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വ്യാഴാഴ്ച തന്റെ ആദ്യ പൊതു പ്രസ്താവനയിൽ തന്റെ രാജ്യം ഇസ്രായേലിനെതിരെ ജയിച്ചുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇറാൻ അമേരിക്കയുടെ മുഖത്ത് അടിച്ചു എന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ സ്റ്റേറ്റ് ടെലിവിഷനിൽ സംപ്രേഷണം ചെയ്ത ഒരു വീഡിയോ സന്ദേശത്തിലാണ് ഖമേനി ഈ അഭിപ്രായങ്ങൾ പറഞ്ഞത്. യുഎസ് ആക്രമണത്തിനെതിരെയും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക