Editorial

വെളുത്തവാവിനെ നോക്കി കുരയ്‌ക്കുന്നവര്‍

Published by

വര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ കഴിഞ്ഞ ദിവസം, ആറ്റിക്കുറുക്കിയ പോലെ ഏതാനും വാക്കുകളില്‍ ഒതുക്കിപ്പറഞ്ഞ കാര്യത്തില്‍, കേരളത്തിലെ ഇന്നത്തെ സാഹചര്യത്തിന്റെ വ്യക്തമായ ചിത്രമുണ്ട്. തനിക്കു തന്റേതായ നിലപാടുകളുണ്ടെന്നും എന്നാല്‍ ആരേയും ലക്ഷ്യമിടാന്‍ താനില്ലെന്നുമുള്ള പരാമര്‍ശം, ചെപ്പിലടച്ച രത്നം പോലെ ഒരുപാട് അര്‍ത്ഥങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. അതിനോടു കൂട്ടി വായിക്കേണ്ടതാണ്, പലകാര്യങ്ങളിലും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാമെന്നും അതില്‍ ചര്‍ച്ചയാകാമെന്നും എന്നാല്‍ രാഷ്‌ട്രീയ അതിക്രമങ്ങള്‍ ഒരിക്കലും ക്ഷമിക്കാനാകില്ലെന്നുമുള്ള പരാമര്‍ശം. പുറത്തെ പ്രതിഷേധം കണ്ടാല്‍, നമ്മള്‍ ജനാധിപത്യകാലത്താണോ ജീവിക്കുന്നത് എന്നു സംശയം തോന്നുമെന്നും അദ്ദേഹം പറഞ്ഞു. കേരള സര്‍വകലാശാലാ സെനറ്റ് ഹാളിലെ പുസ്തക പ്രകാശനച്ചടങ്ങിലായിരുന്നു ഗവര്‍ണറുടെ വാക്കുകള്‍. അടിയന്തരാവസ്ഥയുടെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ചു കുരുക്ഷേത്ര പുറത്തിറക്കിയ പുസ്തകത്തിന്റെ പ്രകാശനമായിരുന്നു ചടങ്ങ്. കയ്യില്‍ ഭരണവും കയ്യൂക്കുമുള്ളവര്‍ കാര്യക്കാര്‍ എന്ന മട്ടിലുള്ള കേരള ഭരണത്തിന്റെയും അതിന്റെ തണല്‍ പറ്റുന്നവരുടേയും പോക്കിനേക്കുറിച്ചുള്ള വ്യക്തമായ വിലയിരുത്തലാണ് ആ വാക്കുകളിലുള്ളത്. ഭാരതാംബയുടെ പേരില്‍ തുടങ്ങിവച്ച വിവാദം ഏതുവിധേനയും ജ്വലിപ്പിച്ചു നിര്‍ത്താനുള്ള ശ്രമത്തിനിടയിലാണ് ഭരണ മുന്നണിയും പ്രത്യേകിച്ചു സിപിഎമ്മും. അവരുടെ യുവജന, വിദ്യാര്‍ത്ഥി വിഭാഗങ്ങള്‍ വിഷയത്തെ തെരുവില്‍ വലിച്ചിഴച്ച് കൊഴുപ്പിക്കാനുള്ള ശ്രമത്തിലുമാണ്. ഇക്കാര്യത്തിലും ഗവര്‍ണര്‍ പറഞ്ഞകാര്യം തന്നെയാണ് സംസ്ഥാനത്തെ സാമാന്യജനത്തിന്റെ മനസ്സിലുമുള്ളത്. ഭാരതാംബ വിഷയത്തില്‍ നിലപാടുകള്‍ വ്യക്തമാക്കിക്കഴിഞ്ഞ സാഹചര്യത്തില്‍ പുതിയ രൂപത്തിലുള്ള ഈ പ്രതിഷേധം എന്തിനാണ്?

സെനറ്റ് ഹാള്‍ തങ്ങളുടെ കുത്തകാവകാശമായി കരുതി നടന്നവര്‍ക്ക് അവിടെ ഗവര്‍ണറുടെ പരിപാടി നടക്കുന്നത് ഉള്‍ക്കൊള്ളാന്‍ കഴിയാത്തതാണ് യഥാര്‍ഥ പ്രശ്നം. അവിടം തങ്ങളുടെ താവളമാണ് എന്ന അലിഖിത നിയമം ചോദ്യം ചെയ്യപ്പെടുന്നതു ചിലര്‍ക്കു ദഹിക്കുന്നില്ലെന്നതിന്റെ സൂചന. കമ്യൂണിസ്റ്റ് നേതാക്കന്‍മാര്‍ കയറൂരിവിട്ടിരിക്കുന്ന എസ്എഫ്ഐയുടെ കുട്ടി സഖാക്കന്മാര്‍ക്ക് പിന്തുണ നല്‍കാന്‍ സര്‍വകലാശാലാ രജിസ്ട്രാറും ഒപ്പമുണ്ടായിരുന്നല്ലോ. അനുവദിച്ചു കഴിഞ്ഞ ഹാളില്‍ പരിപാടി നടത്താന്‍ പറ്റില്ലെന്ന് ചടങ്ങിനു തൊട്ടുമുന്‍പ് പറയുന്നതിലെ അനൗചിത്യം സഖാക്കളെ സംബന്ധിച്ചിടത്തോളം വിഷയമല്ല. സംസ്ഥാന ഭരണത്തലവനും സര്‍വകലാശാലാ ചാര്‍സലറുമായ ഗവര്‍ണര്‍ അവിടത്തെ ഹാളില്‍ പ്രവേശിക്കാന്‍ പാടില്ലെന്നു തിട്ടൂരമിറക്കാന്‍ ഒരു വിദ്യാര്‍ഥി സംഘടനയ്‌ക്ക് ആരാണ് അധികാരം നല്‍കിയത്? ഞങ്ങള്‍ തീരുമാനിച്ചാല്‍ ആരും അത് അനുസരിച്ചുകൊള്ളണമെന്നത് ഇവിടത്തെ സിപിഎം മേലാളന്‍മാര്‍ പരിശീലിപ്പിച്ച എസ്എഫ്ഐക്കാരുടെ ഉള്ളിലിരുപ്പാണ്. അതിനു വഴങ്ങാത്തവരുടെ കാലം വന്നുകഴിഞ്ഞു എന്ന തിരിച്ചറിവില്‍ നിന്നുണ്ടാകുന്ന പരാക്രമങ്ങളാണ് ഈ കാട്ടിക്കൂട്ടലുകള്‍. ഉത്തരം കിട്ടാത്തതും ഉത്തരം പറയാനാകാത്തതുമായ പല കാര്യങ്ങളുമുണ്ട് പാര്‍ട്ടിക്കും നേതാക്കള്‍ക്കും ഇന്ന്. അത്തരം അവസരങ്ങളില്‍ പതിവായി സ്വീകരിച്ചുപോന്ന പഴയ നമ്പരുകള്‍ തന്നെ പയറ്റി നോക്കുന്നതു നിസ്സഹായതയുടേയും പരാജയബോധത്തിന്റേയും ലക്ഷണമാണ്.

അടിയന്തരാവസ്ഥയ്‌ക്കെതിരായ പോരാട്ടത്തില്‍ വാചകക്കസര്‍ത്തിനപ്പുറം കാര്യമായി ഒരു സംഭാവനയും ഇല്ലാത്ത കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ ഇന്നിപ്പോള്‍ അന്നത്തെ വ്യാജ വീരകഥകളുമായി രംഗത്തു വരുന്നത് അവരുടെ പതിവു ശൈലിമാത്രമാണ്. ആ സമരത്തിന്റെ തീച്ചൂളയില്‍ എരിഞ്ഞും യാതനകളുടേയും വേദനകളുടേയും മുള്‍ വഴികളിലൂടെ വളര്‍ന്നും വിജയം വരിച്ചതു സ്വയം സേവകരാണ്. ആ അനുഭവത്തിന്റെ കരുത്ത് അവര്‍ക്കുണ്ടാകും. പക്ഷേ, അതിനൊപ്പം ക്ഷമയും സഹനവും ശീലിച്ചതിന്റെ ഫലമാണ് ആര്‍എസ്സ്എസ്സ് എന്ന പ്രസ്ഥാനത്തിന്റെ പാകതയിലും പക്വതയിലും ഊന്നിയ കരുത്തും സേവന മനസ്ഥിതിയും. നിലപാടുകളില്‍ ഉറച്ചു നില്‍ക്കാനുള്ള ദൃഢനിശ്ചയവും മനസ്സാന്നിദ്ധ്യവും അതിന്റെ ഭാഗമാണ്. ഉള്ളിലെ ദേശഭക്തിയും രാഷ്‌ട്രസ്നേഹവും അതുവഴി കൂടുതല്‍ ഉറയ്‌ക്കുകയേ ചെയ്തിട്ടുള്ളു. ആ ദൃഢനിശ്ചയത്തിന്റെ ശബ്ദമാണ് കേരള ഗവര്‍ണറുടെ വാക്കുകളിലും മുഴങ്ങി നില്‍ക്കുന്നത്. എത്രമറയ്‌ക്കാന്‍ ശ്രമിച്ചാലും നന്‍മയുടെ പ്രകാശം ഒരിക്കല്‍ പുറത്തുവരും. അംഗീകരിക്കപ്പെടുകയും ചെയ്യും. അതാണ് സംഘത്തിനും
സംഘപ്രസ്ഥാനങ്ങള്‍ക്കും ഇന്നു സമൂഹത്തില്‍ നിന്നു ലഭിക്കുന്നത്. അതുകണ്ടു വിറളി പൂണ്ട് അതിനെ ആള്‍ബലംകൊണ്ടു നേരിടാമെന്ന വ്യാമോഹത്തിലാണ് കമ്യൂണിസ്റ്റുകള്‍ അടക്കമുള്ള രാഷ്‌ട്രീയ ചേരികള്‍. അതു ദുസ്സാദ്ധ്യമാണെന്ന് അനുഭവംകൊണ്ടു മനസ്സിലായാലും അംഗീകരിക്കാന്‍ ചിലരുടെ ദുരഭിമാനവും ദുരാഗ്രഹവും അനുവദിക്കുന്നില്ല. അതിന്റെ ഫലം മാത്രമാണ് ഇക്കാണുന്ന വിക്രിയകള്‍.
വെളുത്തവാവിനെ നോക്കി കുരച്ചാല്‍ വെളുക്കുന്നതു വരെ കുരയ്‌ക്കാം.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക