തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ വ്യാഴാഴ്ച നാല് മരണം. കണ്ണൂരില്‍ ഇടിമിന്നലേറ്റ് ആറളം പന്ത്രണ്ടാം ബ്ലോക്കിലെ കള്ള് ചെത്ത് തൊഴിലാളി രാജീവന്‍ മരിച്ചു.
പാലക്കാട് ഗായത്രിപ്പുഴയില്‍ കാണാതായ വിദ്യാര്‍ത്ഥി കാവശ്ശേരി എരകുളം സ്വദേശി പ്രണവ് (21)ന്റെ മൃതദേഹം കണ്ടെത്തി. മലപ്പുറം കരുവാരക്കുണ്ട് സ്വപ്നകുണ്ട് വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പ്പെട്ട് കരുവാരക്കുണ്ട് തരിശ് സ്വദേശി റംഷാദ് മരിച്ചു. തിരുവനന്തപുരത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി. അതിനിടെ,ശക്തമായ മഴയെ തുടര്‍ന്ന് നദികളില്‍ ജലനിരപ്പ് ഉയരുകതയാണ്. എറണാകളും, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി.
കോഴിക്കോട് കക്കയം ഡാമില്‍ ചുവപ്പ് ജാഗ്രതയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏത് നിമിഷവും ഷട്ടറുകള്‍ തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ജില്ലയിലെ മലയോരമേഖലകളില്‍ ഇടവിട്ട് മഴയുണ്ട്.
ചാലിയാറില്‍ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ഊര്‍ക്കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. ചാലിയാറിന്റെ കൈവഴികളായ ഇരുവഴിഞ്ഞിപ്പുഴ ചെറുപുഴ മാമ്പുഴ തുടങ്ങിയവയിലും ജലനിരപ്പ് ഉയര്‍ന്നു. ഇതോടെ മാവൂര്‍, പെരുവയല്‍, ചാത്തമംഗലം തുടങ്ങിയ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി.
മാവൂര്‍ കച്ചേരിക്കുന്നില്‍ ആറു വീടുകളിലാണ് വെള്ളം കയറിയത്. ഇവര്‍ ബന്ധുവീടുകളിലേക്ക് മാറി. മാവൂര്‍ ഭാഗത്തെ വെള്ളക്കെട്ടുള്ള സ്ഥലങ്ങളിലെ സ്‌കൂളുകള്‍ക്ക് ഉച്ചയ്‌ക്ക് ശേഷം അവധിയായിരുന്നു.
വയനാട്ടില്‍ ചുവപ്പ് ജാഗ്രതയാണ്.വൈകിട്ടോടെ വീണ്ടും മഴ ശക്തമായി. കല്‍പ്പറ്റയുടെ കോട്ടത്തറ പഞ്ചായത്തില്‍ വിവിധ ഇടങ്ങളില്‍ വെള്ളം കയറി. കല്ലൂര്‍ പുഴ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് പുഴങ്കുനി കോളനിയിലെ ആദിവാസി കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. പനമരം ചെറിയ പുഴ കരകവിഞ്ഞു.
എറണാകുളം ജില്ലയുടെ മലയോര മേഖലയിലും ശക്തമായ മഴയാണ്. കോതമംഗലം, ആലുവ എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. എറണാകുളം കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ ഇത്തവണയും വെള്ളക്കെട്ട് ഉണ്ടെങ്കിലും യാത്രക്കാരെ കാര്യമായി ബാധിച്ചിട്ടില്ല. മൂവാറ്റുപുഴയാറിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് തീരത്ത് താമസിക്കുന്ന ആറ് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. പാലക്കാട് ചാലിശേരി ആലിക്കരയില്‍ മരം വീണ് വീടും വൈദ്യുത പോസ്റ്റുകളും തകര്‍ന്ന പ്രദേശത്ത് മണിക്കൂറുകളോളം വൈദ്യുത തടസം നേരിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: