തൃശൂര്‍: ഭാരതാംബ വിവാദത്തിന് ശേഷം ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും കൃഷി മന്ത്രി പി പ്രസാദും ആദ്യമായി വേദി പങ്കിട്ടു. കാര്‍ഷിക സര്‍വകലാശാലയുടെ തൃശൂരില്‍ നടന്ന ബിരുദ ദാനച്ചടങ്ങില്‍ ആണ് ഇരുവരും വേദി പങ്കിട്ടത്.
ഗവര്‍ണര്‍ പി പ്രസാദിനെ പ്രശംസിക്കുകയും ചെയ്തു.വേദിയില്‍ ഭാരതാംബ ചിത്രം വച്ചിരുന്നില്ല. എന്നാല്‍ വേദിക്ക് പുറത്ത് മാധ്യമങ്ങളെക്കണ്ട പി. പ്രസാദ് ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനം ഉയര്‍ത്തി.
പുഴയ്‌ക്കലിലെ സ്വകാര്യ ഹോട്ടലിലാണ് കാര്‍ഷിക സര്‍വ്വകലാശാലയുടെ ബിരുദ ദാനച്ചടങ്ങ് സംഘടിപ്പിച്ചത്. ഉച്ചയ്‌ക്ക് രണ്ട് മണിയോടെ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും മന്ത്രി പി പ്രസാദും പരിപാടിക്കെത്തി.
ആദ്യ പ്രസംഗിച്ച പ്രസാദ് വിവാദങ്ങള്‍ തൊടാതെയാണ് സംസാരിച്ചത്. പ്രസംഗം പൂര്‍ത്തിയാക്കി കസേരയിലിരുന്ന പ്രസാദ് ഗവര്‍ണറോട് കുശലാന്വേഷണം നടത്തി.ചിരിച്ചുകൊണ്ടായിരുന്നു ഗവര്‍ണറുടെ പ്രതികരണം.
പരിസ്ഥിതി ദിനത്തില്‍ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഭാരതാംബ ചിത്രം വച്ചതിനെ തുടര്‍ന്ന് മന്ത്രി പ്രസാദ് ചടങ്ങ് ബഹിഷ്‌കരിച്ചത് വിവാദമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: