അടിയന്തരാവസ്ഥ എന്ന കിരാത നടപടിക്ക് അരനൂറ്റാണ്ട് പിന്നിട്ടിരിക്കുകയാണ്. 21 മാസമേ ആ സ്വേച്ഛാധികാരം നിലനിന്നുള്ളൂ. 50 വയസ്സായ ഇന്നത്തെ തലമുറയ്ക്ക് എന്താണ് അടിയന്തരാവസ്ഥ എന്നത് സംബന്ധിച്ച് വ്യക്തമായ ധാരണ ഉണ്ടാകണമെന്നില്ല. വായിച്ചറിഞ്ഞതും കേട്ടറിവുകളും മാത്രമേ ഉണ്ടാവുകയുള്ളൂ. അന്നത്തെ ദുഷ്ചെയ്തികളെക്കുറിച്ച് പഠിക്കണം. അതിന് സംവിധാനമുണ്ടാക്കണം. പാഠ്യപദ്ധതിയില്‍ തന്നെ അത് വിഷയമാക്കണം. അടിയന്തരാവസ്ഥയിലെ ക്രൂരതകളും ദുഷ്ചെയ്തികളും കരിക്കുലമാക്കണമെന്ന കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറുടെ അഭിപ്രായം എന്തുകൊണ്ടും സ്വാഗതാര്‍ഹമാണ്. അടിയന്തരാവസ്ഥ സംബന്ധിച്ച് യഥാര്‍ത്ഥ വിവരങ്ങള്‍ അറിയാതിരിക്കാനുള്ള സംവിധാനങ്ങളെല്ലാം അന്ന് ഒരുക്കിയിരുന്നു. സര്‍ക്കാറിന്റെ ഔദ്യോഗിക വാര്‍ത്തകള്‍ മാത്രമേ അറിയാന്‍ പാടുള്ളൂ എന്നുള്ളതായിരുന്നു തീരുമാനം. പത്രങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തി. നിശ്ചയിച്ച ഉദ്യോഗസ്ഥന് പരിശോധിച്ചുറപ്പുവരുത്തിയേ വാര്‍ത്തകള്‍ പുറത്തറിയാന്‍ പാടുള്ളൂ എന്നതായിരുന്നു വ്യവസ്ഥ. അത് പാലിക്കപ്പെട്ടില്ലെങ്കില്‍ തടവും കൊടും പീഡനവുമായിരുന്നു അതിനുള്ള ശിക്ഷ. അതറിഞ്ഞതുകൊണ്ടുതന്നെ കേരളത്തില്‍ ‘ദേശാഭിമാനി’ അടക്കമുള്ള പത്രങ്ങളെല്ലാം സെന്‍സര്‍ ഓഫീസറുടെ മുന്നില്‍ ക്യൂ നില്ക്കുന്ന കാഴ്ചയാണുണ്ടായിരുന്നത്. ഇതിനെ പരിഹസിച്ചുകൊണ്ട് പിന്നീട് എല്‍.കെ.അദ്വാനി എഴുതി ‘ഇന്ദിര കുനിയാന്‍ പറഞ്ഞപ്പോള്‍ ചിലര്‍ മുട്ടില്‍ ഇഴഞ്ഞു’ എന്ന്. അതിവിനയവും ഭക്തിയും പ്രകടിപ്പിച്ച മാധ്യമങ്ങളെയാണ് അന്ന് കണ്ടത്. അതിന് വഴങ്ങാത്ത ‘ജന്മഭൂമി’ അടക്കം അടച്ചുപൂട്ടപ്പെട്ടു. അങ്ങനെ ചെയ്യേണ്ടിവന്ന ഒരേയൊരു പത്രമേ മലയാളത്തിലുണ്ടായിരുന്നുള്ളൂ അതാണ് ജന്മഭൂമി.
പത്രാധിപര്‍ പി.വി.കെ. നെടുങ്ങാടി, പ്രിന്റര്‍ ആന്‍ഡ് പബ്ലിഷര്‍ യു. ദത്താത്രേയറാവു, മാനേജര്‍ പി. നാരായണന് എന്നിവരടക്കം നിരവധി പേരാണ് ജയിലില്‍ കഴിയേണ്ടിവന്നത്. പൗരസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തിയും ജനാധിപത്യ സ്ഥാപനങ്ങളെ തകര്‍ത്തുമാണ് ഭരണം മുന്നേറിയത്. ഭരണഘടനയെ ചവറ്റുകുട്ടയില്‍ എറിഞ്ഞുകൊണ്ട് പരമരഹസ്യമെന്ന മട്ടില്‍ അടച്ചുവച്ച കവറിലാക്കി റഷ്യയില്‍ പര്യടനം നടത്തുകയായിരുന്ന രാഷ്ട്രപതി ഫക്രുദീന്‍ അലി അഹമ്മദിന്റെ കയ്യിലെത്തിച്ച് ഒപ്പിട്ടാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ജനാധിപത്യത്തെ കശാപ്പുചെയ്തുവെന്ന് അന്നത്തെ ചീഫ് ജസ്റ്റിസിന് പോലും പറയേണ്ടിവന്നു.
ക്രൂരതകള്‍ അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ് ജെ.സി.ഷാ കമ്മീഷന് റിപ്പോര്‍ട്ട് പോലും പൂഴ്്ത്തിവച്ചു. ഇതെല്ലാം ചെയ്തതാരാണെന്ന് ജനങ്ങള്‍ അറിയണം. പുതിയ തലമുറയ്ക്ക് അന്നത്തെ ദുഷ്ചെയ്തികള്‍ എന്തൊക്കെയെന്ന് വ്യക്തമായി അറിയില്ല. അതെല്ലാം മനസ്സിലാക്കാന്‍ പുതിയ തലമുറയ്ക്ക് അവസരമുണ്ടാകണം. കരിക്കുലത്തിലും സിലബസിലും അടിയന്തരാവസ്ഥ വിഷയം ഉള്‍പ്പെടുത്തേണ്ടത് അനി
വാര്യമാണെന്ന ഗവര്‍ണറുടെ നിര്‍ദ്ദേശം ഗൗരവത്തിലെടുക്കണം. ഇതെല്ലാം നന്നായി അറിയുന്നവരും അനുഭവിച്ചവരുമാണ് കേരളം ഭരിക്കുന്നവരില്‍ ഭൂരിപക്ഷവും. അതില്‍ തന്നെ കള്ളനാണയങ്ങള്‍ ഇല്ലാതില്ല. സിപിഐയും ആര്‍എസ്പിയും മുസ്ലീംലീഗടക്കമുള്ളവരും അടിയന്തരവാസ്ഥയെ ആസ്വദിച്ചവരും അനുഭവിച്ചവരുമാണ്.
ഏതായാലും ഗവര്‍ണറുടെ ചുമതലകള്‍ എന്തൊക്കെ, എങ്ങനെയൊക്കെ എന്നൊക്കെ പഠിക്കാന്‍ സംവിധാനമുണ്ടാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി തന്നെ പറഞ്ഞു കഴിഞ്ഞല്ലോ. അങ്ങനെയെങ്കില്‍ അതും പഠിക്കാം. ഇതും പഠിക്കാം. എല്ലാം പഠിക്കുന്നത് നല്ലതാണല്ലോ. ഗവര്‍ണറുടെ കാര്യം പഠിച്ചുതുടങ്ങുമ്പോഴാണോ പഠനം തീരുമ്പോഴാണോ മന്ത്രിപ്പണി തീരുന്നതെന്ന് നോക്കിയാല്‍ മതി. ഇനിയിപ്പോള്‍ എന്താണ് ഭാരതാംബ? എവിടെയൊക്കെ ഇത് സ്ഥാപിച്ചിട്ടുണ്ട് എന്നും പഠിപ്പിക്കേണ്ടതല്ലേ? 1936 ല്‍ ഗാന്ധിജിയും 1983 ല്‍ ഇന്ദിരയും ഭാരതാംബയുടെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. അതിലെല്ലാം സ്ത്രീ തന്നെയാണുള്ളത്. സാരിതന്നെയാണുള്ളത്. ഭാരതാംബയോടാണോ, കാവിക്കൊടിയോടാണോ കമ്യൂണിസ്റ്റ് സര്‍ക്കാരിന് എതിര്‍പ്പ് എന്നറിയില്ല. ഏതായാലും സ്വാതന്ത്ര്യസമരത്തിലോ അതിനുശേഷമോ മുമ്പൊരുകാലത്തുമില്ലാത്തവിധം ‘ഭാരത് മാതാ കീ ജയ്’ വിളിക്കുന്ന സിപിഐ സെക്രട്ടറിയെ കാണാനായി. അത് സിപിഎമ്മിന്റെ ഇഷ്ടത്തിനൊത്തായില്ല എന്നും കേട്ടു. ഇനി എന്തൊക്കെ കാണണം കേള്‍ക്കണം എന്നാണറിയാനിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: