മുംബൈ: ഒരു ദിവസത്തെ സ്റ്റഡി പ്രോഗ്രാമിന് വന്ന മാംഗ്ലൂരില്‍ നിന്നുള്ള യുവാവ് അത് കഴിഞ്ഞ് തിരിച്ചുപോകാതെ ബോംബെ ഐഐടി കാമ്പസില്‍ തന്നെ തങ്ങുകയും ലക്ചറുകള്‍ നടക്കുന്ന ക്ലാസുകളിലേക്ക് നുഴഞ്ഞു കയറുകയും ചെയ്തതോടെ സംശയമായി. മാംഗ്ലൂരില്‍ നിന്നും എത്തിയ ബിലാലിനെ പൊലീസ് അതോടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊക്കി.
എന്തിനാണ് ഇയാള്‍ മടങ്ങിപ്പോകാതെ കാമ്പസിനകത്ത് തന്നെ മണിക്കൂറുകളോളം തങ്ങിയതെന്നത് സംശയമുണര്‍ത്തുകയാണ്. ഒരു ദിവസത്തെ സ്റ്റഡി പ്രോഗ്രാമിന് ബോംബെ ഐഐടിയില്‍ വന്ന ബിലാല്‍ തെലി എന്ന വ്യക്തി പിന്നെ എന്തുകൊണ്ട് മടങ്ങിപ്പോകാതെ അവിടുത്തെ മറ്റ് ലക്ചറുകള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ കേട്ടു എന്നതിന് വ്യക്തമായ ഒരു ഉത്തരം നല്‍കാനാവുന്നില്ല. അയാള്‍ കാമ്പസിനകത്ത് തന്നെ നിയമവിരുദ്ധമായി ദിവസങ്ങളോളം തങ്ങിയതായും ആരോപണമുണ്ട്. ആരാണ് ബിലാലിനെ കാമ്പസില്‍ തങ്ങാന്‍ അനുവദിച്ചതെന്ന ചോദ്യവും ഉയരുന്നു.
ഒരു ദിവസം തന്റെ ക്ലാസ് അറ്റന്‍റ് ചെയ്ത ബിലാലിനോട് കോളെജ് പ്രൊഫസര്‍ ഐഡി കാര്‍ഡ് ചോദിച്ചതോടെയാണ് ഇയാള്‍ക്ക് കോളെജ് വിദ്യാര്‍ത്ഥിയുടേതായ തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലെന്ന് മനസ്സിലായത്. ഇതോടെയാണ് ബോംബെ ഐഐടി പൊലീസില്‍ വിവരം അറിയിച്ചത്.
ജൂണ്‍ 2 മുതല്‍ ഏഴ് വരെ ബിലാലിനെ ഈ കാമ്പസില്‍ കണ്ടിരുന്നു. പിന്നീട് കുറച്ചുനാളത്തേക്ക് ഇയാള്‍ അപ്രത്യക്ഷനായി. വീണ്ടും ജൂണ്‍ 17ന് ഇയാള്‍ കാമ്പസില്‍ എത്തിയതോടെയാണ് സംശയം വര്‍ധിച്ചത്. പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ഇയാളില്‍ നിന്നും സംശയാസ്പദമായ യാതൊരു കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് പറയുന്നു.
ഇദ്ദേഹത്തിന്റെ ലക്ഷ്യം എന്തെന്നതില്‍ വ്യക്തതവരുത്താന്‍ ശ്രമിക്കുകയാണ് പൊലീസ്. ഇയാള്‍ക്ക് കാമ്പസില്‍ ആരെങ്കിലും കൂട്ടാളികളുണ്ടോ എന്ന കാര്യവും അന്വേഷിച്ചുവരുന്നു. ഒരാഴ്ചയിലധികം കാമ്പസില്‍ തങ്ങുകയും ലക്ചറുകള്‍ കേള്‍ക്കുകയും ചെയ്ത ഇയാളെ എന്തുകൊണ്ട് ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല എന്ന കാര്യവും അന്വേഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: