മുംബൈ: അദാനി ഗ്രൂപ്പിന്റെ 33ാം വാര്‍ഷിക പൊതുയോഗത്തെ അഭിസംബോധന ചെയ്ത അദാനി എല്ലാവരേയും നിഷ്കളങ്കമായി വിശ്വസിച്ചിരുന്ന നറുപുഞ്ചിരി പൊഴിച്ച് മാത്രം പ്രത്യക്ഷപ്പെട്ടിരുന്ന പഴയ അദാനിയല്ല. അമേരിക്കയിലെ കുത്സിതമായ ഡീപ് സ്റ്റേറ്റിന്റെയും അതിന്റെ ഏജന്‍റുമാരായ കോണ്‍ഗ്രസിന്റെയും രാഹുല്‍ ഗാന്ധിയുടെയും വരെ ചതികളെയും കുത്തുവാക്കുകളേയും അതിജീവിച്ച യുദ്ധവീരനായ കോര്‍പറേറ്ര് നായകനായാണ് വേദിയില്‍ പ്രത്യക്ഷപ്പെട്ടത്.
അടുത്ത അഞ്ച് വര്‍ഷത്തില്‍ 1.72 ലക്ഷം കോടി രൂപ വിവിധ ബിസിനസുകളില്‍ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ച ഗൗതം അദാനി നിക്ഷേപകരെ ഓര്‍മ്മിപ്പിച്ചത് ഇതാണ്:”ഒരു പ്രതിസന്ധിക്കും കൊടുങ്കാറ്റിനും മുന്‍പില്‍ തലകുനിക്കുന്ന പ്രശ്നമില്ല.”
മികച്ച ബിസിനസ് പ്രകടനമാണ് നടത്തിവരുന്നതെന്നും കമ്പനികളുടെ സാമ്പത്തിക സ്ഥിതി പുഷ്കലമാണെന്നും അദാനി പറയുന്നു. സീപോര്‍ട്ടുകള്‍, എയര്‍പോര്‍ട്ടുകള്‍, പുനരുപയോഗ ഊര്‍ജ്ജ സൗകര്യങ്ങള്‍, ഡേറ്റ സെന്‍ററുകള്‍, സിമന്‍റ് ഉല്‍പാദനം, യൂട്ടിലിറ്റികള്‍ എന്നിങ്ങനെ അദാനി കൈവെയ്‌ക്കാത്ത മേഖലകള്‍ ചുരുക്കമാണ്. എല്ലാ മേഖലകളിലും മികച്ച ഫലമാണ് ലഭിക്കുന്നത്. അടിസ്ഥാനസൗകര്യവികസനത്തിനും അദാനി മുന്‍നിരക്കമ്പനിയാണ്. അദാനി എന്‍റര്‍പ്രേസസ്, അദാനി പോര്‍ട്സ്, അദാനി എയര്‍പോര്‍ട്സ്, അദാനി ഗ്രീന്‍, അദാനി എനര്‍ജി സൊലൂഷന്‍സ്, അദാനിഗ്യാസ്, അദാനി ഡിഫന്‍സ് ആന്‍റ് എയ്റോസ്പേസ് എന്നിങ്ങനെ കൈവെയ്‌ക്കാത്ത മേഖലകള്‍ ചുരുക്കമാണ്.
അദാനി ഗ്രൂപ്പിന്റെ വാര്‍ഷിക പൊതുയോഗത്തിലാണ് അദാനി തന്റെ ബിസിനസ് ഗ്രൂപ്പിന്റെ ഭാവി സാധ്യതകളെക്കുറിച്ച് മനസ്സ് തുറന്നത്. അദാനി ഗ്രൂപ്പിലെ ആരും തന്നെ അഴിമതിക്കുറ്റത്തിന്റെ പേരില്‍ വിചാരണ നേരിടുന്നില്ലെന്നും അദാനി പറഞ്ഞു. “കൊടുങ്കാറ്റിന് മുന്നിലോ കഠിനമായ പരിശോധനകള്‍ക്ക് മുന്‍പിലോ അദാനി ഗ്രൂപ്പ് തകരില്ല. സത്യസന്ധമായ ബിസിനസ് നേതൃത്വം ഒരിയ്‌ക്കലും സൂര്യവെളിച്ചത്തില്‍ മാത്രം വളരില്ല. അത് ഉയര്‍ന്ന് വരിക പ്രതിസന്ധികളുടെ തീയിലൂടെയാണ്.” – അദാനി അഭിപ്രായപ്പെട്ടു.
2023ല്‍ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് പറഞ്ഞത് അദാനി ഗ്രൂപ്പ് എന്നത് കോര്‍പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പാണെന്നാണ്. അതിന്റെ പ്രത്യാഘാതം ഉടന്‍ സംഭവിച്ചു. ഓഹരിവിലകള്‍ കൂപ്പുകുത്തി. 15000 കോടി ഡോളര്‍ ആണ് വിവിധ അദാനി കമ്പനികളുടെ ഓഹരി മൂല്യത്തില്‍ നഷ്ടമുണ്ടായത്. പക്ഷെ വായ്പകള്‍ കൃത്യമായി തിരിച്ചടച്ചും അദാനി കുടുംബത്തിന്റെ കൈവശമുള്ള ഓഹരികള്‍ വിറ്റ് മൂലധനം സമാഹരിച്ചും മികച്ച നിക്ഷേപകരില്‍ നിന്നും പ്രൊമോട്ടര്‍മാരില്‍ നിന്നും ഉള്ള മൂലധനം ഉപയോഗിച്ചും അദാനി ഗ്രൂപ്പ് വിശ്വാസ്യത തിരിച്ചുപിടിച്ചു. ഇന്ത്യയിലെ ഊര്‍ജ്ജ വിതരണക്കരാറുകള്‍ ലഭിക്കാന്‍ അദാനി ഗ്രൂപ്പ് കൈക്കൂലി ഉള്‍പ്പെടെ നല്കുന്ന എന്ന ആരോപണം യുഎസിലെ സെക്യൂരിറ്റീസ് ആന്‍റ് എക്സ്ചേഞ്ച് കമ്മീഷന്‍ ഉയര്‍ത്തി. ഇത് യുഎസ് നിക്ഷേപകരില്‍ നിന്നും മൂലധനം സമാഹരിക്കാനിരുന്ന അദാനി ഗ്രൂപ്പിന് വലിയ തിരിച്ചടിയായി. എല്ലാ ആരോപണവും അദാനി ഗ്രൂപ്പ് തള്ളിക്കളഞ്ഞു. അത് ബിസിനസില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു.
ഇന്ന് 2.71 ലക്ഷം കോടി രൂപയില്‍ എത്തിയിട്ടുണ്ട് ഗ്രൂപ്പിന്റെ ആകെ വരുമാനം. അംബാനി കഴിഞ്ഞാല്‍ ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്ന കുടുംബമാണ് അദാനിയുടേത്. അദാനിക്ക് ബിസിനസ് എന്നാല്‍ വിപണിയെ സേവിക്കല്‍ മാത്രമല്ല, രാജ്യത്തിന്റെ വിധിയെ തന്നെ മാറ്റിമറിക്കുന്ന സേവനം നല്‍കുക എന്നതാണ്.ഇനി മൂലധനനിക്ഷേപത്തില്‍ ഗ്രൂപ്പ് പുതിയ റെക്കോഡ് തന്നെ സ്ഥാപിക്കാന്‍ പോവുകയാണ്. അടുത്ത് അഞ്ച് വര്‍ഷത്തില്‍ 1.2 ലക്ഷം കോടി മുതല്‍ 1.71 ലക്ഷം കോടി വരെ നിക്ഷേപിക്കുകയാണ് ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: