കൽപ്പറ്റ: വയനാട്ടിൽ മുണ്ടക്കൈയിലും ചൂരൽ മഴയിലും ശക്തമായ മഴയ്‌ക്ക് പിന്നാലെ പ്രതിഷേധവുമായി നാട്ടുകാർ. സ്ഥലത്തെത്തിയ വില്ലേജ് ഓഫീസറേയും റവന്യു ഉദ്യോഗസ്ഥരേയും നാട്ടുകാർ തടഞ്ഞു. ഉരുൾപൊട്ടൽ ധനസഹായവുമായി ബന്ധപ്പെട്ട് സർക്കാർ വാക്ക് പാലിച്ചില്ലെന്നും ധനസഹായം വിതരണം ചെയ്തതിൽ പാകപ്പിഴ ഉണ്ടായെന്നും സുരക്ഷിതമല്ലാത്ത സ്ഥലങ്ങൾ പോലും സുരക്ഷിതമെന്ന് അറിയിച്ച് ജനങ്ങളെ താമസിപ്പിച്ചെന്നും നാട്ടുകാർ ആരോപിക്കുന്നു.
പ്രതിഷേധം ശക്തമായതോടെ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. ഇവരെയും നാട്ടുകാർ തടഞ്ഞു. പിന്നാലെ വില്ലേജ് ഓഫീസറും ഉദ്യോഗസ്ഥരും സ്ഥലത്ത് നിന്ന് പിൻവാങ്ങിയിരിക്കുകയാണ്. നിലവിൽ ഉരുൾപൊട്ടൽ ഉണ്ടായിട്ടില്ലെന്നും ആശങ്കപ്പെടേണ്ടെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. മണ്ണൊഴുകി വരുന്നത് മൂലമാണ് ചളിവെള്ളം പുഴയിലൂടെ എത്തുന്നതെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ പറഞ്ഞു. ചൂരൽമലയിലും മുണ്ടക്കൈയിലുമുള്ള തൊഴിലാളികളെ സ്ഥലത്ത് നിന്ന് മാറ്റി. കനത്തമഴയാണ് പെയ്തതെന്നും ഉരുൾപൊട്ടൽ ഉണ്ടായിട്ടില്ലെന്നും ഇക്കരയെത്തിയ തൊഴിലാളികളും പറഞ്ഞു.
കനത്ത മഴയിൽ പുന്ന പുഴയിൽ ഒഴുക്ക് ശക്തമായി. വില്ലേജ് റോഡിൽ വെള്ളം കയറി. പുഴയിലൂടെ ഒഴുകുന്നത് ചെളി കലങ്ങിയ വെള്ളമാണ്. മണ്ണിടിച്ചിൽ എവിടെയെങ്കിലും ഉണ്ടോ എന്ന് ഇതിന്റെ അടിസ്ഥാനത്തിലാണ് അധികൃതർ പരിശോധിച്ചത്. പുന്നപ്പുഴ കരകവിഞ്ഞ് ദിശമാറി ഒഴുകുകയാണ്. പുന്നപ്പുഴ പഴയ രീതിയിലാക്കാൻ 195 കോടി രൂപയാണ് സർക്കാർ വകയിരുത്തിയത്. ആ പണം നൽകിയത് വെറുതെ ആയിയെന്നും നാട്ടുകാർ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക