ന്യൂദൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ച് പറഞ്ഞത്, അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം മനസിലാക്കികൊണ്ടാണെന്ന് ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. മഹാത്മാഗാന്ധിയുടെ സത്യ സന്ധതയും ആദർശ ശുദ്ധിയുമുള്ളയാളാണ് പ്രധാനമന്ത്രി. സാത്വിക ശുദ്ധിയുള്ളയാളാണ് അദ്ദേഹമെന്ന് എനിക്ക് ബോധ്യമുണ്ടെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു. അദ്ദേഹം ഒരു മതത്തേയും തള്ളിക്കളയുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ലെന്നും സച്ചിദാനന്ദ പറഞ്ഞു.
മോദിയെ കാണുന്നത് മഹാത്മ ഗാന്ധിയുടെ പ്രതീകമായാണെന്ന് ചൊവ്വാഴ്ച മഹാത്മ ഗാന്ധി-ശ്രീനാരായണഗുരു കൂടിക്കാഴ്ചയുടെ ശതാബ്ദി ആഘോഷത്തില്‍ സംസാരിക്കവെ സ്വാമി സച്ചിദാനന്ദ പറഞ്ഞിരുന്നു. ഇതിൽ കൂടുതൽ വ്യക്തത വരുത്തുകയായിരുന്നു അദ്ദേഹം.
മോദിയുടെ പ്രവൃത്തിയില്‍ ഒരിക്കലും താന്‍ രാഷ്‌ട്രീയം കണ്ടിട്ടില്ലെന്ന് സ്വാമി പറഞ്ഞു. “എനിക്ക് രാഷ്‌ട്രീയം ഇല്ല. ശിവഗിരിമഠത്തിന് രാഷ്‌ട്രീയം ഇല്ല. ഞാന്‍ നേരില്‍ കണ്ട കാര്യമാണ്. ഒരു മന്ത്രിമാരുടേയോ പാര്‍ട്ടി നേതാക്കളുടേയോ ബിജെപിക്കാരുടേയോ ആരുടേയും പ്രത്യേകമായ ശുപാര്‍ശയൊന്നും കൂടാതെ തന്നെ അദ്ദേഹം നേരിട്ട് ശിവഗിരി മഠവുമായി ബന്ധപ്പെടുകയും അദ്ദേഹം നേരിട്ട് തന്നെ തീയതി നിശ്ചയിച്ച് അനുവദിക്കുകയുമാണ് ചെയ്തത്. ശിവഗിരിയോടുള്ള വലിയ ആത്മാര്‍ഥതയാണ് അതില്‍നിന്നും നമുക്ക് തെളിഞ്ഞുകാണാന്‍ സാധിക്കുന്നത്.
ചാതുര്‍വര്‍ണ്യവ്യവസ്ഥയും ജാതിവ്യവസ്ഥയുമൊക്കെ ഇന്ത്യയെ സംബന്ധിച്ച് തീരാശാപങ്ങളാണ്. ചാതുര്‍വര്‍ണ്യവ്യവസ്ഥയ്‌ക്ക് അനുസൃതമായിട്ടുള്ള ഒരു ഭാരതം കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല”, സ്വാമി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: