ന്യൂദല്‍ഹി: ശ്രീനാരായണ ഗുരുദേവനും മഹാത്മാ ഗാന്ധിയും ശിവഗിരി മഠത്തില്‍ കൂടിക്കാഴ്ച നടത്തിയതിന്റെ ശതാബ്ദി ആഘോഷങ്ങള്‍ക്കു ഉജ്ജ്വല തുടക്കം. സമാഗമ ശതാബ്ദി സമ്മേളനവും ഒരു വര്‍ഷത്തെ ആഘോഷ പരിപാടികളും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.
നൂറു വര്‍ഷം മുമ്പ്, ശ്രീനാരായണ ഗുരുദേവനും മഹാത്മാ ഗാന്ധിയും കൂടിക്കണ്ടതും അവരുടെ സംഭാഷണവും ഇന്നും പ്രചോദനാത്മകവും പ്രസക്തവുമാണെന്നു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇരുവരുടെയും സമാഗമം വികസിത ഭാരതത്തിലേക്കുള്ള ഊര്‍ജ സ്രോതസാണ്. ശ്രീനാരായണ ഗുരുവിന്റെ ആദര്‍ശങ്ങള്‍ മുഴുവന്‍ മാനവരാശിക്കും വേണ്ടിയാണ്. രാഷ്‌ട്രത്തിന്റെയും സമൂഹത്തിന്റെയും സേവനത്തിനു സമര്‍പ്പിതരായവര്‍ക്ക്, ഗുരു വഴികാട്ടിയായി വര്‍ത്തിക്കുന്നു. വര്‍ക്കല എനിക്ക് ദക്ഷിണ കാശിയാണ്. ശിവഗിരി മഠത്തിലെ സംന്യാസിമാരുടെ സ്നേഹവും വാത്സല്യവും വലിയ അനുഗ്രഹമാണ്. അവര്‍ എന്നില്‍ അര്‍പ്പിച്ച വിശ്വാസം ഒരിക്കലും മറക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിജ്ഞാന്‍ഭവനിലെ ചടങ്ങില്‍ നിലവിളക്കു തെളിയിച്ച് ശ്രീനാരായണ ഗുരുദേവന്റെ ചിത്രത്തില്‍ പ്രധാനമന്ത്രി പുഷ്പാര്‍ച്ചന നടത്തി. ഗുരുദേവ ചിത്രത്തിനു മുന്നില്‍ അദ്ദേഹം പ്രണമിച്ചു. ഗുരു വചനങ്ങള്‍ ഉരുവിട്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. ഗുരുവിന്റെ പാത പിന്തുടര്‍ന്നാണ് സബ്കാ സാത്ത് സബ്കാ വികാസ് എന്ന തത്ത്വം സ്വീകരിച്ചതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ശിവഗിരി മഠം ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷത വഹിച്ചു. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ മുഖ്യാതിഥിയായി. അടൂര്‍ പ്രകാശ് എം
പി മുഖ്യപ്രഭാഷണം നടത്തി. പ്രധാനമന്ത്രിക്കു സ്വാമി സച്ചിദാനന്ദ ഉപഹാരം സമര്‍പ്പിച്ചു. ട്രസ്റ്റ് ട്രഷറര്‍ സ്വാമി ശാരദാനന്ദ പ്രധാനമന്ത്രിയെ ഷാള്‍ അണിയിച്ചു. സച്ചിദാനന്ദ സ്വാമി രചിച്ച ഗുരുദേവനും ഗാന്ധിജിയും ഹിന്ദി, ഇംഗ്ലീഷ് ഗ്രന്ഥങ്ങള്‍ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചു.
ലോക സമാധാനം ശ്രീനാരായണ ഗുരുദേവ ദര്‍ശനത്തിലൂടെ എന്ന വിഷയത്തില്‍ നടന്ന സമ്മേളനം അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ടരമണി ഉദ്ഘാടനം ചെയ്തു. സച്ചിദാനന്ദ സ്വാമി അധ്യക്ഷനായി. മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍, എന്‍.കെ. പ്രേമചന്ദ്രന്‍ എംപി, ഗോകുലം ഗോപാലന്‍, ഡോ. എ.വി. അനൂപ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഗുരുദേവ-ഗാന്ധി സമാഗമ ശതാബ്ദി ചരിത്രവും വര്‍ത്തമാനകാല പ്രസക്തിയും എന്ന വിഷയത്തില്‍ നടന്ന സമ്മേളനം ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത ഉദ്ഘാടനം ചെയ്തു. ദല്‍ഹി ശ്രീനാരായണ കേന്ദ്രം പ്രസിഡന്റ് ബീന ബാബുറാം അധ്യക്ഷയായി. ദല്‍ഹിയിലെ ഒരു റോഡിനു ശ്രീനാരായണ ഗുരുദേവന്റെ പേര് നല്കണമെന്ന് ആവശ്യപ്പെടുന്ന നിവേദനം രേഖ ഗുപ്തയ്‌ക്ക് സ്വാമി സച്ചിദാനന്ദ നല്‍കി. ദല്‍ഹി മന്ത്രി ആശിഷ് സൂദ്, എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, എ.എ. റഹീം, ഇറാം ഗ്രൂപ്പ് ചെയര്‍മാന്‍ സിദ്ദിഖ് അഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു. സ്വാമി സച്ചിദാനന്ദ സമാപന സന്ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക