കോട്ടയം : ആർഎസ്എസ് രാഷ്‌ട്രീയ പാർട്ടിയല്ലെന്നും അതിനെ രാഷ്‌ട്രീയവുമായി ബന്ധിപ്പിക്കേണ്ടതില്ലെന്നും ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ . ദേശീയ സേവാഭാരതി, ഇൻഫോസിസ് ഫൗണ്ടേഷനുമായി ചേർന്ന് കൂട്ടിക്കലിലെ പ്രളയബാധിതർക്കായി നിർമിച്ച വീടുകളുടെ താക്കോൽദാനം നടത്തുകയായിരുന്നു അദ്ദേഹം.
ആർഎസ്എസ് എന്ന സംഘടനയെക്കുറിച്ച് ചില തെറ്റിദ്ധാരണകളുണ്ട്. ഇത് രാഷ്‌ട്രീയ സംഘടനയല്ല. രാഷ്‌ട്രീയലക്ഷ്യങ്ങളുമില്ല. സമൂഹത്തിനുവേണ്ടി നിസ്വാർഥ സേവനം ചെയ്യുന്നവരാണ് അവർ. എല്ലാ രാഷ്‌ട്രീയപാർട്ടികൾക്കും തെറ്റ് സംഭവിക്കാം. ആർഎസ്എസ് അവരോട് സ്വയം തിരുത്താനാണ് ആവശ്യപ്പെടുന്നത്. രാജ്യത്തിനായി എന്ത് ചെയ്താലും അവർ സ്വയം ഒന്നും ആഗ്രഹിക്കുന്നില്ല. ഭാരതമാതാവിനും ഭാരതമാതാവിന്റെ ആളുകൾക്കുംവേണ്ടിയാണ് ചെയ്യുന്നത്. താൻ ആർഎസ്എസുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ടെന്നും ഗവർണർ പറഞ്ഞു.
ആർഎസ്എസിന്റെയും സേവാഭാരതിയുടെയും പ്രവർത്തനങ്ങൾ ഭാരതാംബയ്‌ക്കുള്ള സമർപ്പണമാണ്. എല്ലാ കാര്യങ്ങളും സർക്കാരിന് തനിയെ ചെയ്യാൻ സാധിക്കില്ല. പൊതുജന പങ്കാളിത്തത്തോടെ മാത്രമേ ചെയ്യാൻ കഴിയൂ. സേവാഭാരതി ചെയ്തത് വലിയ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി 12 വീടുകളാണ് സേവാഭാരതി നിർമിച്ചത്. നാല് വീടുകളുടെ താക്കോൽദാനം മുൻപ് നടന്നിരുന്നു. എട്ടുവീടുകൾ കൂട്ടിക്കൽ പഞ്ചായത്തിലെ കൊടുങ്ങയിൽ 50 സെന്റ് സ്ഥലം വാങ്ങിയാണ് നിർമിച്ചത്. ഈ വീടുകളിലൊന്നിൽ ഗവർണർ അടക്കമുള്ള വിശിഷ്ട വ്യക്തികൾക്ക് ഭക്ഷണവുമൊരുക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: