കൊച്ചി: തന്റെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും പറഞ്ഞ്, കൊണ്ടും കൊടുത്തും പേളി മാണി ഷോയില്‍ തിളങ്ങി സുരേഷ് ഗോപി. “ചേട്ടന്‍ ഒരു ഫൂഡിയാ അല്ലേ? ഞാന്‍ കേട്ടത് ഫുഡ് വളരെ ഇഷ്ടമുള്ളയാളാണ് എന്നാണ്. ഭക്ഷണം ഭയങ്കര ഇഷ്ടമാ അല്ലേ?” – പേളി മാണിയുടെ ചോദ്യം.
ഇതിന് സുരേഷ് ഗോപിയുടെ മറുപടി ഇങ്ങിനെ:”ഞാന്‍ ഫൂഡി(Foodie) ആണെങ്കിലും ഗ്ലട്ടന്‍ (Glutton) അല്ല. “. ഉടനെ ഈ വാക്കിന്റെ അര്‍ത്ഥം അറിയാത്ത പേളി മാണി ചോദിച്ചു:”എന്താണ് ഗ്ലട്ടന്‍?”
“ഗ്ളട്ടന്‍ എന്നാല്‍ വൊറേഷ്യസ് ഈറ്റര്‍ (Voracious eater- ധാരാളമായി ഭക്ഷണം വെട്ടിവിഴുങ്ങുന്ന ആള്‍) എന്നാണ് അര്‍ത്ഥം
“അങ്ങിനെയെങ്കില്‍ ഞാന്‍ ഒരു ഗ്ലട്ടനാ…”- എന്നായിരുന്നു പേളി മാണിയുടെ മറുപടി.
ഇഡ്ഡലിയും ദോശയുമെങ്കില്‍ സാമ്പാര്‍ വേണം….പുട്ടെങ്കില്‍ കടല വേണ്ട
സുരേഷ് ഗോപിയുമൊത്ത് ടൊറന്‍റോയില്‍ പഴയ കാലത്ത് ഒരു സ്റ്റേജ് ഷോയ്‌ക്ക് പോയപ്പോഴുള്ള ഓര്‍മ്മ പേളി മാണി പങ്കുവെച്ചു. എവിടെപ്പോയാലും സുരേഷ് ഗോപിയുടെ കേരള ഭക്ഷണത്തോടുള്ള ഇഷ്ടം വെളിപ്പെടുത്താനായിരുന്നു പേളി മാണി ഇക്കാര്യം പറഞ്ഞത്. ആ പരിപാടിയില്‍ പേളി മാണി ആങ്കറായിരുന്നു. 2016ല്‍ ടൊറന്‍റോയില്‍ ആയിരുന്നു ഈ സ്റ്റേജ് ഷോ. “ഞാന്‍ ബ്രേക്ക് ഫസ്റ്റ് കഴിക്കാന്‍ എന്താ എടുക്കുകാ എന്ന് ആശങ്കയുമായി നില്‍ക്കുമ്പോള്‍ പിന്നീല്‍ നിന്നും സുരേഷ് ഗോപിയുടെ ശബ്ദം: നല്ല ഇഡ്ഡലിയും സാമ്പാറുമുണ്ട്”- പഴയ ഓര്‍മ്മ അയവിറക്കി പേളി മാണി പറഞ്ഞു. കമ്മീഷണറും ദ കിംഗും പോലുള്ള സിനിമകളിലൂടെ ഒരു ഇമേജുമായി നില്‍ക്കുന്ന സുരേഷ് ഗോപിയില്‍ നിന്നാണ് ഈ ഡയലോഗ് വന്നതെന്ന് ചെറുചിരിയോടെ പേളി മാണി.
ഉടനെ സുരേഷ് ഗോപി തന്റെ കേരള ഭക്ഷണത്തോടുള്ള ഇഷ്ടം വിശദീകരിച്ചു. “അന്ന് ടൊറന്‍റോയില്‍ ഇറങ്ങും മുന്‍ പേ ഞാന്‍ എന്റെ ലിസ്റ്റ് കൊടുത്തിരുന്നു. ഇഡ്ഡലിയും ദോശയും ആണെങ്കില്‍ എനിക്ക് സാമ്പാര്‍ നിര്‍ബന്ധമായും വേണം. നല്ല തൈര്, വെന്ത ചോറ്, പുളിശ്ശേരിയുണ്ടെങ്കില്‍ പുളിശ്ശേരി, പുട്ടാണെങ്കില്‍ കടല വേണ്ട. പാലും പഞ്ചസാരയും മതി.
ഗള്‍ഫ് രാജ്യങ്ങള്‍, യുഎസ് എന്നിവിടങ്ങളിലെല്ലാം ഷോയ്‌ക്ക് പോകുമ്പോള്‍ എനിക്കിഷ്ടപ്പെട്ട ഭക്ഷണ കാര്യങ്ങള്‍ ഞാന്‍ പറഞ്ഞുവെയ്‌ക്കും.”- സുരേഷ് ഗോപി പറഞ്ഞു.
സുരേഷ് ഗോപിയുടെ ആദ്യസിനിമ 1965ല്‍ ബാലതാരമായി
സുരേഷ് ഗോപിയുടെ ആദ്യ സിനിമ 1965ലെ ഓടയില്‍ നിന്ന് എന്ന സിനിമയാണെന്ന് പേളി മാണി. “അന്ന് ബാലതാരമായാണ് അഭിനയിച്ചത്. സേതുമാധവനാണ് ഈ സംവിധാനം ചെയ്തത്. കാര്യങ്ങല്‍ നിയന്ത്രിക്കാന്‍ മുതുകുളം രാഘവന്‍ സാറും. അന്ന് അഭിനയിക്കാന്‍ ഇഷ്ടമില്ലാതിരുന്ന സുരേഷ് ഗോപിയെ അന്ന് ആശ്രാമം മൈതാനത്തില്‍ പോച്ചെ (പോച്ചെ എന്നാല്‍ കുറ്റിച്ചെടി എന്നാണര്‍ത്ഥം) പിഴുതെടുത്ത് നല്ല അടി അടിച്ചിട്ടുണ്ട്. അന്ന് ഇഷ്ടമില്ലാതെ അഭിനയിക്കുകയായിരുന്നെങ്കിലും എന്റെ ഉള്ളിനെ നടനെ കണ്ടെടുത്തത് സേതുമാധവന്‍ സാര്‍ ആണ്”- സുരേഷ് ഗോപി പറഞ്ഞു.
“അച്ഛനും അമ്മയും ഇല്ലാതെ ആദ്യമായി കണ്ടുതുടങ്ങിയത് കമല്‍ ഹാസന്റെ സിനിമകളാണ്. മൂന്നാം പിറ, പിന്നെ ശങ്കരാഭരണം…1980ല്‍ സിവില്‍ സര്‍വ്വീസിന് ശ്രമിക്കാന്‍ ചെന്നൈയില്‍ കൊണ്ടാക്കി അച്ഛന്‍. അന്ന് തിയറ്ററുകളിലായിരുന്നു സമയം ചെലവഴിച്ചത്. തമിഴില്‍ ആയിരുന്നു ഇഷ്ടം. പക്ഷെ തമിഴില്‍ നിന്നും ഒരു നിയോഗം പോലെ മലയാളം എന്നെ പിടിച്ച് ഇങ്ങോട്ട് കൊണ്ടുവന്നു.”- സുരേഷ് ഗോപി തന്റെ പിന്നീടുള്ള സിനിമായാത്രയെക്കുറിച്ച് പറഞ്ഞു.
ഭാഷകള്‍ക്കിടയില്‍ അതിര്‍വരമ്പില്ല
“ഭാഷയില്‍ ഒരിയ്‌ക്കലും അതിര്‍വരമ്പുകള്‍ കാണാറില്ലെന്നും രണ്ട് ഭാഷകള്‍ക്കിടയില്‍ മങ്ങിയ അതിരുകളാണ് ഉള്ളതെന്നും സുരേഷ് ഗോപി. ഫൊണെറ്റിക്സ്, ലിംഗ്വിസ്റ്റിക്സ് എന്നിവ കോളെജില്‍ പഠിച്ചിട്ടുണ്ട്.
ചോസേറിയന്‍ കാലഘട്ടം മുതലാണ് നമ്മള്‍ ഇംഗ്ലീഷ് പഠിക്കുന്നത്. “.- സുരേഷ് ഗോപി.
“ഓ സോസര്‍…കപ്പിന്റെ കൂടെ കിട്ടുന്ന സോസര്‍ അല്ലേ….”എന്ന് തമാശ പൊട്ടിച്ച് പേളി മാണി. ചിരിച്ചുകൊണ്ട് സുരേഷ് ഗോപി വിശദീകരിച്ചു:”ചോസറിനെ ഫാദര്‍ ഓഫ് ഇംഗ്ലീഷ് ലാംഗ്വേജ് എന്നാണ് ഞങ്ങളെ പഠിപ്പിച്ചിരുന്നത്. 12ഓ 13ഓ നൂറ്റാണ്ടിലാണ് ചോസര്‍ ജീവിച്ചിരുന്നത്”- സുരേഷ് ഗോപി പറഞ്ഞു. .
“താന്‍ ലണ്ടനില്‍ സ്റ്റേജ് ഷോ ചെയ്യാന്‍ അധികം പോയിട്ടില്ലെന്ന് സുരേഷ് ഗോപി. ലണ്ടനില്‍ അധികം അവസരം കിട്ടിയില്ല. ഒരിയ്‌ക്കല്‍ മകന്‍ മാധവിന്റെ പഠനത്തിനും രണ്ടാമത് അരുണ്‍ ജെയ്റ്റ്ലിയുടെ കൂടെ എംപിയായും ആണ് അവിടെ പോയത്. അവിടെ എലിസബത്ത് രാജ്ഞിയെ വരെ കണ്ടു. അന്ന് വലിയൊരു ടീമിനൊപ്പം ഇന്ത്യന്‍ കള്‍ച്ചറല്‍ ഫോറത്തിനൊപ്പം പോയതാണ്.”- സുരേഷ് ഗോപി.
ഒറ്റടേക്കിലെടുത്ത കമ്മീഷണറിലെ ആ ഡയലോഗ്
എന്തെക്കെപ്പറഞ്ഞാലും സിനിമയില്‍ തകര്‍പ്പന്‍ ഡയലോഗ് പറയുന്ന സുരേഷ് ഗോപിയെയാണ് തനിക്കിഷ്ടമെന്ന് പേളി മാണി. ഭരത് ചന്ദ്രന്‍ ഐപിഎസ് എന്ന കഥാപാത്രമായി ഷാജി കൈലാസിന്റെ സിനിമയില്‍ തകര്‍ത്താടിയപ്പോള്‍ കേരളമാകെ ഇളക്കിമറിച്ച ആ സുരേഷ് ഗോപി ഡയലോഗ് ഒരിയ്‌ക്കല്‍ കൂടി പേളി മാണി പറയിച്ചു. “നായ…എനിക്ക് ആ പേര് ചേരില്ല… ഓര്‍ത്തോ… മോഹന്‍ തോമസിന്റെ ഉച്ഛിഷ്ടവും അമേദ്യവും കൂട്ടിക്കുഴച്ച് നാല് നേരം വെട്ടുവിഴുങ്ങി എമ്പക്കവും വിട്ട് ആസനത്തില്‍ വാലും ചുരുട്ടി വെച്ച് അയാളുടെ കാല്‍ചുവട്ടില്‍ പോയിക്കിടക്കുന്ന നിന്നെപ്പോലുള്ള പരമചെറ്റകള്‍ക്കേ ആ പേര് ചേരൂ…എനിക്ക് ആ പേര് ചേരില്ല…….ഓര്‍ത്തോ അയാം ഭരത് ചന്ദ്രന്‍….ജസ്റ്റ് റിമമ്പര്‍ ദാറ്റ്….”
ഉടനെ ഈ ഡയലോഗ് പറയുമ്പോള്‍ എത്ര ടേക്ക് പോയി എന്നായി പേളി മാണിയുടെ ചോദ്യം. ഒറ്റടേക്കില്‍ എടുത്ത ഡയലോഗ് ആയിരുന്നു ഇതെന്ന് സുരേഷ് ഗോപി. അതിന് കാരണമുണ്ടായിരുന്നു. യൂണിവേഴ്സിറ്റി കോളെജിന് മുന്നില്‍ഉള്ള ഷൂട്ടിംഗിന് വെറും മൂന്ന് മണിക്കൂര്‍ സമയം മാത്രമാണ് അനുവദിച്ചിരുന്നത്. അത് കഴിഞ്ഞാല്‍ കെട്ട് കെട്ടി പോകണം എന്നായിരുന്നു കോളെജ് പ്രിന്‍സിപ്പലിന്റെ ഉത്തരവ്.അതുകൊണ്ടാണ് ഒറ്റ ടേക്കില്‍ ഇത്രയും നെടുങ്കനായ ഡയലോഗ് സുരേഷ് ഗോപി പറഞ്ഞത്. സുരേഷേട്ടന്‍ ആ ഡയലോഗ് പറയുമ്പോഴേ കണ്ണില്‍ ആ തീ വരുമെന്ന് പേളി മാണി.
ഏഴ് എന്തുകൊണ്ട് ഇഷ്ടനമ്പറായി
“ഇപ്പോള്‍ 300നടുത്ത് സിനിമകളില്‍ അഭിനയിച്ചുവെന്നും സുരേഷ് ഗോപി. ഏഴ് എന്ന നമ്പര്‍ എനിക്കിഷ്ടമാണ്. കാരണം. ഒരു പ്രത്യേക രൂപത്തിലുള്ള സംഖ്യയാണ് ഏഴ് എന്നത്.. തലയ്‌ക്ക് താഴെ ഒരു നട്ടെല്ലുണ്ട് എന്ന തോന്നല്‍ നല്‍കുന്നത് പോലുള്ള രൂപമുള്ള നമ്പറാണ് സെവന്‍ എന്നത്. അതുകൊണ്ടാണ് ഒറ്റക്കൊമ്പന്‍ എന്ന സിനിമയക്ക്ക് എസ് ജി 250 എന്ന രീതിയില്‍ പരസ്യം ഉപയോഗിച്ചത്. എസ് ജി (സുരേഷ് ഗോപിയുടെ ചുരുക്കപ്പേര്) ഉപയോഗിച്ചതും അന്ന് ആദ്യമായാണ്. 250 എന്ന സംഖ്യ തമ്മില്‍ കൂട്ടിയാല്‍ കിട്ടുന്നത് 7 എന്ന സംഖ്യയാണ്.”- ഏഴ് എന്ന സംഖ്യയോടുള്ള തന്റെ ഇഷ്ടത്തെക്കുറിച്ച് സുരേഷ് ഗോപി വിശദമാക്കി. എസ് ജിയുടെ 253ാം സിനിമയാണ് ജെഎസ് കെ (ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള)…254ാം സിനിമ ഗരുഡന്‍….
പ്രതികരിക്കാൻ ഇവിടെ എഴുതുക: