Article

വിനോദസഞ്ചാര മേഖലയെ പുനര്‍നിര്‍വ്വചിച്ച് ഭാരതം

Published by

ഗജേന്ദ്ര സിങ് ഷെഖാവത്ത്
കേന്ദ്ര സാംസ്‌കാരിക,വിനോദസഞ്ചാര മന്ത്രി

ഴിഞ്ഞ ദശകത്തില്‍, ഭാരതമെന്ന പുണ്യഭൂമി സന്ദര്‍ശിക്കപ്പെടുകയായിരുന്നില്ല- വീണ്ടും കണ്ടെത്തപ്പെടുകയായിരുന്നു. പര്‍വതങ്ങള്‍ കേവലം ഭൂപ്രകൃതിയെന്ന നിലയിലല്ല; ജീവസ്സുറ്റ പുണ്യ സങ്കേതങ്ങളായാണ് വീക്ഷിക്കപ്പെടുന്നത്. കേദാര്‍നാഥിലെയും ബദരീനാഥിലെയും മഞ്ഞുമൂടിയ ക്ഷേത്രങ്ങളും ബോധ് ഗയയുടെ ധ്യാനാത്മകമായ ശാന്തിയും സാരാനാഥിന്റെ ഉജ്ജ്വലമായ നിശബ്ദതയും ആവാഹിക്കുന്ന ഭാരതത്തിന്റെ ആദ്ധ്യാത്മിക മനസ്സ് ഓരോ തീര്‍ത്ഥാടകനും ഉണര്‍വ്വേകുന്നു. പുതിയ കാലത്തെ വിനോദസഞ്ചാരം രൂപപ്പെടുന്നത് ബ്രോഷറുകളിലൂടെയല്ല, മറിച്ച് ഭക്തി, സ്മൃതി, പുനഃസമാഗമത്തിനുള്ള സാംസ്‌ക്കാരിക പ്രേരണ എന്നിവയിലൂടെയാണ്.

2014 നും 2024 നും മധ്യേ, ഈ ആത്മീയ ഉണര്‍വ് രാജ്യത്തിന്റെ സാംസ്‌ക്കാരിക ഭൂപടത്തെ പുനര്‍നിര്‍മ്മിച്ചു. പ്രകൃതി ദുരന്തത്തിന്റെ പ്രതീകമായിരുന്ന കേദാര്‍നാഥ് ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയര്‍ത്തെഴുന്നേറ്റു- 2024 ല്‍ 1.6 ദശലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ക്ക് സന്ദര്‍ശകരായി. ഒരു ദശാബ്ദം മുമ്പ് സന്ദര്‍ശിച്ചത് കേവലം 40,000 പേരായിരുന്നു. മഹാകാല്‍ നഗരമായി പുനരുജ്ജീവിപ്പിക്കപ്പെട്ട ഉജ്ജൈന്‍ 2024 ല്‍ 7.32 കോടി സന്ദര്‍ശകരെ ആകര്‍ഷിച്ചു. പ്രകാശത്തിലും പവിത്രതയിലും പുനര്‍ജ്ജനിച്ച കാശിയുടെ പുണ്യ മാര്‍ഗ്ഗങ്ങളിലൂടെ 11 കോടി തീര്‍ത്ഥാടകര്‍ സഞ്ചരിച്ചു. ബോധ് ഗയയുടെയും സാരാനാഥിന്റെയും നിശബ്ദത ഭൂഖണ്ഡങ്ങളില്‍ ചലനങ്ങള്‍ സൃഷ്ടിച്ചു. 2023 ല്‍ ഈ രണ്ട് തീര്‍ത്ഥാടന കേന്ദ്രങ്ങളും മൂന്ന് ദശലക്ഷത്തിലധികം സഞ്ചാരികളെ ആകര്‍ഷിച്ചു.

2024 ജനുവരിയില്‍ അയോധ്യയില്‍ നടന്ന രാം ലല്ലയുടെ പ്രാണപ്രതിഷ്ഠ സാംസ്‌കാരിക ഹൃദയത്തുടിപ്പിന്റെ പുനഃസ്ഥാപനമായിരുന്നു. വെറും ആറ് മാസത്തിനുള്ളില്‍, 11 കോടിയിലധികം ഭക്തര്‍ അവിടെയെത്തി – സാക്ഷിയാകാനും, ഒത്തു ചേരാനും. ലോകത്തിലെ ഏറ്റവും വലിയ ആത്മീയ ഒത്തുചേരലായ 2025 ലെ മഹാ കുംഭമേള ചരിത്രപരമായി പരിണമിച്ചു. വിശ്വാസത്തിന്റെയും അതീന്ദ്രിയതയുടെയും സംഗമ ഭൂമിയില്‍ 65 കോടിയിലധികം തീര്‍ത്ഥാടകര്‍ സന്നിഹിതരായി. അയോധ്യയും പ്രയാഗ്രാജും ഇന്ത്യയുടെ ആത്മീയ നവോത്ഥാനത്തിന്റെ ഇരട്ട വിളക്കുമാടങ്ങളായി മാറി.
അത് കേവലം വിനോദസഞ്ചാരമായിരുന്നില്ല – തിരിച്ചു വരവായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ആ തിരിച്ചു വരവിന് രൂപവും ഭാവവും ആത്മാവും ലഭിച്ചു. വിനോദസഞ്ചാരം ചെക്ക്ലിസ്റ്റുകളാല്‍ നയിക്കപ്പെടുന്ന വ്യവസായമെന്നതിലുപരി പവിത്രമായ സ്വത്വം വീണ്ടെത്താനുള്ള ഒരു ദേശീയ ദൗത്യമായി മാറി.

ദേശീയ പുനരുജ്ജീവനത്തിനുള്ള ശക്തിയെന്ന നിലയ്‌ക്കാണ് മോദി സര്‍ക്കാര്‍ പ്രാരംഭം മുതല്‍ വിനോദ സഞ്ചാരത്തെ വീക്ഷിച്ചത്. സ്വദേശ് ദര്‍ശന്‍, അതിന്റെ തന്നെ നവീകരിച്ച പതിപ്പായ സ്വദേശ് ദര്‍ശന്‍ 2.0 എന്നിവയിലൂടെ, രാമായണം, ബുദ്ധമതം, സമുദ്രതീരം, ഗോത്രം തുടങ്ങിയ പ്രമേയാധിഷ്ഠിത സര്‍ക്യൂട്ടുകള്‍ക്ക് കീഴില്‍ വിനോദസഞ്ചാര മന്ത്രാലയം 110 പദ്ധതികള്‍ വികസിപ്പിച്ചു. 2014-15 ല്‍ ആരംഭിച്ച ആദ്യ പദ്ധതിയില്‍, 5,287.90 കോടി രൂപ ചെലവ് വരുന്ന 76 പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചു. സ്വദേശ് ദര്‍ശന്‍ 2.0 ല്‍, സുസ്ഥിര ലക്ഷ്യസ്ഥാനങ്ങള്‍ വികസിപ്പിക്കുന്നതിനായി 52 പദ്ധതികള്‍ കൂടി ചേര്‍ത്ത് 2,106.44 കോടി രൂപ ലഭ്യമാക്കി.

ചലഞ്ച് ബേസ്ഡ് ഡെസ്റ്റിനേഷന്‍ ഡെവലപ്മെന്റ് ഉപപദ്ധതി പ്രകാരം, 623.13 കോടി രൂപയുടെ 36 പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചു. ഈ പദ്ധതി പ്രകാരം, സംസ്ഥാന നേതൃത്വത്തിലുള്ള വിനോദസഞ്ചാര അടിസ്ഥാന സൗകര്യ വികസനത്തിനായി 3,295.76 കോടി രൂപയുടെ 40 പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചു.

ഇതോടൊപ്പം, പ്രസാദ് പദ്ധതിയിലൂടെ 100 തീര്‍ത്ഥാടന നഗരങ്ങളില്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍, വെളിച്ചം, ശുചിത്വം എന്നിവ ഉറപ്പാക്കി. ഈ ഉദ്യമങ്ങളുടെ ഫലമായി 2023 ല്‍ മാത്രം 250 കോടിയിലധികം ആഭ്യന്തര വിനോദസഞ്ചാര സന്ദര്‍ശനങ്ങള്‍ രാജ്യത്ത് രേഖപ്പെടുത്തി.

2024-25 സാമ്പത്തികവര്‍ഷത്തെ കേന്ദ്ര ബജറ്റിലെ നാഴികക്കല്ലായി മാറിയ പ്രഖ്യാപനത്തിലൂടെ, നിക്ഷേപവും ധനസഹായവും സുഗമമാക്കുകയും 50 വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വികസിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചു.

പുനരുജ്ജീവനം പുണ്യസ്ഥലങ്ങളില്‍ മാത്രം ഒതുങ്ങി നിന്നില്ല. 2018 ല്‍ അനാച്ഛാദനം ചെയ്ത ഏകതാ പ്രതിമ, രാജ്യത്ത് ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന സ്മാരകങ്ങളിലൊന്നായി മാറി. 2023 ല്‍ 50 ലക്ഷത്തിലധികം സന്ദര്‍ശകര്‍ ഇവിടെയെത്തി. അതിന് ചുറ്റും പരിസ്ഥിതി സൗഹൃദ -വിനോദസഞ്ചാര പാര്‍ക്കുകള്‍, ടെന്റ് സിറ്റികള്‍, ഗോത്ര മ്യൂസിയങ്ങള്‍ എന്നിവ സ്ഥാപിതമായി. ഇന്‍ക്രെഡിബിള്‍ ഇന്ത്യ 2.0 സ്മാരകങ്ങളുടെ നാട് എന്ന നിലയില്‍ നിന്ന് പരിവര്‍ത്തനത്തിന്റെ നാടാക്കി രാജ്യത്തെ മാറ്റി. ഋഷികേശിലെ യോഗ, കേരളത്തിലെ ആയുര്‍വേദം, വടക്കുകിഴക്കന്‍ മേഖലയിലെ ഗോത്ര ഉത്സവങ്ങള്‍, കച്ചിലെ കരകൗശല വസ്തുക്കള്‍ എന്നിവ വിനോദസഞ്ചാര ആവാസവ്യവസ്ഥയ്‌ക്ക് ഊര്‍ജ്ജസ്വലതയും വ്യത്യസ്തതയും കൊണ്ടുവന്നു. വിപണിയും വിനോദസഞ്ചാരവും വേര്‍തിരിക്കാനാവാത്ത വിധം സമന്വയിക്കപ്പെട്ടു.

ഈ മേഖലയുടെ സാമ്പത്തിക പ്രകടനവും ഏറെ ശ്രദ്ധേയമാണ്. 2000 ഏപ്രിലിനും 2023 ഡിസംബറിനും ഇടയില്‍, വിനോദസഞ്ചാര മേഖലയില്‍ മാത്രം രാജ്യം 18 ബില്യണ്‍ ഡോളറിലധികം നേരിട്ടുള്ള വിദേശ നിക്ഷേപം ആകര്‍ഷിച്ചു. 2014-22 കാലയളവില്‍ പ്രധാന അതിഥി സല്‍ക്കാര അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലൂടെ 9 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം ലഭിച്ചു. 2023 ല്‍ മാത്രം 9.52 ദശലക്ഷം വിദേശ വിനോദസഞ്ചാരികളിലൂടെ 2.31 ലക്ഷം കോടി രൂപയുടെ (28.7 ബില്യണ്‍ ഡോളര്‍) വിദേശനാണ്യം നേടി. മുന്‍ വര്‍ഷത്തേക്കാള്‍ 47.9 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 2023-24 ല്‍ ഈ മേഖല 84.63 ദശലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു, മുന്‍ വര്‍ഷത്തേക്കാള്‍ 8.46 ദശലക്ഷം കൂടുതലാണിത് – അങ്ങനെ വിനോദസഞ്ചാര മേഖല ഭാരതത്തിന്റെ വളര്‍ച്ചയുടെയും തൊഴില്‍ സൃഷ്ടിയുടെയും ആധാരശിലയായി ഉയര്‍ന്നുവന്നു.

വിനോദസഞ്ചാരമെന്നത് ഒരു സമ്പൂര്‍ണ്ണ ദൗത്യമായി പരിണമിച്ചു. അഡോപ്റ്റ് എ ഹെറിറ്റേജ് പദ്ധതി പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ കോര്‍പ്പറേറ്റ് മാനേജ്മെന്റ് അവതരിപ്പിച്ചു. അതേസമയം ഉഡാന്‍ പദ്ധതി ഷിര്‍ദ്ദി, സിറോ, മിനിക്കോയ് തുടങ്ങിയ വിദൂര സ്ഥലങ്ങളെ വിമാനമാര്‍ഗ്ഗം ബന്ധിപ്പിച്ചു. നാഷണല്‍ ഡിജിറ്റല്‍ ടൂറിസം മിഷന്‍ ടിക്കറ്റ് ബുക്കിംഗ്, ഡാറ്റ, യാത്രാ പദ്ധതികള്‍ എന്നിവ ഒരു ഏകീകൃത പ്ലാറ്റ്ഫോമില്‍ സമന്വയിപ്പിച്ചു.

ആക്ട് ഈസ്റ്റ് നയവും അടിസ്ഥാന സൗകര്യങ്ങളില്‍ പ്രത്യേക ശ്രദ്ധയും 2014 നും 2022 നും ഇടയില്‍ അരുണാചല്‍, സിക്കിം, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവ് ഇരട്ടിയാക്കി. വൈബ്രന്റ് വില്ലേജസ് പ്രോഗ്രാം കിബിത്തു, മന തുടങ്ങിയ വിദൂര ഗ്രാമങ്ങളെ ദേശസ്നേഹം, പ്രകൃതിരമണീയത, പൈതൃകം എന്നിവ സമന്വയിപ്പിക്കുന്ന കേന്ദ്രങ്ങളാക്കി മാറ്റി.

പുതിയ ഭാരതത്തില്‍, വിനോദസഞ്ചാരം ഋതുഭേദങ്ങളാല്‍ സ്വാധീനിക്കപ്പെടുന്ന ഒന്നല്ല – അത് സംസ്‌കാരത്തെ ആധാരമാക്കിയുള്ളതാണ്. ദര്‍ശനവും വികസനവും സംഗമിക്കുന്ന, തീര്‍ത്ഥാടനവും പുരോഗതിയും സംഗമിക്കുന്ന, ഉത്സവങ്ങളും അടിസ്ഥാന സൗകര്യങ്ങളും സംഗമിക്കുന്ന ഒരു അനുഭവമാണത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍, ഭാരതം ലോകത്തെ സ്വാഗതം ചെയ്യുക മാത്രമല്ല – ആശ്ലേഷിക്കുകയാണ്.ബോധിവൃക്ഷത്തിന് ചുറ്റും സംന്യാസിമാര്‍ വലം വയ്‌ക്കുമ്പോള്‍, കേദാര്‍നാഥിലെ ശാന്തമായ അന്തരീക്ഷത്തില്‍ തീര്‍ത്ഥാടകര്‍ മന്ത്രം ജപിക്കുമ്പോള്‍, കൊട്ടാരങ്ങളുടെ താഴികക്കുടങ്ങള്‍ക്ക് കീഴില്‍ വധൂവരന്മാര്‍ വിവാഹിതരാകുമ്പോള്‍, അതിര്‍ത്തി ഗ്രാമങ്ങള്‍ കൗതുകത്തോടെ സഞ്ചാരികളെ സ്വീകരിക്കുമ്പോള്‍, ഓരോ പുണ്യ പാതയിലും നിശബ്ദ ഇടനാഴിയിലും സത്യം പ്രതിധ്വനിക്കുന്നു: ഭാരതം നിങ്ങള്‍ സന്ദര്‍ശിക്കുന്ന കേവലമൊരു സ്ഥലമല്ല – ശാശ്വത സത്യം തേടി നിങ്ങള്‍ മടങ്ങിയെത്തുന്ന ഒരു രാജ്യമാണ്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by