Editorial

സംസ്ഥാനത്ത് പോലീസ് കിരാത വാഴ്ച

Published by

ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം നടത്തുന്ന എബിവിപി പ്രവര്‍ത്തകര്‍ക്ക് നേരെ നിഷ്ഠൂരമായ മര്‍ദ്ദനമുറകളാണ് പോലീസ് സ്വീകരിക്കുന്നത്. പോലീസിന്റെ പണി സിപിഎം പ്രവര്‍ത്തകരും ഏറ്റെടുത്തിരിക്കുകയാണ്. തിരുവനന്തപുരത്ത് കഴിഞ്ഞദിവസം വനിതാ സമരക്കാരെ ഓടിച്ചിട്ട് അടിക്കുന്ന കാഴ്ച ആരെയും നൊമ്പരപ്പെടുത്തുന്നതായിരുന്നു. ആവശ്യത്തിന് വനിതാ പോലീസുകാരില്ലാതെ, സമരക്കാരെ അടിച്ചോടിക്കെടോ എന്നാക്രോശിച്ചുകൊണ്ടാണ് പോലീസ് നേരിട്ടത്. എബിവിപി സംസ്ഥാന സെക്രട്ടറി ഇ.യു. ഈശ്വര പ്രസാദിനെയും സംസ്ഥാന സമിതി അംഗം സുഭാഷിനേയും സിപിഎം-ഡിവൈഎഫ്ഐ ഗുണ്ടകള്‍ വള്ളഞ്ഞിട്ടടിച്ചു. ഇതില്‍ പ്രതിഷേധിച്ച് തമ്പാനൂര്‍ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയ വനിതാ പ്രവര്‍ത്തകരെ റോഡിലിട്ട് തല്ലിച്ചതക്കുകയും വലിച്ചിഴക്കുകയുമായിരുന്നു.

മന്ത്രി ശിവന്‍കുട്ടിക്കെതിരെ കരിങ്കൊടി കാട്ടിയതിലുള്ള പ്രതികാരമെന്ന മട്ടില്‍, തമ്പാനൂര്‍ ഹോട്ടലില്‍ ചായകുടിക്കവെയാണ് ഒരുപറ്റം സിപിഎം ഡിവൈഎഫ് ഗുണ്ടകള്‍ കിരാത വാഴ്ച നടത്തിയത്. പോലീസ് ദൃക്‌സാക്ഷികളായി നിന്നു. നേതാക്കള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രയോജനകരമായ പി.എം. ശ്രീ പദ്ധതി കേരളത്തില്‍ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു കരിങ്കൊടി പ്രകടനം. പി.എം. ശ്രീ പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഏപ്രില്‍ 18 ന് മന്ത്രിക്ക് നിവേദനം നല്‍കിയതാണ്. പദ്ധതിയില്‍ ഒപ്പിടാന്‍ ഒരു നടപടിയും സ്വീകരിക്കാത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിക്കാനായിരുന്ന പ്രകടനം. ഭാരതാംബാ വിവാദത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മന്ത്രിയുടെ പാപ്പനംകോട്ടെ ഓഫീസിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയിരുന്നു. മാര്‍ച്ച് നടത്തിയവരെ ആക്രമിക്കാന്‍ സിപിഎമ്മുകാര്‍ പ്രകോപനം സൃഷ്ടിച്ച് മുന്നോട്ടുവന്നതാണ്. മന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സിപിഎമ്മിന്റെ അറിയപ്പെടുന്ന ഗുണ്ടകളുടെ നീക്കം. ഇതെല്ലാം മനസ്സില്‍വച്ചാണ് മന്ത്രിയുടെ പ്രകോപനം.

രാജ്ഭവനിലെ ഭാരതാംബ പ്രശ്നം കൂടിയായപ്പോള്‍ പ്രശ്നം കൂടുതല്‍ വഷളായി. രാജ്ഭവനില്‍ ഒരു സ്ത്രീ സാരിയുടുത്ത് ആര്‍എസ്എസിന്റെ കാവിക്കൊടി പിടിച്ചുനില്‍ക്കുന്ന ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്താന്‍ തന്നെ കിട്ടില്ലെന്നുപറഞ്ഞായിരുന്നു മന്ത്രിയുടെ ബഹിഷ്‌കരണം. ആ സ്ത്രീയുടെ ചില്ലിട്ട ഫോട്ടോ ആര്‍എസ്എസിന്റെ ശാഖയില്‍ കൊണ്ടുവെച്ചാല്‍ മതി എന്നും മന്ത്രി പിന്നീട് പ്രതികരിച്ചു.

മന്ത്രിയുടെ പെരുമാറ്റത്തെ തികഞ്ഞ ആശങ്കയോടെയാണ് നോക്കി കാണുന്നതെന്ന് രാജ്ഭവന്‍ ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്സ് പരിപാടിയാണ് മന്ത്രി ബഹിഷ്‌കരിച്ചത്. സാധാരണഗതിയില്‍ ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ നിന്ന് ഇറങ്ങി പോകുമ്പോള്‍ അത് ഗവര്‍ണറെ അറിയിക്കണം. എന്നാല്‍ അങ്ങനെ ഒരു മര്യാദ പോലും മന്ത്രി ശിവന്‍കുട്ടിയുടെ ഭാഗത്ത് നിന്നുണ്ടായില്ല. അവിടെയുണ്ടായിരുന്ന ആളുകളെയും ചടങ്ങിനെയും മന്ത്രി അപമാനിക്കുകയാണ് ചെയ്തത്. വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി എന്ന നിലയില്‍ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് പരിപാടിയുടെ മര്യാദയ്‌ക്കോ മാന്യതയ്‌ക്കോ ചേര്‍ന്ന പെരുമാറ്റമല്ല ഉണ്ടായതെന്നും വ്യക്തമാണ്.

ഭാരതാംബയുടെ ചിത്രം മന്ത്രിക്ക് അറിയില്ല എന്നത് മന്ത്രി പ്രസംഗത്തില്‍ പറഞ്ഞത് അല്പത്തമാണ്. മന്ത്രിയുടെയും ഗവര്‍ണറുടെയും കയ്യില്‍ നിന്ന് അവാര്‍ഡ് വാങ്ങിക്കാനായി എത്തിയ, അച്ചടക്കത്തോടെ പ്രവര്‍ത്തിക്കുന്ന, സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് കുട്ടികളുടെ മുന്നില്‍ വച്ചായിരുന്നു മന്ത്രിയുടെ ഈ പ്രവൃത്തി. ഇത് ഈ വിദ്യാര്‍ഥികളെ അപമാനിക്കുന്നതിന് തുല്യമായിരുന്നു.

‘ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത് മന്ത്രിസഭയുടെ ശിപാര്‍ശ അനുസരിച്ചാണ്. ഗവര്‍ണറുടെ പ്രവൃത്തി മതനിരപേക്ഷയ്‌ക്കെതിരാണ്. ഭാരതാംബ ചിത്രം ആര്‍എസ്എസ് ശാഖയില്‍ വെക്കണം. ഗവര്‍ണറുടെ നടപടി കേരളത്തിന് നാണക്കേടാണ്. രാജ്ഭവന്‍ തിരുത്തലിന് തയ്യാറാകുന്നില്ലെന്നാണ് മനസിലാകുന്നത്’ എന്നൊക്കെയാണ് മന്ത്രി പറഞ്ഞത്. ഇതെല്ലാം കടുത്ത ജനരോഷത്തിനും അമര്‍ഷത്തിനും വഴിവച്ചിട്ടുണ്ട് പ്രതിഷേധിക്കുന്നവരെ പോലീസിന്റെ സഹായത്തോടെ അടിച്ചൊതുക്കാനാണ് മന്ത്രിയുടെ ഭാവമെങ്കില്‍ അതിന് കടുത്ത വില നല്‍കേണ്ടിവന്നേക്കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by