അഖില്‍ പി ധര്‍മ്മജന്‍റെ പുസ്തകമായ റാം കെയര്‍ ഓഫ് ആനന്ദി എന്ന പുസ്തകത്തിന്‍റെ കവര്‍ (ഇടത്ത്) ശ്രീകുമാരന്‍ തമ്പി (വലത്ത്)
തിരുവനന്തപുരം: ചുരുങ്ങിയ കാലത്തിനുള്ളില്‍ 50 പതിപ്പുകളും ലക്ഷക്കണക്കിന് കോപ്പികളും വിറ്റുപോയ അഖില്‍ പി ധര്‍മ്മജനോട് അസൂയപ്പെടാന്‍ മാത്രം താന്‍ അല്‍പനല്ലെന്ന് ശ്രീകുമാരന്‍ തമ്പി. കേന്ദ്രസാഹിത്യ അക്കാദമിയുടെ യുവ പുരസ്കാരം നേടിയ അഖില്‍ പി ധര്‍മ്മജനെതിരെ ഇടതുപക്ഷ എഴുത്തുകാരായ ഇന്ദു മേനോന്‍ ഉള്‍പ്പെടെ നിരവധി പേര്‍ അനാവശ്യവിമര്‍ശനവുമായി രംഗത്ത് വന്ന പശ്ചാത്തലത്തിലായിരുന്നു ശ്രീകുമാരന്‍ തമ്പിയുടെ ഈ വാക്കുകള്‍.
“ഞാനും നോവലെഴുതിയിട്ടുണ്ട്, കവിതകള്‍ എഴുതിയിട്ടുണ്ട്, തിരക്കഥകള്‍ എഴുതിയിട്ടുണ്ട്. പക്ഷെ എന്റെ ഒരു പുസ്തകത്തിനും ഇത്രയ്‌ക്ക് ജനപിന്തുണ കിട്ടിയിട്ടില്ല. ഈ പയ്യനോട് അസൂയപ്പെടണോ, അഭിനന്ദിക്കണോ? തീര്‍ച്ചയായും അഭിനന്ദിക്കണം”,- ശ്രീകുമാരന്‍ തമ്പി പറയുന്നു. .
“സാധാരണ പലരും എനിക്ക് അവര്‍ എഴുതിയ പുസ്തകം അയച്ചുതരാറുണ്ട്. പക്ഷെ ഇയാള്‍ എനിക്കൊന്നും പുസ്തകം അയച്ചുതന്നിരുന്നില്ല. ഇയാളുടെ ജനപ്രിയത കണ്ട് ഞാന്‍ അങ്ങോട്ട് അന്വേഷിച്ച് പോയതാണ്”.- ശ്രീകുമാരന്‍ തമ്പി പറയുന്നു.
ഏറ്റവും കൂടുതല്‍ വിറ്റഴിയുന്നതല്ല, ഒരു പുസ്തകത്തിന്റെ മൂല്യം എന്ന് പറയുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും ശ്രീകുമാരന്‍ തമ്പി സൂചിപ്പിച്ചു.
അഖില്‍ പി ധര്‍മ്മജന്‍ രചിച്ച റാം കെയര്‍ ഓഫ് ആനന്ദി എന്ന നോവലിനാണ് കേന്ദ്രസാഹിത്യ അക്കാദമിയുടെ യുവ പുരസ്കാരം ലഭിച്ചത്. ഈയിടെ മലയാളത്തില്‍ എഴുതപ്പെട്ട ബെസ്റ്റ് സെല്ലര്‍ നോവലായിരുന്നു ഇത്. രണ്ട് ലക്ഷം കോപ്പികള്‍ വിറ്റഴിഞ്ഞിരുന്നു. അഖില്‍ പി ധര്‍മ്മജന്‍ നേരിട്ടോ അല്ലാതെയോ ജൂറിയെ സ്വാധീനിച്ചാണ് അവാര്‍ഡ് കരസ്ഥമാക്കിയതെന്ന് ഇന്ദു മേനോന്‍ ആരോപിച്ചിരുന്നു.
മുത്തുച്ചിപ്പിയിൽ പ്രസിദ്ധീകരിച്ചു വരുന്ന ഏതെങ്കിലും ഒരു വ്യക്തിക്ക് മുഖ്യ അവാർഡ് കൊടുക്കുന്നതും ഇനി പ്രതീക്ഷിക്കാം എന്നായിരുന്നു അവാര്‍ഡ് നേട്ടത്തെ കുറിച്ച് ഇന്ദുമേനോന്റെ വിമർശനം. ഇന്ത്യയിൽ ഇന്ന് മലയാളസാഹിത്യത്തെ പ്രതിനിധാനം ചെയ്യുന്ന യുവ മുഖം ഒരു പൾപ്പ് ഫിക്ഷനാണ് എന്നത് അല്‍ഭുതപ്പെടുത്തുന്നേയില്ലെന്നും അഖില്‍ പി ധര്‍മ്മജന്റെ പുസ്തകത്തെ വിമര്‍ശിച്ച് ഇന്ദുമേനോന്‍ പറഞ്ഞിരുന്നു.
അവർ പറഞ്ഞത് എനിക്ക് വേദനയുണ്ടാക്കി പക്ഷെ കുഴപ്പമില്ല. ഞാൻ നാളെ മാഡത്തിനെ എവിടെയെങ്കിലും വെച്ച് കണ്ടാൽ പോയി സംസാരിക്കും. പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കണം എന്നുള്ള അപേക്ഷ മാത്രമാണ് എനിക്കുള്ളത്. അത്തരത്തിലുള്ള പ്രോത്സാഹനം മാഡത്തിന്റെ ഭാഗത്തുനിന്ന് കിട്ടുകയാണെങ്കിൽ ഞാൻ വളരെയധികം സന്തോഷിക്കും’, ഇതായിരുന്നു ഇന്ദു മേനോനോടുള്ള അഖിൽ പി ധർമജന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക