India

ശക്തമായ നടപടി തുടരും; മാവോയിസ്റ്റുകളെ ഉറങ്ങാന്‍ അനുവദിക്കില്ല: അമിത്ഷാ

Published by

ന്യൂദല്‍ഹി: മാവോയിസ്റ്റുകള്‍ക്കെതിരായ നടപടി മഴക്കാലത്തും ശക്തമായി തുടരുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 2026 മാര്‍ച്ചോടെ ഭാരതത്തെ നക്സല്‍ മുക്തമാക്കുമെന്ന് അമിത്ഷാ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഛത്തീസ്ഗഡിലെ റായ്പൂര്‍ അടല്‍ നഗറില്‍ നാഷണല്‍ ഫോറന്‍സിക് സയന്‍സ് യൂണിവേഴ്സിറ്റി കാമ്പസിനും സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിക്കും ശിലാസ്ഥാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഴക്കാലത്ത് കാടുകളിലെ സാഹചര്യത്തില്‍ മാറ്റമുണ്ടാകുന്നതിനാല്‍ നക്സല്‍ വിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്താറില്ലായിരുന്നു. എന്നാല്‍ ഇത്തവണ മഴക്കാലത്തും നടപടികള്‍ ശക്തമായി നടത്തുമെന്നും നക്സലുകളെ ഉറങ്ങാന്‍ അനുവദിക്കില്ലെന്നും അമിത്ഷാ വ്യക്തമാക്കി. ആയുധങ്ങള്‍ താഴെവെച്ച് വികസനയാത്രയില്‍ പങ്കുചേരാനും അദ്ദേഹം മാവോയിസ്റ്റുകളോട് ആവശ്യപ്പെട്ടു. ചര്‍ച്ചകളുടെ ആവശ്യമില്ല, സായുധ പോരാട്ടം ഉപേക്ഷിച്ച് മുഖ്യധാരയുടെ ഭാഗമാകൂ. ആയുധംതാഴെ വെച്ച് വികസന യാത്രയില്‍ പങ്കുചേരൂ. ആയുധം താഴെ വെച്ച് മുഖ്യധാരയിലേക്ക് മടങ്ങിയ എല്ലാവരെയും സ്വാഗതം ചെയ്യുന്നു. ഛത്തീസ്ഗഢ് സര്‍ക്കാരും കേന്ദ്രസര്‍ക്കാരും അവര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റും. സാധാരണ ജീവിതത്തിലേക്ക് മടങ്ങിയ മാവോയിസ്റ്റുകള്‍ക്ക് കൂടുതല്‍ സഹായങ്ങള്‍ എത്തിക്കാന്‍ ശ്രമിക്കുമെന്നും അമിത്ഷാ കൂട്ടിച്ചേര്‍ത്തു.

ഛത്തീസ്ഗഡില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ അമിത്ഷാ ഛത്തീസ്ഗഡ്, ആന്ധ്ര, തെലങ്കാന, മധ്യപ്രദേശ്, മഹാരാഷ്‌ട്ര, ഝാര്‍ഖണ്ഡ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ ഡിജിപി, എഡിജിപി, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുമായി നക്സല്‍ വിരുദ്ധ പോരാട്ടങ്ങളെക്കുറിച്ചുള്ള അവലോകന യോഗത്തില്‍ പങ്കെടുക്കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക