കൊച്ചി: ഭാരതീയ ശാസ്ത്രങ്ങള്‍ ഗവേഷണത്തിലൂടെയും നിരീക്ഷണ പരീക്ഷണങ്ങളിലൂടെയും വിദ്യാര്‍ത്ഥികള്‍ സ്വായത്തമാക്കണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. അലോപ്പതിക്കും ആധുനിക മെഡിസിനും നമ്മള്‍ എതിരല്ല. എന്നാല്‍ അതിന്റെ പുകമറയില്‍ നിന്നും മാറി ഭാരതീയതയെ സ്വീകരിക്കേണ്ടതുണ്ട്. ഒന്നും അന്ധമായി വിശ്വസിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. പെരുമ്പാവൂര്‍ വേങ്ങൂര്‍ രാജഗിരി വിശ്വജ്യോതി കോളജില്‍ പതഞ്ജലി യോഗാ ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ(പൈതൃക്) നേതൃത്വത്തില്‍ ഭാരതീയ മനശാസ്ത്രവും യോഗയും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ത്രിദിന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍.
കൊവിഡില്‍ നിന്നും നിരവധിപേരെ ആയുര്‍വേദത്തിലുടെയും യോഗയിലൂടെയും രക്ഷിക്കാനായ കാര്യം നേരിട്ട് അറിവുള്ളതാണെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. യോഗയെ ഇന്ന് ലോകം അംഗീകരിക്കുന്നതില്‍ നമുക്ക് അഭിമാനിക്കാം. യോഗയിലൂടെ ജീവിതത്തെ ഉയര്‍ത്താനാകും, ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.
ചടങ്ങില്‍ പൈതൃക് പ്രസിഡന്റ് ഡോ. എ. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പ്രജ്ഞാപ്രവാഹ് നാഷണല്‍ കണ്‍വീനര്‍ ജെ. നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തി.
ഡോ. മേഘ ജോബി സ്വാഗതമാശംസിച്ചു. എ.പി.ജെ. അബ്ദുള്‍ കലാം ടെക്‌നോളജിക്കല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ശിവപ്രസാദ്, രാജഗിരി വിശ്വേജ്യോതി കോളജ് അസോ. ഡയറക്ടര്‍ ഫാ. ഡിബിന്‍ കരിങ്ങേന്‍, മുന്‍ ജില്ലാ ജഡ്ജി സുന്ദരം ഗോവിന്ദ് എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക