ഇസ്രായേൽ ഇറാൻ സംഘർഷത്തെ തുടർന്ന് ഏഷ്യൻ വിപണികൾ ഇടിഞ്ഞു. കൂടാതെ എണ്ണവില കുതിച്ചുയർന്നു. ലോകത്തിലെ ഒമ്പതാമത്തെ വലിയ എണ്ണ ഉൽപ്പാദക രാജ്യമാണ് ഇറാൻ. പ്രതിദിനം ഏകദേശം 3.3 ദശലക്ഷം ബാരൽ എണ്ണയാണ് ഇറാൻ ഉത്പാദിപ്പിക്കുന്നത്. എന്നാൽ ഇറാന്റെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കാൻ അമേരിക്ക ഇസ്രായേലിനൊപ്പം ചേർന്നതോടെ ഏഷ്യൻ വിപണികളിൻ വൻ ഇടിവ് ഉണ്ടായി.
യുഎസ് മൂന്ന് ആണവ കേന്ദ്രങ്ങളിൽ ബോംബിട്ട് തകർത്തതിന് പിന്നാലെ, ലോകത്തിലെ പ്രധാന എണ്ണക്കപ്പൽ പാതയായ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടാൻ ഇറാൻ പാർലമെന്റ് അംഗീകാരം നൽകിയിരുന്നു. ഇത് ആഗോള എണ്ണ വിതരണത്തിൽ കടുത്ത പ്രതിസന്ധി സൃഷ്ടിക്കും.നിലവിൽ എണ്ണവില രണ്ട് ശതമാനത്തിലധികം ഉയർന്നിട്ടുണ്ട്. ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.
ബ്രെന്റ് വില താരതമ്യേന 2.7 ശതമാനം ഉയർന്ന് ബാരലിന് 79.12 ഡോളറിലെത്തി, യുഎസ് ക്രൂഡ് ഓയിൽ 2.8 ശതമാനം ഉയർന്ന് 75.98 ഡോളറിലെത്തി.യുഎസിലെ ഓഹരി വിപണികളിൽ എസ് & പി 500 ഫ്യൂച്ചറുകൾ 0.5 ശതമാനവും നാസ്ഡാക്ക് ഫ്യൂച്ചറുകൾ 0.6 ശതമാനവും ഇടിവ് രേഖപ്പെടുത്തി.
ഏഷ്യൻ വിപണിയിൽ, ടോക്കിയോയിലെ പ്രധാന നിക്കി സൂചിക 0.6 ശതമാനം ഇടിഞ്ഞപ്പോൾ സിയോൾ 1.4 ശതമാനവും സിഡ്‌നി 0.7 ശതമാനവും ഇടിഞ്ഞു. ജപ്പാന് പുറത്തുള്ള എംഎസ്‌സിഐയുടെ ഏഷ്യ-പസഫിക് ഓഹരി സൂചികയും 0.5 ശതമാനം ഇടിഞ്ഞു.യൂറോപ്പിൽ, EUROSTOXX 50 ഫ്യൂച്ചറുകൾ 0.7 ശതമാനം ഇടിഞ്ഞു, FTSE ഫ്യൂച്ചറുകൾ 0.5 ശതമാനവും DAX ഫ്യൂച്ചറുകൾ 0.7 ശതമാനവും ഇടിഞ്ഞു.
കമ്മോഡിറ്റി മാർക്കറ്റുകളിൽ സ്വർണ്ണം ഔൺസിന് 0.1 ശതമാനം ഇടിഞ്ഞ് 3,363 ഡോളറിലെത്തി. അതേസമയം, ജാപ്പനീസ് യെന്നിനെതിരെ ഡോളർ 0.3 ശതമാനം ഉയർന്ന് 146.48 യെന്നിലെത്തി. യൂറോ 0.3 ശതമാനം ഇടിഞ്ഞ് 1.1481 ഡോളറിലെത്തി. ഡോളർ സൂചിക 0.17 ശതമാനം ഉയർന്ന് 99.078 ലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക