തിരുവനന്തപുരം: കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരം ലഭിച്ചതിന് പിന്നാലെ വിമര്‍ശനവുമായി എത്തിയ എഴുത്തുകാരി ഇന്ദു മേനോന്‍ പറഞ്ഞ വിമര്‍ശനം വേദനയുണ്ടാക്കിയെന്ന് യുവ നോവലിസ്റ്റ് അഖിൽ പി ധർമജൻ. മുൻപ് കോഴിക്കോട് ഒരു സാഹിത്യഫെസ്റ്റിവല്‍ നടക്കുമ്പോള്‍ നേരിട്ട് കണ്ടപ്പോൾ തന്റെ അരികിലേക്ക് ഓടി വന്ന് കൈ തന്ന് സംസാരിച്ച വ്യക്തിയായ ഇന്ദു മേനോന്‍ ഇപ്പോൾ എന്തിനാണ് ഇങ്ങനെ വിമര്‍ശിച്ചതെന്ന് അറിയുന്നില്ലെന്നും അഖില്‍ പി ധര്‍മ്മജന്‍.
അഖില്‍ പി ധര്‍മ്മജന്‍ രചിച്ച റാം കെയര്‍ ഓഫ് ആനന്ദി എന്ന നോവലിനാണ് കേന്ദ്രസാഹിത്യ അക്കാദമിയുടെ യുവ പുരസ്കാരം ലഭിച്ചത്. ഈയിടെ മലയാളത്തില്‍ എഴുതപ്പെട്ട ബെസ്റ്റ് സെല്ലര്‍ നോവലായിരുന്നു ഇത്. രണ്ട് ലക്ഷം കോപ്പികള്‍ വിറ്റഴിഞ്ഞിരുന്നു. അഖില്‍ പി ധര്‍മ്മജന്‍ നേരിട്ടോ അല്ലാതെയോ ജൂറിയെ സ്വാധീനിച്ചാണ് അവാര്‍ഡ് കരസ്ഥമാക്കിയതെന്ന് ഇന്ദു മേനോന്‍ ആരോപിച്ചിരുന്നു.
പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കണം എന്നുള്ള അപേക്ഷ മാത്രമാണ് തനിക്കുള്ളതെന്നും അഖിൽ പി ധർമജൻ പ്രതികരിച്ചു.’എനിക്ക് പേഴ്സണലി അറിയുന്ന ആളാണ് ഇന്ദു മേനോൻ. ഇന്ദു മാഡത്തിനെക്കാൾ പ്രായത്തിൽ ഒരുപാട് ഇളയതാണ് ഞാൻ. അപ്പോൾ മലയാളത്തിൽ ഇങ്ങനെ ഒരാൾക്ക് അവാർഡ് ലഭിക്കുമ്പോൾ സന്തോഷിക്കുമെന്നാണ് ഞാൻ കരുതിയത്. റാം എന്ന പേര് ബുക്കിന് ഉള്ളതുകൊണ്ടാണ് അവാർഡ് കിട്ടിയതെന്നാണ് പറയുന്നത്. കോഴിക്കോട് നടന്ന ലിറ്ററേച്ചർ ഫെസ്റ്റിവലിൽ കണ്ടപ്പോൾ ഓടി വന്ന് കൈ തന്ന് സംസാരിച്ച വ്യക്തിയാണ്. എന്തിനാണ് മാഡം അങ്ങനെ പറഞ്ഞതെന്ന് ഞാൻ ആലോചിച്ചു. ചിലപ്പോൾ മാഡത്തിന് ബുക്ക് വായിച്ചിട്ട് ഇഷ്ടപ്പെട്ടിട്ടുണ്ടാകില്ല. പിന്നെ അവാർഡ് ഫൈനൽ ലിസ്റ്റിൽ വന്നതിൽ ഏതെങ്കിലും ബുക്ക് അവർക്ക് ഇഷ്ടമുള്ളതായിരിക്കണം. പക്ഷെ അത് പറഞ്ഞ രീതിയാണ് ശരിയാകാത്തത്.’
‘അവർ പറഞ്ഞത് എനിക്ക് വേദനയുണ്ടാക്കി പക്ഷെ കുഴപ്പമില്ല. ഞാൻ നാളെ മാഡത്തിനെ എവിടെയെങ്കിലും വെച്ച് കണ്ടാൽ പോയി സംസാരിക്കും. പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കണം എന്നുള്ള അപേക്ഷ മാത്രമാണ് എനിക്കുള്ളത്. അത്തരത്തിലുള്ള പ്രോത്സാഹനം മാഡത്തിന്റെ ഭാഗത്തുനിന്ന് കിട്ടുകയാണെങ്കിൽ ഞാൻ വളരെയധികം സന്തോഷിക്കും’, അഖിൽ പി ധർമജൻ പറഞ്ഞു.
മുത്തുച്ചിപ്പിയിൽ പ്രസിദ്ധീകരിച്ചു വരുന്ന ഏതെങ്കിലും ഒരു വ്യക്തിക്ക് മുഖ്യ അവാർഡ് കൊടുക്കുന്നതും ഇനി പ്രതീക്ഷിക്കാം എന്നായിരുന്നു അവാര്‍ഡ് നേട്ടത്തെ കുറിച്ച് ഇന്ദുമേനോന്റെ വിമർശനം. ഇന്ത്യയിൽ ഇന്ന് മലയാളസാഹിത്യത്തെ പ്രതിനിധാനം ചെയ്യുന്ന യുവ മുഖം ഒരു പൾപ്പ് ഫിക്ഷനാണ് എന്നത് അല്‍ഭുതപ്പെടുത്തുന്നേയില്ലെന്നും അഖില്‍ പി ധര്‍മ്മജന്റെ പുസ്തകത്തെ വിമര്‍ശിച്ച് ഇന്ദുമേനോന്‍ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: