കലയുടെ കമലദളം തീര്‍ത്ത് തനിയാവര്‍ത്തനമില്ലാതെ രണ്ട് പതിറ്റാണ്ടിലേറെ മലയാള സിനിമയില്‍ നിറഞ്ഞുനിന്ന് 54-ാം വയസ്സില്‍ പൊലിഞ്ഞ കഥയുടെ രാജകുമാരന്‍ ലോഹിതദാസിന്റെ വേര്‍പ്പാടിന് ജൂണ്‍ 29 ന് 16-വര്‍ഷം.
1955 മേയ് 10 ന് തൃശൂര്‍ ചാലക്കുടിയ്‌ക്കടുത്ത് മുരിങ്ങൂരില്‍, അമ്പഴത്തുപറമ്പില്‍ വീട്ടില്‍ കരുണാകരന്റെയും, മായിയമ്മയുടെയും മകനായി ജനിച്ച ഇദ്ദേഹം, ഒരുപാട് ഹിറ്റ് സിനിമകള്‍ക്ക് തിരക്കഥയെഴുതി മലയാള സിനിമയ്‌ക്ക് തിലകക്കുറി ചാര്‍ത്തി. 2009 ജൂണ്‍ 29 നാണ് തന്റെ പണിപ്പുര കൊട്ടിയടച്ച് അനന്തതയിലേക്ക് അദ്ദേഹം പറന്നകന്നത്. ജീവിതഗന്ധിയും, തന്മയത്വമുള്ളതുമായ തിരക്കഥകളിലൂടെ പേനയില്‍ വാത്സല്യം നിറച്ച് മലയാള ചലചിത്രങ്ങള്‍ക്ക് ജാതകമെഴുതി ലോഹിതദാസ്. 1987 ല്‍ സിബി മലയില്‍ സംവിധാനം ചെയ്ത ‘തനിയാവര്‍ത്തനം’ എന്ന ചിത്രത്തിന് തിരക്കഥ എഴുതിക്കൊണ്ടാണ് ലോഹിതദാസ് മലയാള സിനിമാരംഗത്ത് ചുവടുറപ്പിക്കുന്നത്.
പാരമ്പര്യമായി ലഭിച്ച ഭ്രാന്തിന്റെ വിഹ്വലതകളില്‍ ഉഴലുന്ന ബാലന്‍ മാഷ് എന്ന കഥാപാത്രത്തിന് ജന്മം നല്‍കിയ ലോഹിയുടെ തിരക്കഥ, മലയാള ചലച്ചിത്ര ലോകത്ത് പുതിയൊരു അനുഭവമായിരുന്നു. അതോടെ സിബി മലയില്‍-ലോഹിതദാസ് കൂട്ടുകെട്ടില്‍നിന്ന് നാടകീയത ലവലേശമില്ലാത്ത ഒട്ടേറെ മലയാള ചലച്ചിത്രങ്ങള്‍ ജന്മമെടുത്തു. കലയില്‍ തേനും, വയമ്പും ചേര്‍ത്ത് മലയാള സിനിമയില്‍ അദ്ദേഹം നിറഞ്ഞുനിന്നു. തുടര്‍ന്ന് രണ്ട് ദശകത്തിലേറെക്കാലം മലയാള ചലച്ചിത്രവേദിയെ ധന്യമാക്കിക്കൊണ്ട് കുടുംബപുരാണവും, വീണ്ടും ചില വീട്ടുകാര്യങ്ങളും പറഞ്ഞ ലോഹിതദാസ് നിരവധി ഹിറ്റുകള്‍ക്ക് ജാതകമെഴുതി. പത്മരാജനും, ഭരതനും, എം.ടിയ്‌ക്കും ശേഷം മലയാള ചലച്ചിത്രത്തില്‍ ശക്തമായ തിരക്കഥകള്‍ സംഭാവന ചെയ്ത ലോഹി, കഥകള്‍ക്ക് ആധാരമായി ജീവിതാനുഭവങ്ങളെ കൂട്ടുപിടിച്ച് ജീവന്‍ തുടിക്കുന്ന കഥാപാത്രങ്ങളെ സൃഷ്ടിച്ചു.
കലാമൂല്യത്തിന് പ്രാധാന്യം നല്‍കി വ്യവസായ സിനിമയുടെ അമരത്ത് ചെങ്കോലേന്തി കിരീടംവെച്ച രാജകുമാരനായ ലോഹിതദാസ്, മലയാളികളുടെ മനസിന്റെ മണിച്ചെപ്പില്‍ മണിമുത്തായി നിറഞ്ഞുനിന്നു. വിചാരം, എഴുത്തുപുറങ്ങള്‍, കിരീടം, ദശരഥം, മൃഗയ, ഹിസ് ഹൈനസ് അബ്ദുള്ള, സസ്‌നേഹം, ഭാരതം, അമരം, ആധാരം, കമലദളം, വാത്സല്യം, വെങ്കലം, പാഥേയം, ചെങ്കോല്‍, ചകോരം, തൂവല്‍ കൊട്ടാരം, സല്ലാപം, വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്നിങ്ങനെ 24 വര്‍ഷത്തെ കരിയറില്‍ 35 സിനിമകള്‍ക്ക് അദ്ദേഹം തിരക്കഥ എഴുതി.
1997 ല്‍ ഭൂതക്കണ്ണാടി എന്ന ചിത്രത്തിലൂടെ സംവിധായകനായി. കാരുണ്യം, കന്മദം, ജോക്കര്‍, കസ്തൂരിമാന്‍ എന്നീ സിനിമകള്‍് കഥയെഴുതി സംവിധാനം ചെയ്തു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട കരിയറില്‍, അദ്ദേഹത്തിന്റെ സിനിമകള്‍ക്ക് ദേശീയ ചലച്ചിത്ര അവാര്‍ഡും, ആറ് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളും, മികച്ച തിരക്കഥയ്‌ക്കുള്ള 14 കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡും നേടി. ‘തനിയാവര്‍ത്തനം’ ഇന്ത്യന്‍ സിനിമാ ലോകത്തുതന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. ഓര്‍മചെപ്പില്‍ സൂക്ഷിക്കാന്‍ വെങ്കലത്തില്‍ തീര്‍ത്ത മനോഹര ചിത്രങ്ങള്‍ മലയാളിക്ക് സമ്മാനിച്ചായിരുന്നു ലോഹിതദാസിന്റെ മടക്കം.
വിചാരണ കൂടാതെ മുക്തി തേടിയ വിജയങ്ങളുടെ ആ സൂത്രധാരന്‍, അരയന്നങ്ങളുടെ വീട്ടിലേക്ക് പാഥേയവും കയ്യിലേന്തിയാണ് തിരിച്ചുവരവില്ലാത്ത വിധം യാത്രയായത്. ഭൂതക്കണ്ണാടിയില്‍ തുടങ്ങി നിവേദ്യം ഉള്‍പ്പടെ 12 ചിത്രങ്ങള്‍ സംവിധാനം ചെയ്ത അദ്ദേഹം, ചെറുതാണെങ്കിലും ‘വീണ്ടും ചില വീട്ടുകാര്യങ്ങള്‍,’ ഉദയനാണ് താരം’ എന്നീ സിനിമകളിലും വേഷമിട്ടു.
സിന്ധുവാണ് ലോഹിതദാസിന്റെ ഭാര്യ. ഹരികൃഷ്ണന്‍, വിജയശങ്കര്‍ എന്നിവരാണ് മക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: