Entertainment

ശ്രീശങ്കരാചാര്യ ദര്‍ശനങ്ങളുമായി പ്രസാദിന്റെ ഏകാകി

Published by

വര്‍ഷം മികച്ച സംസ്‌കൃത സിനിമയ്‌ക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ ‘ഏകാകി’ എന്ന ചിത്രത്തിന് പ്രത്യേകതകള്‍ പലതുണ്ട്.

സംവിധായകന്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ പ്രസാദ് പാറപ്പുറമാണ്. കാക്കിക്കുള്ളിലെ ഈ കലാകാരന്റെ സംസ്‌കൃത ഭാഷയോടുള്ള പ്രിയവും, അത് സംരക്ഷിക്കണം എന്ന ചിന്തയുമാണ് അദ്ദേഹത്തെ ചലച്ചിത്ര സംവിധായകനാക്കിയത്. ആദ്യത്തെ ഏകാംഗ ചലച്ചിത്രം എന്നതാണ് മറ്റൊരു പ്രത്യേകത.

സിനിമ എന്ന ആഗ്രഹത്തോടൊപ്പം അതു സംസ്‌കൃതത്തില്‍ തന്നെയായിരിക്കണം എന്നും അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. പ്രസാദ് പാറപ്പുറത്തിന്റെ ഈ ആഗ്രഹത്തോടൊപ്പം നില്‍ക്കാന്‍ ഓസ്‌ട്രേലിയയിലെ ഫാ. ജോണ്‍ പുതുവയും, അദ്ധ്യാപകനായ അയ്യമ്പുഴ ഹരികുമാറും ഉണ്ടായിരുന്നു.

ഫാ. ജോണ്‍ പുതുവയും, അദ്ധ്യാപകനായ അയ്യമ്പുഴ ഹരികുമാറിനുമൊപ്പം പ്രസാദ് പാറപ്പുറം (വലത്തേയറ്റം)

ഈ സിനിമ പറയുന്നത് തിരുനാരായണപുരം വാസുദേവന്‍ എന്ന കഥാപാത്രത്തിന്റെ ജീവിതമാണ്.

കലയോടുള്ള പ്രേമംകൊണ്ട് പ്രതിസന്ധിയിലായി ആത്മഹത്യയിലേക്ക് എത്തുന്ന ഇദ്ദേഹം ആദി ശങ്കര ദര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് അതില്‍ നിന്നു പിന്തിരിയുന്നതാണ് കഥയുടെ രത്‌നച്ചുരുക്കം. ശ്രീശങ്കരാചാര്യരുടെ ദര്‍ശനങ്ങളിലൂടെ ആത്മഹത്യ ഒന്നിനുമൊരു പരിഹാരമല്ല എന്ന വലിയൊരു സന്ദേശമാണ് ഈ ചിത്രം സമൂഹത്തിന് നല്‍കുന്നത്.

നാടകകൃത്തായ സുരേഷ് കാലടിയാണ് തിരുനാരായണപുരം വാസുദേവന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സംസ്‌കൃത സദസുകളിലും തിരഞ്ഞെടുത്ത മറ്റു വേദികളിലും പ്രദര്‍ശിപ്പിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. ആഗസ്ത് മാസത്തോടെ അതിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കുമെന്നു പ്രസാദ് പാറപ്പുറം പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക