ജോയ് മില്‍നെ
മഹാസാഹിത്യകാരനായ വൈക്കം മുഹമ്മദ് ബഷീറിന്റെ മനോഹരമായ ഒരു ചെറുകഥയുടെ പേരാണ് വിശ്വവിഖ്യാതമായ മൂക്ക്. കഥാനായകനായ കുശിനിക്കാരന്റെ മൂക്ക് ഒരു നാള്‍ നീളം വെച്ചു തുടങ്ങി. മൂക്കിന് നീളം വല്ലാതെ കൂടിയതോടെ വിഷയം പത്രവാര്‍ത്തയായി. മാധ്യമങ്ങള്‍ അയാളുടെ പിന്നാലെ കൂടി. രാഷ്‌ട്രീയക്കാര്‍ അയാളെ തങ്ങള്‍ക്കൊപ്പം കൂട്ടാന്‍ പരക്കം പാഞ്ഞു. മൂക്ക് പ്രദര്‍ശിപ്പിച്ച് കുശിനിക്കാരന്‍ കോടീശ്വരനായതോടെ ഭരണപക്ഷം മൂക്കനെ തങ്ങള്‍ക്കൊപ്പം കൂട്ടി, ‘നാസിക പ്രമുഖ’നെന്ന ബഹുമതി നല്‍കി. പ്രതിപക്ഷം എതിര്‍ത്തു. മൂക്കന്റെ മൂക്ക് റബര്‍ മൂക്കാണെന്ന് അവര്‍ ആരോപിച്ചു. ഒടുവില്‍ ഡോക്ടര്‍മാര്‍ പരിശോധനക്കെത്തി. അവര്‍ മൂക്കിന്റെ തുമ്പത്തു കുത്തി. അപ്പോള്‍ ചോര പൊടിഞ്ഞു. മൂക്കു പൊത്തി. അപ്പോള്‍ മൂക്കന്‍ ഞെളിപിരികൊണ്ട് വായ പൊളിച്ചു. മൂക്ക് ഒറിജിനല്‍ ആണെന്ന് അവര്‍ സര്‍ട്ടിഫിക്കറ്റും നല്‍കി. സന്തോഷം വന്ന പ്രസിഡന്റാവട്ടെ, മൂക്കന് ‘മൂക്കശ്രീ’ ബഹുമതി നല്‍കി പാര്‍ലമെന്റിലേക്ക് നോമിനേറ്റ് ചെയ്തു. ഒന്നാം തരം ആക്ഷേപ ഹാസ്യ സാഹിത്യം…!
ജോയ് മില്‍നെ എന്ന നഴ്‌സമ്മയുടെ മൂക്കിനെക്കുറിച്ച് വായിച്ചിരുന്നപ്പോഴാണ് ബേപ്പൂര്‍ സുല്‍ത്താന്റെ വിശ്വവിഖ്യാതമായ മൂക്കിനെ ഓര്‍മിച്ചത്. നേഴ്‌സമ്മയുടെ കഥയില്‍ മൂക്കിന് നീളം കൂടിയതല്ല സംഭവം: മറിച്ച് മൂക്കിന്റെ മണക്കാനുള്ള കഴിവ് വല്ലാതെ കൂടിയതായിരുന്നു പ്രശ്‌നം. ജോയ് മില്‍നെയുടെ മൂക്കിന് പല മാരകരോഗങ്ങളും കാലേകൂട്ടി കണ്ടെത്താനുള്ള കഴിവുണ്ടത്രെ. അതില്‍ പ്രധാനം പാര്‍ക്കിന്‍സണ്‍സ് രോഗം.
വിവാഹശേഷം ഏതാനും വര്‍ഷം കഴിഞ്ഞപ്പോള്‍ ത്തന്നെ ജോയിക്കൊരു ഉള്‍വിളിയുണ്ടായി. ഭര്‍ത്താവ് ‘ലെസ്’ ഒരു പ്രത്യേക മണം പുറപ്പെടുവിക്കുന്നു. കസ്തൂരിയും മെഴുകുമൊക്കെ കൂട്ടിക്കലര്‍ന്ന മനംമടുപ്പിക്കുന്ന ഒരു ഗന്ധം. അന്ന് അതവള്‍ ആരോടും പറഞ്ഞില്ല. തന്റെ പഠനകാലത്തും ഇതുപോലെയുള്ള അനുഭവങ്ങള്‍ ഉണ്ടായത് ഓര്‍ത്തതുമില്ല. കൃത്യം 17 വര്‍ഷം കഴിഞ്ഞപ്പോള്‍ ‘ലെസ്’ പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായി. മസ്തിഷ്‌ക കോശങ്ങളുടെ നാശവും വിറയലും ബാലന്‍സ് കിട്ടാത്ത അവസ്ഥയുമൊക്കെ.
ജോയ് മില്‍നെയ്‌ക്ക് വീണ്ടും വീണ്ടും പലതരം ഗന്ധങ്ങള്‍ മൂക്കിലേക്ക് അടിച്ചുകയറുന്ന അനുഭവമുണ്ടായി. കല്യാണവേളകളില്‍, കുടുംബ കൂട്ടായ്മകളില്‍, ഷോപ്പിങ് മാളുകളില്‍ ഒക്കെ. അടുത്തെത്തുന്നവരില്‍നിന്നും വരുന്ന അപൂര്‍വതകളുള്ള മണം നഴ്‌സമ്മയെ വല്ലാതെ അസ്വസ്ഥയാക്കി. അവള്‍ മെഡിക്കല്‍ പരിശോധനയ്‌ക്ക് ഇരുന്നു. കുഴപ്പം ആരുടേതാണെന്ന് കണ്ടെത്തണം. തന്റേതോ അതോ അപൂര്‍വ ഗന്ധങ്ങള്‍ പരത്തുന്ന മറ്റുള്ളവരുടേതോ? പരിശോധന ഒരു കാര്യം വ്യക്തമാക്കി. കുഴപ്പം രണ്ടു പേരുടേതുമാണ്. ഗന്ധം തിരിച്ചറിയാനുള്ള സ്വാഭാവികമായ കഴിവ് നിരവധി ഇരട്ടിയായി വര്‍ധിപ്പിക്കുന്ന ഹൈപ്പറോസ്മിയ എന്ന അപൂര്‍വ രോഗമാണ് ജോയി മില്‍നെയ്‌ക്കെന്ന് കണ്ടെത്തി. അടുത്തെത്തുന്നവരുടെ ശരീരത്തില്‍ നിന്ന് ഉരുവം കൊള്ളുന്ന തീവ്രഗന്ധങ്ങള്‍ ഭാവിയില്‍ അവരെ ബാധിക്കാനിരിക്കുന്ന മാരകരോഗങ്ങളുടെ മുന്നറിയിപ്പും!
ജോയ് മില്‍നെയുടെ രോഗത്തെ മനുഷ്യരാശിക്ക് ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിലാണ് ഗവേഷകര്‍ ഇന്ന്. പാര്‍ക്കിന്‍സണ്‍സ് രോഗത്തെ കാലേകൂട്ടി കണ്ടെത്തി പ്രതിരോധിക്കുന്നതിനുള്ള മെഡിക്കല്‍ ഗവേഷണങ്ങളുടെ കേന്ദ്ര ബിന്ദുവാണ് 75 വയസ്സ് പിന്നിട്ട ഈ മുത്തശ്ശി! എഡിന്‍ബറോ സര്‍വകലാശാലയിലെ ന്യൂറോ സയന്റിസ്റ്റ് റ്റിലോ കുനാത്തും മാഞ്ചസ്റ്റര്‍ സര്‍വകലാശാലയിലെ രസതന്ത്ര ഗവേഷകയായ പെര്‍ഡിറ്റ ബാരണും 2013 ലാണ് അപൂര്‍വ സിദ്ധികളുള്ള ജോയ് മില്‍നെയെ കണ്ടെത്തിയത്. പാര്‍ക്കിന്‍സണ്‍സ് രോഗികളില്‍ നിന്ന് പ്രത്യേക ഗന്ധം പുറപ്പെടുന്നത് മണത്തറിയാനുള്ള നേഴ്‌സമ്മയുടെ കഴിവ് ഗവേഷണത്തിന് ഉപയുക്തമാക്കാന്‍ പെര്‍ഡിറ്റ തീരുമാനിച്ചു. പാര്‍ക്കിന്‍സണ്‍സ് രോഗികളും രോഗമില്ലാത്ത സന്നദ്ധ സേവകരും രാത്രിയില്‍ ധരിച്ച ടി-ഷര്‍ട്ടുകള്‍ മണക്കാന്‍ അവര്‍ ജോയിയോട് നിര്‍ദ്ദേശിച്ചു. രോഗികളെ തിരിച്ചറിയാന്‍ അവര്‍ക്ക് യാതൊരു വിഷമവും ഉണ്ടായില്ല. ഒരാളുടെ കാര്യം മാത്രം തെറ്റി (പക്ഷേ പില്‍ക്കാലത്ത് ഈ രോഗം അയാളെയും ബാധിച്ചു. ഗവേഷണത്തിന്റെ ഭാഗമായി അവര്‍ നിരവധി ആശുപത്രികള്‍ സന്ദര്‍ശിച്ചു. പാര്‍ക്കിന്‍സണ്‍സ് രോഗികളുടെയും ക്ഷയരോഗികളുടെയുമൊക്കെ വാര്‍ഡുകള്‍. പാര്‍ക്കിന്‍സണ്‍ രോഗത്തിന് കസ്തൂരിയും മെഴുകും കലര്‍ന്ന മണമാണെങ്കില്‍ ക്ഷയരോഗത്തിന് എണ്ണമയമുള്ള ബിസ്‌കറ്റിന്റെ മണമാണെന്ന് ജോയ് മില്‍നെ തിരിച്ചറിഞ്ഞു. ഓരോ രോഗത്തിനും നിശ്ചിതമായ ഗന്ധമാണ് ഉള്ളതെന്നും.
ലോകത്തെ ഏറ്റവും വലിയ ന്യൂറോളജിക്കല്‍ രോഗങ്ങളില്‍ ഒന്നായ പാര്‍ക്കിന്‍സണ്‍സ് കോടിക്കണക്കിനാളുകളുടെ ജീവിതമാണ് നരകതുല്യമാക്കുന്നത് തലച്ചോറില്‍ ഡോപാമൈന്‍ ഉല്‍പ്പാദിപ്പിക്കുന്ന ന്യൂറോണുകളുടെ നാശമാണ് പ്രധാന കാരണം. രോഗനിര്‍ണയം നടത്തിവരുമ്പോഴേക്കും ന്യൂറോണുകളില്‍ വലിയൊരു പങ്കും നശിച്ചിരിക്കും. രോഗം വിളംബരം ചെയ്യുന്ന സവിശേഷ ദുര്‍ഗന്ധം എവിടെ നിന്നാണ് പുറപ്പെടുന്നതെന്നും ഗവേഷകര്‍ അന്വേഷിച്ചു. അത് വരുന്നത് വിയര്‍പ്പില്‍ നിന്നും നെറ്റിയില്‍ നിന്നും തലയുടെ പിന്നില്‍നിന്നുമാണത്രെ. ദുര്‍ഗന്ധമുണ്ടാക്കുന്ന സംയുക്തങ്ങളില്‍ ഡെക്ടനോയിക് ആസിഡ്, മീതൈല്‍ എസ്റ്റര്‍ തുടങ്ങി നിരവധി തന്മാത്രകള്‍ അടങ്ങിയിരിക്കുന്നതായും ഗവേഷകര്‍ കണ്ടെത്തി. അവ ഗ്യാസ് ക്രോമാറ്റോഗ്രഫി-മാസ് സ്‌പെക്‌ട്രോമെട്രി ഉപയോഗിച്ച് വിശകലനം ചെയ്ത സംഘത്തിന് രോഗസാധ്യതാ വിളംബരത്തിന്റെ കയ്യൊപ്പ് കണ്ടെത്താന്‍ കഴിഞ്ഞു. അതിലുള്ളത് 27,000 തന്മാത്രാ സവിശേഷതകള്‍. രോഗസാധ്യതയുള്ളവരില്‍ ഈ സവിശേഷതകളില്‍ പത്ത് ശതമാനം വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നും. ഇതിന്റെ അടിസ്ഥാനത്തില്‍ ആഴത്തിലുള്ള പഠനത്തിനൊരുങ്ങുകയാണ് പെര്‍ഡിറ്റ ബാരനും സംഘവും.
പരിശീലനം നേടിയ നായ്‌ക്കളെ രൂപപ്പെടുത്താനും കൃത്രിമ മൂക്കുകള്‍ സൃഷ്ടിക്കാനും സംവേദനക്ഷമതയില്‍ കേമത്തമുള്ള കൃത്രിമ ബുദ്ധി (എഐ) പ്ലാറ്റ്‌ഫോമുകള്‍ ഉണ്ടാക്കാനും തങ്ങളുടെ ഗവേഷണം വഴിയൊരുക്കുമെന്നവര്‍ കരുതുന്നു. ‘പീനട്ട്’ എന്ന് പേരിട്ട ഒരു ഗോള്‍ഡന്‍ റിട്രിവര്‍ ലാബ്രഡര്‍ സങ്കര നായ്‌ക്കുട്ടിക്ക് ഗവേഷകര്‍ പരിശീലനം നല്‍കിയിരുന്നു. അത് വന്‍ വിജയമായിരുന്നത്രെ. പക്ഷേ അടിസ്ഥാന ലക്ഷ്യം അതല്ല. മൂക്കിന്റെ കഴിവിനെ ഡിജിറ്റലൈസ് ചെയ്യുക. സെബേഷ്യസ് ഗ്രന്ഥികള്‍ ഉല്‍പ്പാദിപ്പിക്കുന്ന ദ്രവങ്ങളെ വിശകലനം ചെയ്യാനും മെഷീന്‍ ലേണിങ് പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ കൃത്യമായി രോഗപ്രവചനം നടത്താനും സഹായിക്കുന്ന ഒരു ഡിജിറ്റല്‍ സംവിധാനമാണ് പെര്‍ഡിറ്റിന്റെയും കൂട്ടരുടെയും മനസിലുള്ളത്.
ലക്ഷണങ്ങള്‍ എത്തും മുന്‍പേ പാര്‍ക്കിന്‍സണ്‍സ് കണ്ടെത്താനുള്ള കൃത്യമായ ഗന്ധപരിശോധന ഉറപ്പാക്കുന്നതിന് സെബോ മിക്‌സ് ലിമിറ്റഡ് എന്നൊരു സ്ഥാപനവും പെര്‍ഡിറ്റ തുടങ്ങിക്കഴിഞ്ഞു. പാര്‍ക്കിന്‍സണ്‍സ് രോഗം അടക്കമുള്ള ന്യൂറോളജി അനുബന്ധ രോഗങ്ങളുടെ പ്രവചനത്തിന് സഹായകമായ ‘ദുര്‍ഗന്ധ പ്രൊഫൈലും’ കണ്ടെത്താന്‍ പെര്‍ഡിറ്റും കൂട്ടരും ശ്രമിക്കുന്നുണ്ട്. അതിന് മൈക്കേല്‍ ജെ.ഫോക്‌സ് ഫൗണ്ടേഷന്‍ അവരെ സഹായിക്കുന്നു. 1991 ല്‍ കേവലം 29-ാം വയസില്‍ പാര്‍ക്കിന്‍സണ്‍സ് രോഗം കണ്ടെത്തപ്പെട്ട വിശ്രുത നടന്‍ മൈക്കല്‍ ജെ. ഫോക്‌സിന്റെ പേരിലുള്ളതാണ് ഫൗണ്ടേഷന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക