കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും പഞ്ചായത്ത് മെമ്പര്‍ സ്ഥാനവും രാജിവെച്ച് കെ മണികണ്ഠന്‍. സിപിഐഎം ഉദുമ മുൻ ഏരിയ സെക്രട്ടറിയായിരുന്നു മണികണ്ഠൻ. കോടതി ശിക്ഷ വിധിച്ച ക്രിമിനല്‍ കേസ് പ്രതിക്ക് ജനപ്രതിനിധിയാകാനുള്ള യോഗ്യതയില്ലെന്ന് കാണിച്ച് കോണ്‍ഗ്രസ് നേതാവ് അഡ്വ. എം കെ ബാബുരാജ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. ഇതിൽ ഈ മാസം 26 ന് അന്തിമ ഹിയറിങ് നടക്കാനിരിക്കെയാണ് രാജി.
പെരിയ ഇരട്ടക്കൊലക്കേസിലെ പതിനാലാം പ്രതിയാണ് മണികണ്ഠന്‍.കൊലക്കേസ് പ്രതിയായ ഇദ്ദേഹത്തെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. ഈ മാസം 26-നാണ് കേസ് സംബന്ധിച്ച അന്തിമ ഹിയറിംഗ് നിശ്ചയിച്ചിരിക്കുന്നത്. അതിന് മുൻപേയാണ് രാജി സമർപ്പിച്ചത്. ശിക്ഷ വിധിച്ചിരുന്നെങ്കിലും ജാമ്യം ലഭിച്ചതിനാൽ മണികണ്ഠൻ ജയിലിലായില്ല.
തനിക്കെതിരെയുള്ള കുറ്റം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് മണികണ്ഠൻ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതിയിൽ അപ്പീൽ നൽകാനാണ് സുപ്രീംകോടതി നിർദ്ദേശം നൽകിയിരുന്നത്. ശനിയാഴ്ച വൈകീട്ടാണ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഹരികൃഷ്ണന് മണികണ്ഠൻ രാജിക്കത്ത് നൽകിയത്. .കല്ല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷിനെയും ശരത്ത്‌ലാലിനെയും 2019 ഫെബ്രുവരി 17-നാണ് അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്.
ഏച്ചിലടുക്കം റോഡില്‍ കാറിലെത്തിയ സംഘം ഇരുവരെയും തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. കൃപേഷ് സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. മംഗളൂരുവിലെ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയായിരുന്നു ശരത്ത് ലാല്‍ മരിച്ചത്. കേസില്‍ കൊലപാതകം ചുമത്തപ്പെട്ട പത്ത് പ്രതികളെ ഇരട്ടജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചു. ഒന്നു മുതൽ എട്ട് വരെയുള്ള പ്രതികൾക്കും 10, 15 പ്രതികൾക്കുമാണ് കോടതി ഇരട്ടജീവപര്യന്തം വിധിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: