തിരുവനന്തപുരം: ഡിജിപി ഡോ. എസ്. ധര്‍വേഷ് സാഹിബ് 30ന് വിരമിക്കുമ്പോള്‍ പോലീസ് മേധാവി സ്ഥാനത്തേക്ക് എത്താന്‍ മുതിര്‍ന്ന ഐപിഎസുകാരുടെ നെട്ടോട്ടം. ഡിജിപി റാങ്കിലുള്ള റോഡ് സുരക്ഷാ കമ്മിഷണര്‍ നിധിന്‍ അഗര്‍വാള്‍, കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റിലെ സെക്രട്ടറി (സെക്യൂരിറ്റി) റവാഡ ചന്ദ്രശേഖര്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ മേധാവി യോഗേഷ് ഗുപ്ത, വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം, സര്‍വീസില്‍ മുപ്പതു വര്‍ഷം തികച്ച എഡിജിപി എം. ആര്‍. അജിത്കുമാര്‍, പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ്പിജിയുടെ ഉപമേധാവിയായ സുരേഷ് രാജ് പുരോഹിത് എന്നിവരുടെ പട്ടികയാണ് സംസ്ഥാന സര്‍ക്കാര്‍ യുപിഎസ്‌സിക്ക് കൈമാറിയിരിക്കുന്നത്.
ഇതില്‍ സീനിയോരിറ്റി മാനദണ്ഡത്തില്‍ നിധിന്‍ അഗര്‍വാള്‍, റവാഡ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത എന്നിവരുടെ ചുരുക്കപട്ടിക കേന്ദ്രസര്‍ക്കാര്‍ നല്‍കാനാണ് സാധ്യത. എന്നാല്‍ ഇതില്‍ ഒരാളെ ഒഴിവാക്കിയാല്‍ മനോജ് എബ്രഹാമിന് ചുരുക്കപ്പട്ടികയില്‍ ഇടം ലഭിക്കും. ഇതിനിടെ സംസ്ഥാനത്തെ ഐപിഎസ് അസോസിയേഷന്റെ പ്രസിഡന്റ് കൂടിയായ യോഗേഷ് ഗുപ്ത കേന്ദ്ര നിയമനത്തിനായി വിജിലന്‍സിന്റെ സ്ഥിതി വിവര റിപ്പോര്‍ട്ടിന് അപേക്ഷിച്ചെങ്കിലും ഇതുവരെയും നല്‍കിയിട്ടില്ല. ഫയല്‍ മുഖ്യമന്ത്രിയുടെ മേശപ്പുറത്തുണ്ടെങ്കിലും തീരുമാനമെടുത്തിട്ടില്ല. റിപ്പോര്‍ട്ടിനായി മുഖ്യമന്ത്രിയുടെ പോര്‍ട്ടലില്‍ പരാതി നല്‍കി കാത്തിരിക്കുകയാണ് യോഗേഷ് ഗുപ്ത. പ്രതിപക്ഷനേതാവ് വി.ഡി. സതീശനെതിരായ പുനര്‍ജനി കേസില്‍ കഴമ്പില്ലെന്നുകണ്ട് അന്വേഷണം അവസാനിപ്പിക്കാന്‍ വിജിലന്‍സ് ഡയറക്ടറായിരിക്കെ യോഗേഷ് ഗുപ്ത ശിപാര്‍ശ ചെയ്തിരുന്നു. കേസെടുത്തേ പറ്റൂവെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചെങ്കിലും വഴങ്ങിയില്ല. യോഗേഷ് ഗുപ്ത സ്വയം ഒഴിഞ്ഞുപോകട്ടെയെന്നാണ് സര്‍ക്കാരിന്റെ താത്പര്യം.
പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള റവാഡ ചന്ദ്രശേഖര്‍ മുഖ്യമന്ത്രിയെയും ചീഫ് സെക്രട്ടറിയെയും കണ്ട് ചര്‍ച്ച നടത്തിയിട്ടുണ്ട്. പോലീസ് മേധാവി സ്ഥാനം ഏറ്റെടുക്കാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. ഒരുവിഭാഗം ഐപിഎസ്ഉദ്യോഗസ്ഥര്‍ റവാഡയെ പിന്തുണയ്‌ക്കുന്നുമുണ്ട്. പക്ഷേ, കൂത്തുപറമ്പ് വെടിവയ്‌പ്പ് കേസില്‍ അന്നത്തെ ഡിവൈഎഫ്‌ഐ നേതാക്കള്‍ക്കെതിരെ റവാഡ മൊഴി നല്‍കിയതില്‍ സര്‍ക്കാരിന് നീരസമുണ്ട്. എന്നാല്‍ കേരളത്തില്‍ നിന്നുള്ള ഒരു ഉദ്യോഗസ്ഥന്‍ മേധാവിയായി എത്തണമെന്നാണ് ഒരു വിഭാഗത്തിന്റെ ആഗ്രഹം. ഇതിനുള്ള നീക്കവും ശക്തമാണ്.
എഡിജിപി ആയതിനാല്‍ എം.ആര്‍. അജിത്കുമാറിനെ പട്ടികയില്‍ നിന്നും ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ അജിത്കുമാറിന് 30 വര്‍ഷത്തെ സര്‍വീസ് ഉണ്ടെന്നും അത് പരിഗണിക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ മറുപടിയും ഇതിനിടെ നല്‍കിയിട്ടുണ്ട്. ധര്‍വേഷ് സാഹിബ് വിരമിക്കുമ്പോള്‍ എം.ആര്‍. അജിത്കുമാറിന് ഡിജിപി പദവി ലഭിക്കേണ്ടതാണ്. എന്നാല്‍ റവാഡ മടങ്ങിയെത്തുന്നതോടെ അജിത്കുമാറിന്റെ സ്ഥാനക്കയറ്റം 2026ലേ നടക്കൂ. അതിനാല്‍ റവാഡയുടെ ഡെപ്യൂട്ടേഷന്‍ തുടരട്ടെ എന്ന നിലപാടും സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ടെന്നാണ് സൂചന. യുപിഎസ്‌സി യോഗത്തില്‍ ചീഫ് സെക്രട്ടറി ഡോ.എ. ജയതിലകും പോലീസ് മേധാവി ധര്‍വേഷ് സാഹിബുമാണ് പങ്കെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക