Varadyam

ജയിലില്‍ ഞാന്‍ അച്ഛനെ കണ്ടു… ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറുമായുള്ള അഭിമുഖം

രണ്ടാം സ്വാതന്ത്ര്യസമരത്തിന്റെ പ്രോജ്ജ്വല ചിത്രങ്ങളുടെ ഭാഗമാണ് വിശ്വനാഥ് ആര്‍ലേക്കറും മകന്‍ രാജേന്ദ്രയും…
ജനാധിപത്യത്തെ കാറ്റില്‍പ്പറത്തി ഇന്ദിരാഭരണകൂടം അടിച്ചേല്‍പ്പിച്ച അടിയന്തരാവസ്ഥയുടെ കരിനിയമങ്ങള്‍ക്കെതിരെ പൊരുതി അഴിക്കുള്ളിലായത് അവരൊന്നിച്ച്. അച്ഛന്‍ 21 മാസം. മകന്‍ ആറ് മാസം. അമ്പതാണ്ട് മുമ്പത്തെ ആ സമരചരിത്രം രാജ്ഭവനിലിരുന്ന് അന്നത്തെ രാജേന്ദ്ര, ഇപ്പോഴത്തെ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പറയുന്നു

ഗോവയിലെ ഏറ്റവും വലിയ ജയില്‍, അഗ്വാദ സെന്‍ട്രല്‍ ജയില്‍. അടിയന്തരാവസ്ഥക്കാലത്ത് മറ്റൊരു ജയിലില്‍ നിന്ന് ഏതാനും യുവാക്കളെ അവിടെ കൊണ്ടുവന്നു. അവരില്‍ ഒരാള്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറായിരുന്നു. രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥി. കുപ്രസിദ്ധി നേടിയ ആന്തരിക സുരക്ഷാ സംരക്ഷണ നിയമമായ മിസ പ്രകാരമുള്ള കുറ്റമായിരുന്നു ചുമത്തപ്പെട്ടത്.

ജയിലില്‍ രണ്ടാം ദിവസം ഭക്ഷണത്തിനായി ക്യൂവില്‍ നില്‍ക്കുമ്പോള്‍ മറ്റൊരു ക്യൂവിലുണ്ടായിരുന്ന ഒരു വ്യക്തിയെ കണ്ട് രാജേന്ദ്ര ഒന്നു നടുങ്ങി. അച്ഛനായിരുന്നു അത്- വിശ്വനാഥ് ആര്‍ലേക്കര്‍. കുറേ നാളായി ആ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്നു വിശ്വനാഥ്. അച്ഛന്‍ ജയിലിലായ വിവരം മകനോ, മകന്‍ ജയിലിലായ വിവരം അച്ഛനോ അറിഞ്ഞിരുന്നില്ല. ആ അപ്രതീക്ഷിത സംഗമം അച്ഛനേയും മകനേയും വല്ലാതെ നോവിച്ചു. തങ്ങളില്‍ ആരോപിക്കപ്പെട്ട കുറ്റത്തിന്റെ പേരിലോ ജയിലിലായതിന്റെ പേരിലോ ആയിരുന്നില്ല വേദന. ഒറ്റയ്‌ക്കായ ഭാര്യയെ ഓര്‍ത്ത് വിശ്വനാഥ് ദുഃഖിച്ചു; അമ്മയുടെ കാര്യം നോക്കാന്‍ ആരുമില്ലല്ലോ എന്നതായിരുന്നു മകന്‍ രാജേന്ദ്രയുടെ വേദന.

രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ കുടുംബത്തോടൊപ്പം

അടിയന്തരാവസ്ഥയുടെ ക്രൂരതയേറിയ നാളുകളില്‍ ഒരേ ജയിലില്‍ കഴിയേണ്ടി വന്ന അപൂര്‍വ അച്ഛനും മകനുമാണ് ഇവര്‍. ചെറിയൊരു ചെരുപ്പുകട നടത്തി കുടുംബം പുലര്‍ത്തിയിരുന്ന വിശ്വനാഥ് അടിയന്തരാവസ്ഥ അവസാനിക്കുന്നതുവരെ 21 മാസം ജയിലിലായിരുന്നു. വിദ്യാര്‍ഥിയായതുകൊണ്ട് രാജേന്ദ്ര ആറു മാസത്തിനകം മോചിതനായി. ജയിലിലായപ്പോള്‍ വിശ്വനാഥ് ജനസംഘത്തിന്റെ ഗോവ വൈസ് പ്രസിഡന്റായിരുന്നു. മോചിതനായ ശേഷവും രാഷ്‌ട്രീയപ്രവര്‍ത്തനം തുടര്‍ന്നു.

മകന്‍ രാജേന്ദ്ര ജയില്‍വാസത്തിനു ശേഷം പഠനം തുടര്‍ന്നു. ബികോം പരീക്ഷ എഴുതുകയും ചെയ്തു. ഫലം അറിയുന്നതിന് മുമ്പ് വീടുവിട്ട് ആര്‍എസ്എസ് പ്രചാരകനായി. മുംബൈയില്‍ നാല് വര്‍ഷം പ്രവര്‍ത്തിച്ചശേഷം മാതാപിതാക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി ഗോവയില്‍ തിരിച്ചെത്തി. പ്രചാരകജീവിതം ഉപേക്ഷിച്ച് കുടുംബജീവിതത്തിലേയ്‌ക്ക് കടന്നെങ്കിലും ആര്‍എസ്എസ് പ്രവര്‍ത്തനത്തില്‍ സജീവമായിത്തുടര്‍ന്നു. പിന്നീട് രാഷ്‌ട്രീയ രംഗത്തേക്ക് കടന്നു. ബിജെപിയില്‍ വിവിധ ചുമതലകള്‍ വഹിച്ചു. ഗോവ നിയമസഭയിലേക്കു രണ്ടുതവണ തെരഞ്ഞെടുക്കപ്പെട്ടു. മന്ത്രിയും സ്പീക്കറുമായി. ഇപ്പോള്‍ കേരള ഗവര്‍ണറുമായി.

രാജ്ഭവനിലെ സ്വന്തം മുറിയില്‍ ഡോ. ഹെഡ്ഗേവാര്‍, ഗുരുജി ഗോള്‍വള്‍ക്കര്‍, ഭാരത മാതാവ് എന്നീ ചിത്രങ്ങളുടെ താഴെ ഇരുന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ അടിയന്തരാവസ്ഥയുടെ ഓര്‍മ്മകള്‍ പങ്കുവച്ചു. ആദ്യ ഓര്‍മ്മ ജയിലില്‍ അച്ഛനെ കണ്ടതും അമ്മയെ ഓര്‍ത്ത് വേദനിച്ചതുമായിരുന്നു.

‘മുരുകേഷ് എഡ്യൂക്കേഷന്‍ സൊസൈറ്റി കോളജില്‍ ബികോം രണ്ടാം വര്‍ഷത്തിലായിരുന്നു. പഠനത്തേക്കാള്‍ താല്‍പര്യം ആര്‍എസ്എസ് ശാഖയിലായിരുന്നു. വാസ്‌കോയിലെ മാധവ് ശാഖയുടെ കാര്യവാഹായി. ശാഖയിലിരിക്കെയാണ് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു എന്ന വാര്‍ത്ത കേട്ടത്. ‘അടിയന്തരാവസ്ഥ’ എന്ന വാക്ക് പോലും അതുവരെ കേട്ടിട്ടില്ല. അതിന്റെ അര്‍ഥം അറിയില്ല.’ ഒരാഴ്ചക്കുള്ളില്‍, കോളജില്‍ പോയപ്പോഴാണ് ആര്‍എസ്എസ് നിരോധിക്കപ്പെട്ടതായി അറിയുന്നത്. ആദ്യം ആശയക്കുഴപ്പം. ആര്‍എസ്എസും ഇന്ദിരാഗാന്ധിയും തമ്മില്‍ എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്ന് മനസ്സിലായില്ല. പിന്നീട് പ്രധാന പ്രതിപക്ഷ നേതാക്കളെ അറസ്റ്റു ചെയ്തു, സെന്‍സര്‍ഷിപ്പ് തുടങ്ങി എന്നിങ്ങനെ വിവരം ലഭിച്ചുതുടങ്ങി. സംഘപ്രചാരകര്‍ മുഖേന രഹസ്യമായി വിവരങ്ങള്‍ ലഭിച്ചു. ലഘുലേഖകള്‍ രഹസ്യമായി വിതരണം ചെയ്യാനുള്ള ചുമതല എനിക്കും ഉണ്ടായിരുന്നു.
അതിനപ്പുറം എന്തെങ്കിലും ചെയ്യണം എന്ന ആത്മാര്‍ത്ഥത തന്മൂലം സഹപ്രവര്‍ത്തകരിലുണ്ടായി. അതിന്റെ ഭാഗമായി, രാഷ്‌ട്രപതി ഫക്രുദ്ദീന്‍ അലി അഹമ്മദ് ഗോവയിലെത്തുന്ന വിവരം അറിഞ്ഞ് 10-12 പേരുള്ള സംഘം ഒരു പദ്ധതിയിട്ടു. ഡബോളിം വിമാനത്താവളത്തില്‍ നിന്നു നഗരത്തിലേക്കുള്ള റോഡില്‍ അടിയന്തരാവസ്ഥാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഓയില്‍ പെയിന്റ് ഉപയോഗിച്ച് എഴുതിവച്ചു. രാവിലെ 8 മണിയോടെ ഇതു പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. കറുപ്പ് പെയിന്റ് അടിച്ച് അത് മായ്‌ക്കാന്‍ ശ്രമിച്ചെങ്കിലും അതും വിമര്‍ശനമായി മാറി. കറുപ്പ് വിപ്ലവത്തിന്റെ നിറമല്ലേ? രാജേന്ദ്ര ആര്‍ലേക്കര്‍ പറഞ്ഞു.

റോഡില്‍ പ്രതിഷേധ മുദ്രാവാക്യം എഴുതിയവരെ കണ്ടെത്താന്‍ കഴിയാതിരുന്ന പോലീസ് ശക്തമായ നടപടികള്‍ തുടങ്ങി. മുതിര്‍ന്ന പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. പ്രതിഷേധിച്ച് രാജേന്ദ്രയും അച്ഛനും വ്യത്യസ്ത സത്യഗ്രഹങ്ങളില്‍ പങ്കെടുത്തപ്പോഴാണ് അറസ്റ്റിലാകുന്നത്. ആദ്യം വ്യത്യസ്ത ജയിലുകളിലായിരുന്നു. രണ്ടുപേരും ഒരേ ജയിലിലായപ്പോഴാണ് ആ ചരിത്രസംഗമം ഉണ്ടായത്.

കണ്ടപ്പോള്‍ അച്ഛന്‍ ആദ്യം ചോദിച്ചത്: ‘നീയും എത്തിയോ?’ എന്നു മാത്രം. അമ്മയെക്കുറിച്ചുള്ള ചിന്തകളാണ് രാജേന്ദ്രയെ കുഴപ്പത്തിലാക്കിയത്. ‘അമ്മ എങ്ങനെ ജീവിക്കും? ഭക്ഷണം എവിടെ നിന്നാണ് കിട്ടുന്നത്? ജയില്‍ ശിക്ഷ ഉണ്ടായേക്കുമോ? ചെരുപ്പുകടയുടെ അവസ്ഥ എന്തായിരിക്കും?’ അനേകം ചോദ്യങ്ങള്‍ മനസ്സില്‍ നിറഞ്ഞു.

‘അടിയന്തരാവസ്ഥ എന്നെ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചു. ഏറെ അനുഭവങ്ങള്‍ നല്‍കി. ഏകാധിപത്യത്തിനെതിരെ പോരാടാനുള്ള മനസ്സുറപ്പ് ആ ദിനങ്ങളില്‍ എന്റെ ഉള്ളില്‍ വളര്‍ന്നു. ഭാരതമാതാ സങ്കല്പം കൂടുതല്‍ തെളിമയോടെ മനസ്സിലായി. പ്രത്യയശാസ്ത്രത്തിനും രാഷ്‌ട്രീയത്തിനും മുകളില്‍ ഭാരതമാതാ സങ്കല്‍പ്പത്തെ കാണാനായി. ഭാരതമാതാവിനുവേണ്ടി കൂടുതല്‍ പ്രവര്‍ത്തിക്കണം എന്ന ആഗ്രഹം ശക്തമായി. സംഘപ്രചാരകനാകാനുള്ള പ്രേരണ പ്രബലമായി.’ ആര്‍ലേക്കര്‍ പറഞ്ഞു.

ഗോവയില്‍ അടിന്തരാവസ്ഥക്കെതിരായ പോരാട്ടത്തിനു നേതൃത്വം നല്‍കിയതും പങ്കാളികളായതും സംഘവും ജനസംഘവും ആണെന്നു ഗവര്‍ണര്‍ പറഞ്ഞു.’അന്നു ഗോവയില്‍ അറസ്റ്റിലായത് ആര്‍എസ്എസ്, ജനസംഘം പ്രവര്‍ത്തകരായിരുന്നു. കമ്മ്യൂണിസ്റ്റുകാരോ സോഷ്യലിസ്റ്റുകളോ ജയിലിലായില്ല. എന്നാല്‍ അടിയന്തരാവസ്ഥയ്‌ക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ഇവരും ഞങ്ങളുമൊക്കെ ചേര്‍ന്നാണ് പ്രവര്‍ത്തിച്ചത്. ഫലം അനുകൂലമായിരുന്നില്ല.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടിയന്തരാവസ്ഥയുടെ വേദനിക്കുന്ന ഓര്‍മകള്‍ക്കൊപ്പം അതിലും വേദന നിറഞ്ഞ ഒരു ദുരന്ത കഥയും ആര്‍ലേക്കറിന് പറയാനുണ്ട്.

അടിയന്തരാവസ്ഥയില്‍ ആറുമാസമാണ് പുറം ലോകമറിയാതെ ജയില്‍ കിടന്നത്. എന്നാല്‍ ശരീരമനക്കാതെ ഏഴരമാസം രോഗക്കിടക്കയിലായിരുന്നു. ബിജെപി ജനറല്‍ സെക്രട്ടറിയായിരിക്കുമ്പോഴാണ് അത് സംഭവിച്ചത്. ദേശീയ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന്റെ സംസ്ഥാന സന്ദര്‍ശനത്തിന്റ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ഭാരവാഹികളുടെ അടിയന്തരയോഗം വിളിച്ചു. സ്‌കൂട്ടറായിരുന്നു എന്റെ വാഹനം. മീറ്റിങ്ങിനായി പോകും വഴി എതിര്‍ ദിശയില്‍ തെറ്റായി വന്ന പോലീസ് വാനുമായി കൂട്ടിയിടിച്ചു. വെറും ഇടിയായിരുന്നില്ല. കൈകാലുകളിലൂടെ വാന്‍ കയറിയിറങ്ങി. 50 മീറ്ററോളം വലിച്ചിഴച്ചുകൊണ്ടുപോയി. അബോധാവസ്ഥയില്‍ ഏതാനും ദിവസം ആശുപത്രിയില്‍. പിന്നീട് നിശ്ചലനായി വീട്ടില്‍ രോഗക്കിടക്കയില്‍ ഏഴരമാസം. ഈശ്വരാധീനം ഒന്നു കൊണ്ടു മാത്രമാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്. ഒപ്പം ഭാര്യ അനഘയുടെ കരുതലും. സ്‌കൂട്ടര്‍ എടുത്തപ്പോള്‍ ഭാര്യ ഹെല്‍മറ്റ് ധരിക്കണമെന്ന് നിര്‍ബന്ധം പിടിച്ചു. അപകടത്തില്‍ ഹെല്‍മറ്റിന്റെ മധ്യഭാഗത്ത് ഏതോ കമ്പികൊണ്ട് വലിയൊരു തുള വീണു. ഹെല്‍മറ്റിന്റെ അടിഭാഗത്തുള്ള തെര്‍മോകോള്‍ വരെ തുളയുണ്ടായിരുന്നു. ഹെല്‍മറ്റ് ഇല്ലായിരുന്നുവെങ്കില്‍ തല തകര്‍ന്ന് മരിക്കുമായിരുന്നു. മാസങ്ങളെടുത്താണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്. കുറേ നാള്‍ ഊന്നുവടിയുടെ സഹായത്തോടെയും പിന്നീട് വീല്‍ചെയറിലുമായിരുന്നു ജീവിതം. ആദ്യ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടു തേടിയത് വീല്‍ചെയറിലിരുന്നാണ്. സ്‌കൂട്ടര്‍ യാത്ര അതോടെ ഉപേക്ഷിച്ചു. അച്ഛന്‍ ഒരു സെക്കന്റ് ഹാന്‍ഡ് മാരുതിക്കാര്‍ വാങ്ങിത്തന്നു. അതായിരുന്നു പിന്നീട് വാഹനം.”

കുട്ടിക്കാലം മുതല്‍ ആര്‍എസ്എസുമായി ബന്ധപ്പെട്ട ആര്‍ലേക്കര്‍, ഗോവയിലെ ബിജെപി അദ്ധ്യക്ഷ സ്ഥാനം ഉള്‍പ്പെടെ വിവിധ പദവികള്‍ വഹിച്ചിട്ടുണ്ട്. ഗോവ വ്യവസായ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍, ഗോവ സംസ്ഥാന പട്ടിക ജാതി-മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ സാമ്പത്തിക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍, പരിസ്ഥിതി-വനം മന്ത്രി, സ്പീക്കര്‍ തുടങ്ങിയ പദവികളും വഹിച്ചു.

മന്ത്രിയും സ്പീക്കറും ഗവര്‍ണറും ഒക്കെ ആയിരുന്നിട്ടും വാസ്‌കോയില്‍ അച്ഛന്‍ പണിത ചെറിയ വീട്ടില്‍ തന്നെയായിരുന്നു ആര്‍ലേക്കറുടെ കുടുംബത്തിന്റെ വാസം. പുതിയ വീട് പണിയാത്തതെന്തുകൊണ്ടെന്നു ചോദിച്ചപ്പോള്‍ ‘അതിനൊക്കെ ഏറെ പണം ചെലവാകില്ലേ’ എന്നായിരുന്നു ഉത്തരം. ബാലാ സാഹേബ് ദേവറസ്, എല്‍.കെ. അദ്വാനി, ദത്തോപാന്ത് ഠേംഗ്ഡി, ഹൊ.വെ. ശേഷാദ്രി( എച്ച്.വി. ശേഷാദ്രി) തുടങ്ങിയ ദേശീയ നേതാക്കളെത്തിയ വീടാണ് അതെന്ന് പറയുമ്പോള്‍ അദ്ദേഹത്തിന്റെ മുഖത്ത് അഭിമാനത്തിന്റെ തിളക്കം. സംഘത്തിന്റെ അഖില ഭാരതീയ ബൗദ്ധിക് പ്രമുഖായിരുന്ന രംഗ ഹരിയും (ആര്‍. ഹരി) തങ്ങളുടെ വീട്ടില്‍ താമസിച്ചിട്ടുണ്ടെന്നും സന്തോഷത്തോടെ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പറഞ്ഞു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക