വാഷിങ്ടണ്‍: ഇസ്രയേല്‍ ഇറാന്‍ യുദ്ധത്തില്‍ പങ്കുചേര്‍ന്ന് അമേരിക്ക. ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്ന് വെളിപ്പെടുത്തി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ സാമൂഹിക മാധ്യമമായ ട്രൂത്തിലൂടെയാണ് ട്രംപ് ഇക്കാര്യം പുറത്തുവിട്ടത്. ഇറാന്‍ ഇസ്രയേല്‍ സംഘര്‍ഷം തുടങ്ങി പത്താം നാള്‍ ആണ് അമേരിക്ക നേരിട്ട് ആക്രമണം നടത്തിയത്. എത്രത്തോളം നാശനഷ്ടമുണ്ടായിട്ടുണ്ടെന്ന് ഇപ്പോള്‍ വ്യക്തമല്ല.
ഫോര്‍ഡോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നിവടങ്ങളിലാണ് ബോംബാക്രമണം നടത്തിയത്. പുലര്‍ച്ചെയോടെയാണ് യുഎസിന്റെ ബി2 സ്‌റ്റെല്‍ത്ത് വിമാനങ്ങള്‍ ഇറാനെ ലക്ഷ്യമാക്കിയെത്തി ബോംബിട്ടതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്നലെ രാത്രിയോടെ വിമാനങ്ങള്‍ പസഫികിലെ ഗുവാമിലെത്തിച്ചിരുന്നു.
യുദ്ധവിമാനങ്ങളെല്ലാം ഇറാന്റെ വ്യോമപരിധിക്ക് പുറത്താണിപ്പോളെന്നും ട്രംപ് അവകാശപ്പെട്ടു. യുദ്ധവിമാനങ്ങള്‍ തിരികെ യുഎസിലേക്ക് തിരിച്ചുവെന്നും യുഎസ് സൈനികര്‍ക്ക് അഭിനന്ദനങ്ങളെന്നും ട്രംപ് പോസ്റ്റില്‍ കുറിച്ചു.
യു.എസിനല്ലാതെ ലോകത്ത് ഒരുസൈന്യത്തിനും ഇത്തരത്തിലൊരു ദൗത്യം നടത്താനാകില്ലെന്ന് ട്രംപ് അവകാശപ്പെട്ടു. ഇനി സമാധാനത്തിനുള്ള സമയമാണെന്ന് എടുത്ത് പറഞ്ഞാണ് ട്രംപ് തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
എത്രവിമാനങ്ങളാണ് ആക്രമണത്തില്‍ പങ്കൈടുത്തതെന്നും നാശനഷ്ടങ്ങള്‍ എത്രത്തോളമെന്നും വെളിവായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: