മധുര : അഞ്ച് ലക്ഷം മുരുക ഭക്തരുടെ മഹാസംഗമത്തിന് സുന്ദരേശ്വരന്റെയും മീനാക്ഷീ ദേവിയുടെയും സമാഗമഭൂമിയായ മധുര ഒരുങ്ങി. ദേവസേനാപതിയായ വേല്‍ മുരുകനെ കുടിയിരുത്തിയ ആറു ക്ഷേത്രങ്ങള്‍ (അറുപടൈ മന്ദിരങ്ങള്‍) സജ്ജമാക്കിയ മധുര നഗരത്തിലെ സമ്മേളന നഗരിയിലേക്ക് ഇന്നലെത്തന്നെ ഒഴുകിയെത്തിയത് പതിനായിരക്കണക്കിന് ഭക്തരാണ്. ഞായറാഴ്ച വൈകിട്ട് 3 ന് ആരംഭിക്കുന്ന മഹാസമ്മേളനത്തിന് തുടക്കം കുറിച്ച് അഞ്ച് ലക്ഷം മുരുകഭക്തര്‍ സ്‌കന്ദഷഷ്ഠികവചം ആലപിക്കും. ആറ് മണിക്ക് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍ തുടങ്ങിയവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്യും. കുമരമലകള്‍ സംരക്ഷിക്കാനുള്ള ആദ്ധ്യാത്മിക മുന്നേറ്റത്തിന് തുടക്കം കുറിക്കുന്ന സമ്മേളനം തമിഴ് നാടിന്റെ ചരിത്രത്തിലെ നാഴികക്കല്ലാകുമെന്ന് ഹിന്ദു മുന്നണി സംസ്ഥാന അദ്ധ്യക്ഷന്‍ കദേശ്വര സുബ്രഹ്മണ്യന്‍ പറഞ്ഞു.
അതിശയിപ്പിക്കുന്ന പ്രഭാവമാണ് വേല്‍ മുരുകന്‍ ജനങ്ങളില്‍ സൃഷ്ടിക്കുന്നതെന്ന് അറുപടൈ വീട് ദര്‍ശിച്ച തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവി പറഞ്ഞു. അന്താരാഷ്‌ട്ര യോഗ ദിനാചരണ പരിപാടിയില്‍ പങ്കെടുക്കാന്‍ മധുരയിലെത്തിയപ്പോഴാണ് അദ്ദേഹം മുരുകന്‍ കോവിലുകളില്‍ ദര്‍ശനം നടത്തിയത്. ഹിന്ദുമുന്നണി നേതാക്കള്‍ അദ്ദേഹത്തെ പൂര്‍ണകുംഭം നല്കി സ്വീകരിച്ചു.
ഒരേ ഇടത്ത് തന്നെ അറുപടൈവീടുകളും കാണാന്‍ സാധിച്ചത് അതീവ ആനന്ദമാണെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ആത്മീയത നമ്മുടെ സംസ്‌കാരമാണ്. ഹിന്ദു സംസ്‌കാരത്തെ ഇല്ലാതാക്കാന്‍ ആര്‍ക്കും കഴിയില്ല. നമുക്ക് നമ്മളെ തിരിച്ചറിഞ്ഞ് അഭിമാനിക്കാനുള്ള വഴിയാണ് ആത്മീയത പകരുന്നത്- ഗവര്‍ണര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: