ഇസ്ലാമബാദ് :ഇന്ത്യാ-പാക് യുദ്ധം അവസാനിപ്പിച്ചതിന്റെ പേരില്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് ഡൊണാള്‍ഡ് ട്രംപിന്റെ പേര് നിര്‍ദേശിച്ച പാകിസ്ഥാന്‍ സര്‍ക്കാരിനെതിരെ പാകിസ്ഥാനകത്ത് നിന്നും പരക്കെ വിമര്‍ശനമുയരുന്നു. ഗാസയിലെ കൂട്ടുക്കുരുതിക്ക് കൂട്ടുനിന്ന, ഇറാനില്‍ ബോംബാക്രമണം നടത്താന്‍ കൂട്ടുനിന്ന അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപിന് ഒരു മുസ്ലിം രാജ്യമായ പാകിസ്ഥാന്‍ നൊബേല്‍ സമ്മാനം നിര്‍ദേശിക്കുന്നത് നാണക്കേടാണ് എന്ന മട്ടിലാണ് പാകിസ്ഥാനിലെ സാമൂഹ്യമപ്രവര്‍ത്തകര്‍ വിമര്‍ശനം ഉയര്‍ത്തുന്നത്.
സമൂഹമാധ്യമമായ എക്സിലാണ് ഇന്ത്യാ-പാക് യുദ്ധം അവസാനിപ്പിച്ചതിന് ഡൊണാള്‍ഡ് ട്രംപിന് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്കണമെന്ന് പാകിസ്ഥാന്‍ നിര്‍ദേശിച്ചത്. മികച്ച നയതന്ത്രനീക്കം നടത്തിയതിനാണ് പാകിസ്ഥാന്‍ ട്രംപിന് നൊബേല്‍ സമ്മാനം നിര്‍ദേശിച്ചത്.
ഇറാന് നേരെ ആക്രമണം ആസൂത്രണം ചെയ്യുകയും ഗാസയില്‍ ആക്രമണം നടത്താന്‍ പിന്തുണ നല്‍കുകയും ചെയ്ത ഒരു വ്യക്തിക്ക് നൊബേല്‍ സമ്മാനം നിര്‍ദേശിച്ചത് ദുഖകരമാണെന്ന് പാകിസ്ഥാനിലെ ജേണലിസ്റ്റ് സാഹിദ് ഹുസൈന്‍ പറഞ്ഞു. “ഇറാന് മേലുള്ള ഇസ്രയേലിന്റെ ആക്രമണം ഗംഭീരമാണെന്ന് വിശേഷിപ്പിച്ച വ്യക്തിയാണ് ട്രംപ്. അതിന് പാകിസ്ഥാന്‍ അദ്ദേഹത്തെ നൊബേല്‍ സമ്മാനത്തിന് നിര്‍ദേശിച്ചിരുന്നു. പാകിസ്ഥാന്‍ സര്‍ക്കാരിന്റെ ഈ നീക്കം അങ്ങേയറ്റം ദയനീയം…”- സാഹിദ് ഹുസൈന‍് സമൂഹമാധ്യമത്തില്‍ കുറിച്ചു.
യുഎന്നിലെ പാകിസ്ഥാന്‍ അംബാസഡറായിരുന്ന മലീഹ ലോധിയും പാകിസ്ഥാന്‍ സര്‍ക്കാരിനെ വിമര്‍ശിച്ചു. പാകിസ്ഥാന്‍ സര്‍ക്കാരിന്റെ നീക്കം നിര‍്ഭാഗ്യകരമെന്ന് മലീഹ ലോധി വിശേഷിപ്പിച്ചു. പാകിസ്ഥാന്റെ ജനങ്ങളുടെ കാഴ്ചപ്പാട് ഇതില്‍ പ്രതിഫലിക്കുന്നില്ലെന്നും മലീഹ ലോധി അഭിപ്രായപ്പെട്ടു.
ട്രംപിനെ നൊബേല്‍ സമ്മാനത്തിന് നിര്‍ദേശിച്ചത് ധാര്‍മ്മികതയില്ലാത്ത നീക്കമാണെന്ന് പാകിസ്ഥാനിലെ സെനറ്റംഗമായ അല്ലാമ രാജ നസീര്‍ പറഞ്ഞു. അമേരിക്കയില്‍ പാക് പട്ടാള മേധാവി അസിം മുനീര്‍ ട്രംപുമായി കൂടിക്കാഴ്ച നടത്തിയതിന്റെ പിറ്റേ ദിവസമാണ് നൊബേല്‍ സമ്മാനത്തിന് ട്രംപിന്റെ പേര് പാകിസ്ഥാന്‍ നിര്‍ദേശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക