India

ഉച്ച നേരത്ത് നിഴല്‍ നിലത്ത് വീഴില്ല ; രാത്രിയിൽ സ്വർണ്ണം പോലെ തിളങ്ങും ; നിഗൂഢതകള്‍ നിറഞ്ഞ പെരിയ കോവിൽ

Published by

ലോകത്തിനു മുന്നിൽ ചോളരടങ്ങുന്ന ദ്രാവിഡവംശക്കാരുടെ മുൻതലമുറ പടുത്തുയർത്തിയ മഹാവിസ്‌മയം , തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രം . തമിഴ്‌നാട്ടിലെ തഞ്ചാവൂരിന്റെ ഹൃദയഭാഗത്തായാണ് മനോഹരമായ ബൃഹദീശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 1003 നും 1010 നും ഇടയില്‍ ചോള രാജാവായ രാജരാജ ഒന്നാമന്‍ ആണ് ഈ ക്ഷേത്രം നിര്‍മിച്ചത്. പരമശിവനാണ് ഇവിടുത്തെ പ്രതിഷ്ഠ. ക്ഷേത്രത്തിന്റെ ഉയരവും സങ്കീര്‍ണമായ കൊത്തുപണികളും ഇവിടെയെത്തുന്ന സന്ദര്‍ശകരെയും ഭക്തരെയും ഒരുപോലെ ആകര്‍ഷിക്കുന്നു. യുനെസ്‌കോയുടെ ലോക പൈതൃകപദവി നേടിയ ക്ഷേത്രമാണിത്.

 

പെരിയ കോവിൽ എന്നും രാജരാജേശ്വരം കോവിൽ എന്നും ഇത് അറിയപ്പെടുന്നു.ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ഈ ക്ഷേത്രത്തിനു 216 അടി ഉയരവും 14 നിലകളുമുണ്ട്‌. 12 വ൪‍ഷം കൊണ്ടാണിതിന്റെ പണി തീർന്നത്. ക്ഷേത്രചുവരുകളിലെ കൊത്തു പണികളിലും ചോളരാജാക്കന്മാ൪ നടത്തിയ വീരസാഹസിക പോരാട്ടങ്ങളും അവരുടെ കുടുംബ പരമ്പരയും വിഷയമാകുന്നു.

13 അടി ഉയരമുള്ള പ്രതിഷ്‌ഠയായ ശിവലിംഗം തുടങ്ങി കമാനങ്ങളിലെ ചില ഭിത്തികൾ വരെ ഒറ്റക്കല്ലിൽ നിർമിച്ചതാണെന്നത് അത്ഭുതപ്പെടുത്തും.1000 ആനകളെയും 5000 കുതിരകളെയും 1,30,000 പടയാളികളെയും 1.3 ലക്ഷം ടൺ കരിങ്കല്ലുകളും ഉപയോഗിച്ച് വർഷങ്ങൾക്കൊണ്ട് പൂർത്തിയാക്കിയ ക്ഷേത്രമാണ് ഇതെന്ന് ചരിത്രം പറയുന്നു. 81 ടണ്‍ ഭാര മുള്ള ഒറ്റക്കല്ലില്‍ നിര്‍മ്മിച്ചതാണ് ഈ ക്ഷേത്രത്തിന്റെ മകുടം. ഗോപുരത്തിനു മുകളില്‍ സ്ഥിതി ചെയ്യുന്ന മകുടത്തിന്റെ നിഴല്‍ ഉച്ച സമയത്ത് നിലത്ത് വീഴില്ല എന്നതാണ് ഈ ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത. വര്‍ഷത്തില്‍ ഏതു ദിവസമായാലും ഉച്ച നേരത്ത് ഇവിടുത്തെ നിഴല്‍ നിലത്ത് വീഴില്ല.

 

രാത്രിയിൽ സ്വർണം പോലെ തിളങ്ങുന്ന രാജ്യത്തെ ഏറ്റവും വലിപ്പമുള്ള ക്ഷേത്രങ്ങളിൽ ഒന്നായ പെരിയ കോവിൽ കാണാൻ ഓരോ ദിവസവും ആയിരങ്ങളാണ് എത്തുന്നത്.അഞ്ചുനിലകളുള്ള ആദ്യഗോപുരത്തിന്റെ പേര് കേരളാന്തകൻ തിരുവയൽ എന്നാണ്. ഗോപുരകവാടങ്ങൾ പിന്നിട്ട് മുന്നോട്ടു നടന്ന് എത്തുക കൂറ്റൻ നന്ദിപ്രതിമ സ്ഥാപിച്ച മണ്ഡപത്തിലേക്കാണ്. ഏകദേശം 25 ടൺ ഭാരമുളള ഒറ്റക്കൽ പ്രതിമ പതിനാറാം നൂറ്റാണ്ടിൽ നിർമിച്ചതാണ്.

 

ശ്രീകോവിലിന് അരികിലെ ചുമരുകളിൽ ചോളരാജകാല ചുവർചിത്രങ്ങൾ കാണാം. ക്ഷേത്രവളപ്പിന് ചുറ്റുമായി ദീർഘമായ ഇടനാഴികളുള്ള കെട്ടിടമുണ്ട്. അതിൽ 108 ശിവലിംഗങ്ങൾ നിരയായി കാണാം. ഇതിന് നിരവധി കൊത്തുപണികൾ ഉളള തൂണുകളുണ്ട് . ഈ ക്ഷേത്രത്തില്‍ നിന്നും തഞ്ചാവൂരിന്റെ വിവിധ ഭാഗങ്ങളിലേക്ക് നൂറോളം ഭൂഗര്‍ഭ വഴികള്‍ ഉണ്ടെന്നാണ് കരുതപ്പെടുന്നത്. രാജരാജചോളന്റെ കൊട്ടാരത്തിലേക്കും മറ്റു പ്രധാനപ്പെട്ട സ്ഥലങ്ങളിലേക്കും ഇത്തരം വഴികള്‍ ഉണ്ട്. എന്നാല്‍ അവയില്‍ മിക്കവയും ഇന്ന് അടച്ചിട്ടിരിക്കുകയാണ്. ഭൂഗര്‍ഭ പാതയില്‍ വഴി തെറ്റിയാല്‍ അപകടമാണെന്നതാണ് ഇതിനു കാരണം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by