വാൽപ്പാറ: കേരള-തമിഴ്നാട് അതിർത്തി മേഖലയായ വാൽപ്പാറയിൽ പുലി പിടിച്ചുകൊണ്ടുപോയ 4 വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. പകുതി ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. പുലി ആക്രമിച്ചശേഷം ഉപേക്ഷിച്ച് പോവുകയായിരുന്നുവെന്നാണ് കരുതുന്നത്.
എസ്റ്റേറ്റ് ലയനത്തിൽ നിന്നും 300 മീറ്റർ മാറി കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകിട്ട് 4 മണിയോടെയാണ് കുട്ടിയെ പുലി പിടിച്ചത്. പച്ചമല എസ്റ്റേറ്റിലെ തെക്ക് ഡിവിഷനിൽ തോട്ടം തൊഴിലാളിയായ ജാർഖണ്ഡ് സ്വദേശി മനോജ് കുന്ദ – മോനിക്ക ദമ്പതികളുടെ മകൾ റൂസ്‍നി (4)യെ വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കെ പുലി ആക്രമിക്കുകയായിരുന്നു.
തൊട്ടടുത്ത തേയിലത്തോട്ടത്തിൽ നിന്നും പുലി എത്തി കുട്ടിയെ പിടിച്ചുകൊണ്ടുപോവുകയായിരുന്നു. മറ്റു തൊഴിലാളികളാണ് പുലി കുട്ടിയെ വലിച്ചിഴച്ചു കൊണ്ടുപോകുന്നത് കണ്ടത്. തൊഴിലാളികൾ ബഹളം വച്ചെങ്കിലും കുട്ടിയുമായി പുലി കടന്നുകളഞ്ഞിരുന്നു. പിന്നാലെ തോട്ടത്തിൽ മുഴുവനും തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.
കഴിഞ്ഞ ഞായറാഴ്ചയാണ് ജാർഖണ്ഡ് സ്വദേശികളായ ദമ്പതികൾ 3 മക്കൾക്കൊപ്പം ജോലിക്കായി പ്രദേശത്ത് എത്തുന്നത്. നിരന്തരമായി പുലിയടക്കമുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള പ്രദേശമാണ് വാല്‍പ്പാറ. ഇതിന് മുൻപും പ്രദേശത്ത് പുലിയുടെ ആക്രമണമുണ്ടായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: