കൊല്ലം: സ്ഥിരമായ പ്രിന്‍സിപ്പല്‍മാര്‍ ഇല്ലാത്തതിനാല്‍ സംസ്ഥാനത്തെ വിഎച്ച്എസ്ഇ സ്‌കൂളുകളുടെ പ്രവര്‍ത്തനം താളംതെറ്റുന്നതായി പരാതി ഉയരുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കീഴില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റുകള്‍ എന്നിവ ഏകീകരിച്ച് 2019 മെയ് 31ന് ഉത്തരവായിട്ടും വിഎച്ച്എസ്ഇ സ്‌കൂളുകളില്‍ മാത്രം പ്രിന്‍സിപ്പല്‍ തസ്തിക സൃഷ്ടിക്കാത്തത് സ്‌കൂള്‍ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതായി അദ്ധ്യാപക സംഘടനകള്‍ ആരോപിക്കുന്നു.
2019 ഫെബ്രുവരി 28ന് സര്‍ക്കാര്‍ അംഗീകരിച്ച ഖാദര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ യോഗ്യതയുള്ള അദ്ധ്യാപകരെ പൊതു സീനിയോറിട്ടിയുടെ അടിസ്ഥാനത്തില്‍ തസ്തിക നിര്‍ണയം നടത്തി പ്രിന്‍സിപ്പല്‍മാരായി നിയമിക്കണമെന്ന് നിര്‍ദേശമുണ്ട്. ഇത് സംബന്ധിച്ച തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ലാത്തതും 1380 രൂപ പ്രത്യേക അലവന്‍സ് നല്‍കി സീനിയര്‍ അദ്ധ്യാപകര്‍ക്ക് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ചുമതല മാത്രമാണ് നിലവില്‍ നല്‍കിയിട്ടുള്ളത്. ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാര്‍ക്ക് എട്ട് പീരിയിഡാണ് ആഴ്ചയില്‍ നിജപ്പെടുത്തിയിട്ടുള്ളത്.
എന്നാല്‍ വിഎച്ച്എസ്ഇ സ്‌കൂളുകളില്‍ പ്രിന്‍സിപ്പലിന്റെ ചുമതലയുള്ള അദ്ധ്യാപകര്‍ 24 മണിക്കൂര്‍ വരെ ക്ലാസ് എടുക്കേണ്ടതായി വരുന്നു. ഇതിനൊപ്പം സ്‌കൂളിന്റെ പൂര്‍ണ ചുമതലയും എന്‍എസ്‌ക്യുഎഫ് പാഠ്യപദ്ധതിയുടെ അധിക ചുമതലയും വഹിക്കേണ്ടി വരുന്നതിനാല്‍ സ്‌കൂളിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ഗുരുതരമായി ബാധിക്കുന്നതായും അദ്ധ്യാപകര്‍ പറയുന്നു.
യോഗ്യതയുള്ള അധ്യാപകരെ പൊതു സീനിയോറിറ്റിയുടെ അടിസ്ഥാനത്തില്‍ പ്രിന്‍സിപ്പല്‍ തസ്തിക അനുവദിച്ച് നിയമനം നടത്തണമെന്നും ഖാദര്‍ കമ്മിഷന്‍ നിര്‍ദേശം നടപ്പിലാക്കണമെന്നുമാവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് മന്ത്രി, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എന്നിവര്‍ക്ക് നോണ്‍ വൊക്കേഷണല്‍ ലക്ചറേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പി.ടി. ശ്രീകുമാര്‍, ജനറല്‍ സെക്രട്ടറി കെ. ഗോപകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നിവേദനം നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക