ടെൽ അവീവ് : ഇസ്രായേലും ഇറാനും തമ്മിലുള്ള പോരാട്ടം തുടരുകയാണ്. ഈ സാഹചര്യത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ഐഡിഎഫ് ചീഫ് ഓഫ് സ്റ്റാഫ് ഇയാൽ സമീർ, പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ്, മന്ത്രി റോൺ ഡെർമർ, മറ്റ് ഇസ്രായേലി ഉദ്യോഗസ്ഥർ എന്നിവർ ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. വൈസ് പ്രസിഡന്റ് ജെഡി വാൻസും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും ഇതിൽ ഉൾപ്പെടുന്നു. കൂടിക്കാഴ്ചയെക്കുറിച്ചുള്ള റിപ്പോർട്ട് ദി ജറുസലേം പോസ്റ്റ് പുറത്ത് വിട്ടു.
അതേ സമയം ഇറാനെതിരായ ആക്രമണങ്ങളിൽ ഇസ്രായേലിനെ പിന്തുണയ്‌ക്കണോ വേണ്ടയോ എന്ന് അമേരിക്ക ആലോചിക്കുന്ന സമയത്താണ് ഈ കൂടിക്കാഴ്ച. ഇറാനെതിരായ ആക്രമണങ്ങളിൽ അമേരിക്ക പങ്കുചേരുമോ ഇല്ലയോ എന്ന് രണ്ടാഴ്ചയ്‌ക്കുള്ളിൽ തീരുമാനിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചുള്ള അമേരിക്കയുടെയും ഇസ്രായേലിന്റെയും ആവശ്യങ്ങൾ ചർച്ചകളിലൂടെ നിറവേറ്റാൻ കഴിയുമെന്നാണ് ട്രംപ് ഇപ്പോഴും വിശ്വസിക്കുന്നത്.
പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് നടത്തിയ പ്രഖ്യാപനത്തിൽ ഇറാന് പ്രസിഡന്റ് നൽകിയ മുന്നറിയിപ്പിന്റെ സമയപരിധി നീട്ടിയിട്ടുണ്ട്. സമീപ ഭാവിയിൽ ഇറാനുമായി ചർച്ച നടത്താനുള്ള സാധ്യത വളരെ കൂടുതലാണ്, ഇത് മനസ്സിൽ വെച്ചുകൊണ്ട്, ആക്രമണം നടത്തണോ വേണ്ടയോ എന്ന് അടുത്ത രണ്ടാഴ്ചയ്‌ക്കുള്ളിൽ ഞാൻ തീരുമാനിക്കും എന്ന് ട്രംപ് പറഞ്ഞതായി ലെവിറ്റ് വ്യക്തമാക്കി.
അതേസമയം ഇസ്രായേലിന് ലഭിക്കുന്ന ഏത് സഹായത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഒരു അഭിമുഖത്തിൽ പറഞ്ഞു. ഈ പോരാട്ടത്തിലൂടെ ലോകത്തിന്റെ മുഖം മാറ്റുമെന്ന് നെതന്യാഹു പറഞ്ഞു. കൂടാതെ ഈ യുദ്ധത്തിൽ ഇപ്പോൾ ഒരു പുതിയ വഴിത്തിരിവ് കാണാനാകും. ഈ യുദ്ധത്തിൽ ഇടപെടരുതെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം ഇറാനെതിരായ ഇസ്രായേലിന്റെ ആക്രമണങ്ങളെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് അപലപിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: