പത്തനംതിട്ട: മെഴുവേലിയില്‍ നവജാതശിശു മരിച്ച സംഭവത്തില്‍ അമ്മയായ 21 കാരിയെ ചോദ്യം ചെയ്യുന്നത് തുടരുന്നു.യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഇലവുംതിട്ട പൊലീസാണ് കൊലക്കുറ്റം ഉള്‍പ്പെടെ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്തത്. ചെങ്ങന്നൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതിയെ ആശുപത്രിയില്‍ വെച്ച് തന്നെ അറസ്റ്റ് ചെയ്ത ശേഷം സ്റ്റേഷനില്‍ എത്തിച്ചു.
വീട്ടുകാര്‍ക്കും ആണ്‍സുഹൃത്തിനും താന്‍ ഗര്‍ഭിണിയായ വിവരം അറിയില്ലായിരുന്നുവെന്നാണ് പെണ്‍കുട്ടി നല്‍കിയ മൊഴി. ചൊവ്വാഴ്ച ഉച്ചയ്‌ക്കാണ് അവിവാഹിതയായ യുവതി പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹം സമീപത്തെ പറമ്പില്‍ കണ്ടെത്തിയത്.കുഞ്ഞിന്റെ മരണകാരണം തലയ്‌ക്കേറ്റ ക്ഷതമാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. പ്രസവിച്ചശേഷം ആരും കാണാതെ കുഞ്ഞിനെ ചേമ്പിലയില്‍ പൊതിഞ്ഞ് വീടിന് പിന്നിലെ പറമ്പിലേക്ക് എറിഞ്ഞെന്നാണ് ബിരുദ വിദ്യാര്‍ഥിനിയായ അമ്മ പറഞ്ഞത്.
എന്നാല്‍ കുഞ്ഞിനെ പറമ്പിലേക്ക് വലിച്ചെറിഞ്ഞപ്പോഴാണ് കുഞ്ഞിന്റെ തലയ്‌ക്ക് പരിക്കേറ്റതെന്നാണ് പൊലീസ് നിഗമനം.സ്വയം പൊക്കിള്‍ക്കൊടി മുറിച്ചതിന് പിന്നാലെ തലചുറ്റി വീണെന്നും ആ സമയത്ത് കുഞ്ഞിന്റെ തല ഇടിച്ചതാകാം എന്ന യുവതിയുടെ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.
രക്തസ്രാവം മൂലം ആരോഗ്യനില വഷളായ യുവതി ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്‌ക്കായി എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. എട്ടാം ക്ലാസ് മുതല്‍ ബന്ധമുള്ള ആണ്‍സുഹൃത്താണ് ഗര്‍ഭത്തിന് പിന്നില്‍. ഇയാളെ ഉടന്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: