തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങള്‍ക്ക് പിന്നാലെ കുതിച്ചുയരുന്ന പച്ചക്കറി വിലയില്‍ എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നില്‍ക്കുകയാണ് സാധാരണക്കാര്‍. ഭൂരിഭാഗം പച്ചക്കറി ഇനങ്ങള്‍ക്കും 10 -15 രൂപയാണ് വര്‍ദ്ധിച്ചത്.
മത്സ്യം, ഇറച്ചിക്കോഴി എന്നിവയുടെ വിലയിലും വന്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഒരു കിലോ ബീന്‍സിന് 160 രൂപയാണ്. മിക്ക ഇനങ്ങളുടെയും വില 60 ന് മുകളിലാണ്. നാടന്‍ പയറും, പടവലവും വിപണിയില്‍ നിന്ന് അപ്രത്യക്ഷമായി. പ്രാദേശിക വിപണിയില്‍ നിന്നാണ് ഇവ കൂടുതല്‍ എത്തിയിരുന്നത്. കമ്പം, കോയമ്പത്തൂര്‍, മേട്ടുപ്പാളയം, ഊട്ടി മാര്‍ക്കറ്റുകളില്‍ നിന്നാണ് ജില്ലയിലേക്ക് പച്ചക്കറികള്‍ കൂടുതലായും എത്തുന്നത്.
നിരവധി കര്‍ഷക സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കര്‍ഷകരുടെ ഉത്പന്നങ്ങള്‍ സംഭരിക്കുന്നതിനും ന്യായവിലയ്‌ക്ക് എടുത്ത് വിറ്റഴിക്കുന്നതിനും സാധിക്കുന്നില്ല. ചെറുകിട കര്‍ഷകര്‍ക്കായി വിപണി സംവിധാനം ഒരുക്കണമെന്നാവശ്യം ശക്തമാണ്. തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ ഇവിടങ്ങളില്‍ പെയ്ത കനത്തമഴയില്‍ ഉത്പാദനം കുറഞ്ഞതാണ് പച്ചക്കറിയുടെ വിലക്കയറ്റത്തിന് ഇടയാക്കിയതെന്ന് കച്ചവടക്കാര്‍ പറയുന്നു.
പച്ചക്കറി വരവ് കുറഞ്ഞതോടെ ഭൂരിഭാഗം ഇനങ്ങള്‍ക്കും വില ഇരട്ടിയായി. തോരാ മഴയില്‍ ജില്ലയിലെ വിവിധയിടങ്ങളിലെ പച്ചക്കറി കൃഷിയും വെള്ളത്തിലായി. വന്‍നാശമാണ് കര്‍ഷകര്‍ക്കുണ്ടായത്. വരും ദിവസങ്ങളിലും വില ഉയരാനാണ് സാദ്ധ്യത. ഇത് സാധാരണക്കാര്‍ക്ക് ഇരുട്ടടിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: