Thiruvananthapuram

തലസ്ഥാനത്തെ ശംഖുമുഖം ബീച്ച് തകര്‍ച്ചയില്‍; വകുപ്പുകളുടെ ഏകോപനമില്ലായ്മ തീരസംരക്ഷണത്തിന് തടസ്സം

Published by

തിരുവനന്തപുരം: ജില്ലയിലെ പ്രധാനപ്പെട്ട തീര വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായ ശംഖുമുഖം തീരം പൂര്‍ണമായും കടലെടുത്തു. നാനൂറ് മീറ്ററോളം ഉണ്ടായിരുന്ന തീരം മുഴുവന്‍ കടലെടുത്തിരിക്കുകയാണ്. ഓരോ തവണ ബീച്ച് തകരുമ്പോഴും ലക്ഷങ്ങള്‍ മുടക്കി നടത്തുന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് അടുത്ത മഴക്കാലം വരെ മാത്രമാണ് ആയുസ്സുള്ളത്. ബീച്ച് തകരുമ്പോള്‍ ലക്ഷങ്ങള്‍ മുടക്കി നവീകരണം നടത്താന്‍ ഉത്സാഹം കാണിക്കുന്ന സര്‍ക്കാരും ടൂറിസം വകുപ്പും പക്ഷേ ബീച്ച് തകരുന്നതിന്റെ കാരണം കണ്ടുപിടിക്കാനോ ശാശ്വതമായ പുനര്‍നിര്‍മാണം നടത്താനോ താല്‍പര്യം കാണിക്കുന്നില്ല.

2017 മുതല്‍ കടലാക്രമണം മൂലം 400 മീറ്റര്‍ നീളമുള്ള ശംഖുമുഖം വിമാനത്താവളം റോഡ് വ്യാപകമായ നാശനഷ്ടങ്ങള്‍ നേരിടുന്നുണ്ട്. 2018ലെ ഓഖി ദുരന്തമാണ് ശംഖുമുഖത്തിന്റെ തകര്‍ച്ചയ്‌ക്ക് തുടക്കമിട്ടത്. തുടര്‍ന്ന് നടന്ന കടല്‍ ക്ഷോഭങ്ങള്‍ ബീച്ചിനെയും റോഡിനെയുമൊക്കെ തകര്‍ത്തുകളഞ്ഞു. റോഡ് തകര്‍ന്ന് മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം 2022 മാര്‍ച്ച് 12ന് ശംഖുമുഖം റോഡ് ഗതാഗതത്തിന് തുറന്ന്‌കൊടുത്തു. 4.89 കോടി രൂപ മുടക്കി നിര്‍മ്മിച്ച റോഡ് തകര്‍ന്നിട്ടില്ല. 12 കോടി രൂപ ചിലവഴിച്ച് നിര്‍മ്മിച്ച കോണ്‍ക്രീറ്റ് കടല്‍ഭിത്തിക്കും (ഡയഫ്രം വാള്‍) വലിയ കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. ഡയഫ്രം ഭിത്തിയുടെ സംരക്ഷണത്തിനായി നിക്ഷേപിച്ച പാറക്കല്ലുകള്‍ തിരമാലകളില്‍ ഒലിച്ചുപോകുന്നതിനെ തുടര്‍ന്ന് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി. കേരള റോഡ് ഫണ്ട് ബോര്‍ഡും (കെആര്‍എഫ്ബി) പൊതുമരാമത്ത് വകുപ്പും (പിഡബ്ല്യുഡി) ചേര്‍ന്നാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

കോടികള്‍ മുടക്കി ബീച്ച് നവീകരണം നടത്തിയിട്ട് രണ്ട് വര്‍ഷം പൂര്‍ത്തിയായില്ല അതിന് മുമ്പ് വീണ്ടും തീരം കടലെടുത്തു. റോഡ് സംരക്ഷിക്കാന്‍ നിര്‍മിച്ച ഡയഫ്രം വാള്‍ ശംഖുമുഖം തീരത്തിന്റെ നാശത്തിന് ആക്കം കൂട്ടുന്നുവെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. പല വകുപ്പുകളുടെ നേതൃത്വത്തില്‍ നടത്തിയ പടിക്കെട്ടുകളുടെയും ഇരിപ്പിടങ്ങളുടെയും നിര്‍മാണങ്ങള്‍ കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന് ഇപ്പോള്‍ കടലിനുള്ളിലാണ്. ഇവ തടസ്സമായി കിടക്കുന്നതു കാരണം മണലിന്റെ സ്വാഭാവിക വിന്യാസം തടസ്സപ്പെട്ടതും തീരം ഇല്ലാതാകാന്‍ കാരണമാണെന്ന് വിദഗ്ധര്‍ പറയുന്നത്. ഈ മേഖലയിലെ തിരമാലകള്‍ കൂടുതല്‍ ശക്തിയോടെ മറു ഭാഗത്തേക്ക് ആഞ്ഞടിക്കുന്നതാണ് തീരശോഷണം വര്‍ധിക്കാന്‍ കാരണം.

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ പൈങ്കുനി, അല്‍പ്പശി ഉത്സവങ്ങള്‍ക്ക് സമാപനം കുറിച്ച് നടത്തുന്ന ആറാട്ട് ശംഖുമുഖത്താണ് നടക്കുന്നത്. തീരത്തോട് ചേര്‍ന്ന് രാജ ഭരണ കാലത്ത് നിര്‍മ്മിച്ച കല്‍മണ്ഡപത്തിലാണ് വിഗ്രഹങ്ങള്‍ ഇറക്കിപ്പൂജ നടത്തുന്നത്. കല്‍മണ്ഡപത്തിന് സമീപം വരെ കടല്‍ എത്തി. കടല്‍ക്ഷോഭം തുടര്‍ന്നാല്‍ ദിവസങ്ങള്‍ക്കകം മണ്ഡപവും കടലെടുക്കുമെന്ന സ്ഥിതിയാണ്. കടല്‍തീരത്തെ പല വീടുകളും അപകട മുനമ്പിലാണ്. അപകടകരമായ വീടുകളില്‍ നിന്ന് ആളുകളെ മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്.

ശംഖുംമുഖത്തെ നിര്‍മാണത്തിന്റെ ചുമതല വിവിധ വകുപ്പുകള്‍ക്കാണ്. സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷനാണ് തീരത്തെ നിര്‍മാണത്തിന്റെ ചുമതല. മേജര്‍ ഇറിഗേഷന്‍ വകുപ്പാണ് തീരത്ത് പലയിടത്തും പുലിമുട്ടുകള്‍ നിര്‍മിക്കുന്നത്. ഇപ്പോള്‍ റോഡ് നിര്‍മാണം പൊതുമരാമത്ത് വകുപ്പിനും തീരത്തെ വികസനപദ്ധതികളുടെ രൂപകല്പന വിനോദസഞ്ചാരവകുപ്പിനുമാണ്. വിവിധ വകുപ്പുകള്‍ പല പദ്ധതികളും പല കാലത്ത് ഏകോപനമില്ലാതെ നടത്തുന്നുവെന്നതാണ് പരാതി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക