Kerala

ആറന്മുള: വയല്‍ നികത്തി ഭൂമി കച്ചവടത്തിന് സിപിഎമ്മും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പം

Published by

പത്തനംതിട്ട: ആറന്മുളയിലെ വയലുകള്‍ നികത്താന്‍ സിപിഎമ്മിനൊപ്പം കച്ചമുറുക്കി കോണ്‍ഗ്രസും. കെജിഎസിന്റെ പുതുരൂപമായ ടേക്ക് ഓഫ് ടു ഫ്യൂച്ചര്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ (ടിഒഎഫ്എല്‍) ഇലക്ട്രോണിക്‌സ് മാനുഫാക്ചറിംഗ് ക്ലസ്റ്റര്‍ പദ്ധതി എത്രയുംവേഗം നടപ്പാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവും പത്തനംതിട്ട എംപിയുമായ ആന്റോ ആന്റണിയും രംഗത്തുവന്നതോടെയാണ് ഇരുപാര്‍ട്ടികളും തമ്മിലുള്ള അന്തര്‍ധാര മറനീക്കിയത്. ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ കാലത്ത് ആറന്മുള വിമാനത്താവളം യാഥാര്‍ത്ഥ്യമാക്കാന്‍ തുടക്കത്തിലേ രംഗത്തുവന്ന വ്യക്തിയാണ് ആന്റോ ആന്റണി.

ദുരൂഹമായ ‘ടേക്ക് ഓഫ്’

എരുമേലിയിലെ ശബരിമല വിമാനത്താവള പദ്ധതി അനിശ്ചിതമായി നീണ്ടാല്‍, ഇലക്ട്രോണിക്‌സ് ക്ലസ്റ്ററിന്റെ മറവില്‍ വിമാനത്താവളം ആറന്മുളയില്‍ നിര്‍മിക്കുക എന്നതാണ് ടേക്ക് ഓഫ് ടു ഫ്യൂച്ചറിന്റെ ലക്ഷ്യമെന്ന് സംശയിക്കണം. ഭാവിയിലേക്കുള്ള ചിറകുവിടര്‍ത്തല്‍ എന്ന അര്‍ത്ഥം വരുന്ന ടേക്ക് ഓഫ് തന്നെ ശ്രദ്ധേയം. വിമാനം മാനത്തേക്ക് ഉയരുന്നതാണ് ടേക്ക് ഓഫ്. ശബരിമല വിമാനത്താവളം എരുമേലിയില്‍ വരാനിടയില്ലെന്ന നിലപാടാണ് തുടക്കം മുതല്‍ ആന്റോ ആന്റണിയുടേത്. ഇപ്പോള്‍ എരുമേലി വിമാനത്താവള പദ്ധതി നിയമക്കുരുക്കിലായതോടെയാണ് ആറന്മുളയില്‍ ഇലക്ട്രോണിക്‌സ് കഌസ്റ്ററിന്റെ മറവില്‍ ഒരിക്കല്‍ കൂടി ചിറകുവിടര്‍ത്താല്‍ കെജിഎസ് ശ്രമിക്കുന്നത്. ഈ ബുദ്ധി കോണ്‍ഗ്രസിന്റേതാണെന്നും ക്രെഡിറ്റ് സിപിഎമ്മിന് നല്‍കി പദ്ധതിക്ക് അനുകൂല അന്തരീക്ഷം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും ആറന്മുള പൈതൃക സംരക്ഷണ സമിതി വിലയിരുത്തുന്നു.

സമരവേദി ഒരുങ്ങുന്നു

ഇടതുസര്‍ക്കാരിനെ ഉപയോഗിച്ച് പദ്ധതിക്ക് തുടക്കമിടുക, അടുത്ത തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ നടപ്പാക്കുക എന്നതാണ് തന്ത്രം. ജനാഭിപ്രായം അനുകൂലമാക്കാന്‍ വേണ്ടിയാണ് 5000 കോടിയുടെ നിക്ഷേപവും 10,000 പേര്‍ക്ക് തൊഴിലും വാഗ്ദാനം ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ പദ്ധതിക്കെതിരെ ശക്തമായ സമരം ആരംഭിക്കാനാണ് പൈതൃക സംരക്ഷണ സമിതിയുടെ നീക്കം. വിവിധ ഹൈന്ദവ സംഘടനകളും പിന്തുണയുമായി രംഗത്തുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക