കണ്ണൂര്‍: പിണറായി കായലോട് പറമ്പായിയിൽ ആൾക്കൂട്ട വിചാരണയിൽ മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തിൽ പ്രതികൾ നിരപരാധികളാണെന്ന് റസീനയുടെ ഉമ്മ ഫാത്തിമ. മരണത്തിന് പിന്നിൽ മയ്യിൽ സ്വദേശിയായ ആൺസുഹൃത്താണെന്നും അയാൾ റസീനയുടെ 40 പവൻ സ്വർണവും പണവും തട്ടിയെടുത്തുവെന്നും ഫാത്തിമ മാധ്യമങ്ങളോട് പറഞ്ഞു.
സദാചാര പൊലീസിങ് നടന്നിട്ടില്ലെന്നും യുവതിയുടെ മാതാവ് പറയുന്നു. ആൺ സുഹൃത്ത് റസീനയുടെ സ്വർണവും പണവും തട്ടിയെടുത്ത കാര്യം വീട്ടുകാർ അറിഞ്ഞതാണ് ആത്മഹത്യക്ക് കാരണമെന്നും അറസ്റ്റിലായവരുടെ ബന്ധുക്കൾ ആരോപിക്കുന്നു. എന്റെ മോൾക്ക് നീതി കിട്ടണം. ഇഷ്ടംപോലെ സ്വർണം ഉണ്ടായിരുന്നു. 40 പവനോളം നൽകിയാണ് വിവാഹം കഴിപ്പിച്ചത്. ഇപ്പോൾ സ്വർണം ഒന്നുമില്ല, കുറേ പേരോട് കടവും വാങ്ങിയിട്ടുണ്ട്. മരണശേഷമാണ് ഓരോരുത്തർ വന്ന് തങ്ങളോട് കടം വാങ്ങിയതിന്റെ കണക്ക് പറയുന്നത്.
അവൻ മോളെ ചൂഷണം ചെയ്തിട്ടുണ്ട് എന്നാണ് തോന്നുന്നത്. ഒന്നുരണ്ടു തവണ കാറിൽ കയറി പോകുന്നത് ചിലർ കണ്ടിരുന്നു. ഇപ്പോൾ അറസ്റ്റിലയാവർ പാവങ്ങളാണ്. എന്റെ ചേച്ചിയുടെ മക്കളാണ്. അവർ നല്ലതിന് വേണ്ടിയാണ് ചെയ്തത്. അവർ കാറിൽനിന്ന് ഇറക്കി സ്കൂട്ടറിൽ വീട്ടിൽ കൊണ്ടുവിടുകയാണ് ചെയ്തത്. വേറെ ഒന്നും അവർ ചെയ്തിട്ടില്ല’ – ഉമ്മ പറഞ്ഞു.
ഞായറാഴ്ച വൈകിട്ട് മൂന്നോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. കായലോട് അച്ചങ്കര പള്ളിക്കു സമീപം റസീന മയ്യിൽ സ്വദേശിയായ ആൺ സുഹൃത്തിനോട് സംസാരിച്ചുനിൽക്കുകയായിരുന്നു. ഇതുകണ്ട പ്രതികൾ ഇവരെ ചോദ്യം ചെയ്തു. യുവതിയെ ഭീഷണിപ്പെടുത്തി വീട്ടിലേക്ക് പറഞ്ഞയച്ചശേഷം സുഹൃത്തിനെ കൈയ്യേറ്റം ചെയ്തു.
സമീപത്തുള്ള മൈതാനത്ത് തടഞ്ഞുവച്ച് യുവാവിനെ കൂട്ടവിചാരണ നടത്തിയ സംഘം ഇയാളുടെ മൊബൈൽ ഫോണും ടാബും തട്ടിപ്പറിച്ചു. തുടർന്ന് രാത്രി 8.30 ഓടെ പറമ്പായിയിലെ എസ്ഡിപിഐ ഓഫിസിലെത്തിച്ച് റസീനയുടേയും യുവാവിന്റെയും ബന്ധുക്കളെ ഓഫീസിലേക്ക് വിളിച്ചുവരുത്തി. ശേഷം ഇവിടെയും വിചാരണ തുടർന്നു. രാത്രി ഏറെ വൈകിയാണ് ഇരുവരെയും ബന്ധുക്കൾക്കൊപ്പം പോകാൻ അനുവദിച്ചത്. എന്നാൽ യുവാവിന്റെ കൈയിൽനിന്ന് മോഷ്ടിച്ച ടാബും മൊബൈൽഫോണും മടക്കി നൽകിയില്ല.
ആൾക്കൂട്ട വിചാരണയിൽ മനംനൊന്ത യുവതി ജീവനൊടുക്കുകയായിരുന്നു. അറസ്റ്റിലായ പ്രതികളിൽനിന്ന് പിടിച്ചെടുത്ത ടാബും മൊബൈൽ ഫോണും പൊലീസ് കണ്ടെത്തി. കൂട്ടുപ്രതികൾ പിടിയിലാവാനുണ്ടെന്നും അന്വേഷണം ഊർജിതമാണെന്നും പിണറായി പോലീസ് വ്യക്തമാക്കി. റസീനയുടെ പിതാവ് എ മുഹമ്മദ്, മാതാവ് സികെ ഫാത്തിമ എന്നിവർ സിപിഎം ബ്രാഞ്ച് അംഗങ്ങളാണ്.
ചൊവ്വാഴ്ചയാണ് റസീനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ മൂന്ന് എസ്.ഡി.പി.ഐക്കാർ അറസ്റ്റിലായി. സംഭവത്തിൽ പറമ്പായി സ്വദേശികളായ വി.സി. മുബഷീർ (28), കെ.എ. ഫൈസൽ (34), വി.കെ. റഫ്നാസ് (24) എന്നിവരാണ് പിടിയിലായത്. റസീനയുടെ ആത്മഹത്യാക്കുറിപ്പിൽ നിന്നും കിട്ടിയ സൂചനയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അതേസമയം സദാചാര ആക്രമണം തന്നെയെന്നും തെളിവുണ്ടെന്നും പോലീസ് വ്യക്തമാക്കി. അറസ്റ്റിലായവര്‍ എസ്‍ഡിപിഐ പ്രവര്‍ത്തകരാണെന്ന് പോലീസ് പറഞ്ഞു. റസീനയുടെ കുടുംബത്തിന്റെ പരാതിയിൽ തലശേരി ACP യുടെ മേൽനോട്ടത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക