Samskriti

ആരാണ് ഉത്തമ ഭക്തന്‍

Published by

രാണ് ഉത്തമഭക്തന്‍ എന്നു ചോദിച്ചാല്‍ ‘അഹം’കൊണ്ടു പലരും താനാണ് മികച്ച ഭക്തന്‍ എന്ന് അവകാശപ്പെട്ടുകളയും. നമ്മുടെ പരിമിതമായ അറിവില്‍ നമ്മള്‍ മികച്ച ഭക്തരെന്നു മേനി നടിച്ചാലും ഇക്കാര്യത്തില്‍ അന്തിമ തെരഞ്ഞെടുപ്പ് ഭഗവാന്റേതാകുമെന്നത് നാമൊക്കെ സൗകര്യപൂര്‍വം മറക്കുന്നു.

ഏതു ക്ഷേത്രത്തില്‍ പോയാലും കാണാം താന്‍ ഉത്തമ ഭക്തനാണെന്നു കാണിക്കാനുള്ള ചിലരുടെ പരിശ്രമം .അവര്‍ പറയും: ” ഞാന്‍ ദിവസവും വരും , ഭഗവാനെ കാണാതെ ഒരു തുള്ളി വെള്ളം പോലും കുടിക്കാന്‍ എനിക്കാവില്ലെന്നേ’. ആദ്യം കേള്‍ക്കുമ്പോള്‍ ശരിയെന്നു തോന്നും. എന്നാല്‍ മാറി നിന്ന് ഇത്തരം ഭക്തരെ നിരീക്ഷിച്ചാല്‍, ഭഗവാനില്‍ മനമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കാനല്ല, മറിച്ച് അവിടെ കണ്ടുമുട്ടുന്ന സുഹൃത്തുക്കളോടൊ ബന്ധുക്കളോടോ വീട്ടുകാര്യങ്ങള്‍ സംസാരിച്ചു നില്ക്കാനാണ് അവര്‍ കൂടുതന്‍ സമയവും ചെലവഴിക്കുക എന്നു ബോധ്യപ്പെടും. സംസാരം പലപ്പോഴും ഭഗവാനേക്കാള്‍ കേമനാണു താനെന്നും അതിനാലല്ലേ തനിക്ക് ഇക്കണ്ട ഐശ്വര്യങ്ങള്‍ ഒക്കെ കൈവന്നതെന്നു പരോക്ഷമായി ധ്വനിപ്പിച്ചു പറയുകയും ചെയ്യും. സ്വയം പുകഴ്‌ത്താനല്ലാതെ ഭഗവാനെപ്പറ്റി ചിന്തിക്കാന്‍ അവര്‍ക്കെവിടെ നേരം?
സാധാരണ മനുഷ്യര്‍ മായയില്‍പ്പെട്ട് വലയുകയാണെന്നു വിചാരിക്കാം. എന്നാല്‍ വലിയ മഹര്‍ഷിമാരുടെ കാര്യമോ? നാരായണ ഭക്തനായ നാരദമഹര്‍ഷി പോലും താന്‍ വലിയ ഭക്തനാണെന്ന് മേനിനടിച്ച ഒരു കഥ ഉണ്ട്.

ഒരിക്കല്‍, താനാണ് ലോകത്തിലെ ഏറ്റവും വലിയഭക്തന്‍ എന്ന ഭാവത്തില്‍ നില്‍ക്കുന്ന നാരദരെ കണ്ട ഭഗവാന്‍ നാരദരോട് പറഞ്ഞു ”നാരദരെ, ഭൂമിയില്‍ എന്റെ ഏറ്റവും വലിയ ഒരു ഭക്തന്‍ ഉണ്ട്. അദ്ദേഹത്തെ പരിചയപ്പെട്ടു വരൂ.” ഇത് കേട്ടു നാരദര്‍ അത്ഭുതപരതന്ത്രനായി. ‘തന്നെക്കാള്‍ വലിയ ഭഗവദ്ഭക്തനോ?’
ഭഗവാനോട് ഒന്നും പറയാതെ ഉടന്‍തന്നെ നാരദര്‍ ഭൂമിയിലെത്തി.

അല്‍പ്പസമയത്തെ പരിശ്രമത്തിനൊടുവില്‍ ഭഗവാന്‍ പറഞ്ഞ ‘ഉത്തമ ഭക്തനെ’ കണ്ടെത്തി. ഒരു സാധാരണ കര്‍ഷകന്‍ !
ഉണര്‍ന്നപ്പോള്‍ അയാള്‍ ‘ഹരി’എന്നു പറഞ്ഞു. കലപ്പയുമായി വീട്ടില്‍ നിന്ന് ഇറങ്ങിയപ്പോഴും കുളിയും അത്താഴവും കഴിഞ്ഞുരാത്രി ഉറങ്ങാന്‍ കിടക്കുമ്പോഴും അയാള്‍ ‘ഹരിനാമം’ ഉച്ചരിച്ചു. ഇരുപത്തിനാല് മണിക്കൂറില്‍ മൂന്ന് തവണ മാത്രം ഭഗവാനെവിളിക്കുന്ന ഇയാളാണോ ഇത്ര വലിയ ഭക്തന്‍. താനാണെങ്കില്‍ സാദാ സമയവും ഹരിനാമകീര്‍ത്തനം ചൊല്ലിനടക്കുന്നു. ഇതേപ്പറ്റി ഭഗവാനോടു ചോദിച്ചിട്ടു തന്നെ കാര്യം, നാരദര്‍ നിശ്ചയിച്ചു.

നാരദര്‍ തിരികെ വൈകുണ്ഠത്തില്‍ ചെന്ന് മഹാവിഷ്ണുവിനോട് ചോദിച്ചു.. ‘ദിവസം മൂന്നു പ്രാവശ്യം ഹരിനാമം സ്മരിക്കുന്നവനാണോ ഏറ്റവും വലിയഭക്തന്‍…?’

ഭഗവാന്‍ അതിനു മറുപടി പറഞ്ഞില്ല.
പകരം ഒരു ചെറിയ ഭരണിയില്‍ നിറഞ്ഞു തുളുമ്പും വിധം എണ്ണ നിറച്ചു നല്‍കിയിട്ട് അതുമായി വൈകുണ്ഠത്തിനു ചുറ്റും ഒരു പ്രദക്ഷിണം വച്ചുവരാന്‍ ഭഗവാന്‍ നാരദരോട് ആവശ്യപ്പെട്ടു. എണ്ണ ഒരു തുള്ളി പോലും തുളുമ്പരുതെന്നും ഭഗവാന്‍ നിബന്ധന വെച്ചു. നാരദര്‍ ഭഗവദ് നിര്‍ദ്ദേശം പാലിച്ച് തലയില്‍ എണ്ണക്കുടവുമായി പ്രദക്ഷിണം ആരംഭിച്ചു.

ഒരു വട്ടം പ്രദക്ഷിണം ചെയ്തു വന്ന നാരദരോട് ഭഗവാന്‍ ചോദിച്ചു: ”നാരദരേ , വൈകുണ്ഠ പ്രദക്ഷിണത്തിനിടെ അങ്ങ് എത്ര പ്രാവശ്യം ഹരിനാമം ജപിച്ചു ?”
”എങ്ങനെ ജപിക്കാനാ ഭഗവാനെ? എന്റെ ശ്രദ്ധ മുഴുവന്‍ എണ്ണ ഭരണിയില്‍ ആയിരുന്നു. അതില്‍ നിന്നു തുള്ളിപോലും തുളുമ്പരുതെന്നല്ലായിരുന്നോ അവിടുത്തെ നിബന്ധന. അതിനാല്‍ ശ്രദ്ധമുഴുവന്‍ അതിലായിപ്പോയി.

അപ്പോള്‍ ഭഗവാന്‍ പ്രതിവചിച്ചു:
”നാരദരെ, സാദാ നാമജപത്തില്‍ മുഴുകി ഇരിക്കുന്ന താങ്കളുടെ ശ്രദ്ധയെ അതില്‍ നിന്നും മാറ്റുവാന്‍ ഒരു ഭരണി എണ്ണക്കു കഴിഞ്ഞു. ഒരു പ്രാവശ്യം പോലും അങ്ങ് എന്നെ സ്മരിച്ചില്ല. ജീവിതത്തിലെ കൊടിയ കഷ്ട്ടപ്പാടുകള്‍ക്കിടയിലും ആ കര്‍ഷകന്‍ മൂന്ന് പ്രാവശ്യം എന്നെ എന്നും മുടങ്ങാതെ സ്മരിക്കാന്‍ശ മറക്കുന്നില്ല. അപ്പോള്‍ ആരാണ് ശരിയായ ഭക്തന്‍, താങ്കളോ അതോ ആ കൃഷീവലനോ? നാരദനു മറുപടി ഉണ്ടായില്ല!!!

നാം ഒന്ന് മനസ്സിലാകുക, ഏതു സാഹചര്യത്തിലും ചിട്ടയോടെ ഈശ്വരസ്മരണ ചെയ്യാന്‍ കഴിയുന്ന ആളാണ് യഥാര്‍ത്ഥ ഭക്തന്‍. താന്‍ വലിയ ഭക്തനാണെന്ന് പറഞ്ഞു നടക്കുന്നതിലല്ല കാര്യം. ആരാധനാലയത്തില്‍ എത്തുന്ന മറ്റു ഭക്തര്‍ക്ക് ഒരു തരത്തിലും ബുദ്ധിമുട്ടു സൃഷ്ടിക്കാതെ, ആരെയും താഴ്‌ത്തിക്കെട്ടാതെ, മനസ്സില്‍ ഈശ്വരനാമം ജപിച്ചു ജീവിക്കുക.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by