ബാഗ്ദാദ് : ഇസ്രായേൽ-ഇറാൻ സംഘർഷത്തിൽ ഇടപെട്ട് ഇറാഖും. ഇറാന്റെ നേതൃത്വത്തെ ലക്ഷ്യമിട്ടാൽ മേഖലയിൽ കുഴപ്പങ്ങൾ വ്യാപിക്കുമെന്നാണ് ഇറാഖിലെ ഉന്നത ഷിയ പുരോഹിതൻ ആയത്തുള്ള അലി സിസ്താനിയുടെ മുന്നറിയിപ്പ് .
പരമോന്നത മത-രാഷ്‌ട്രീയ നേതൃത്വത്തെ , ഖമേനിയെ ലക്ഷ്യം വച്ചാൽ, ഇത് മേഖലയിലെ ജനങ്ങളുടെ ദുരിതം വർദ്ധിപ്പിക്കുമെന്നും എല്ലാവരുടെയും താൽപ്പര്യങ്ങൾക്ക് ഗുരുതരമായ ദോഷം വരുത്തുമെന്നും അലി സിസ്താനി പറഞ്ഞു. ഈ യുദ്ധം അവസാനിപ്പിക്കാനും ഇറാന്റെ ആണവ പദ്ധതിക്ക് സമാധാനപരമായ പരിഹാരം കണ്ടെത്താനും അന്താരാഷ്‌ട്ര സമൂഹം സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ഷിയാ മുസ്ലീങ്ങൾക്കിടയിലെ ഏറ്റവും ഉയർന്ന മതനേതാക്കളിൽ ഒരാളായാണ് അൽ-സിസ്താനിയെ കണക്കാക്കുന്നത് . ലോകമെമ്പാടും അദ്ദേഹത്തിന് അനുയായികളുണ്ട് . ഇന്ത്യയിലെ മിക്ക ഷിയകളും അദ്ദേഹത്തെ ആദരിക്കുന്നുമുണ്ട് . സിസ്താനി വളരെ അപൂർവമായി മാത്രമേ പരസ്യമായി പ്രത്യക്ഷപ്പെടാറുള്ളൂ. 2014-ൽ, ഐഎസിനെതിരെ തങ്ങളുടെ രാജ്യത്തെ ഒന്നിപ്പിക്കാനും പ്രതിരോധിക്കാനും അദ്ദേഹം ഇറാഖികളോട് ആവശ്യപ്പെട്ടു.
ഇറാഖിലെ സദ്ദാം ഹുസൈന്റെ സർക്കാരുമായുള്ള അദ്ദേഹത്തിന്റെ ബന്ധം നല്ലതായിരുന്നില്ല. ബിബിസി റിപ്പോർട്ട് അനുസരിച്ച്, അദ്ദേഹത്തിന് വളരെക്കാലം വീട്ടുതടങ്കലിൽ കഴിയേണ്ടിവന്നു. 2003 ൽ, അമേരിക്കയുടെ മുൻകൈയിൽ ഇറാഖി ഗവൺമെന്റ് കൗൺസിൽ രൂപീകരിക്കാനുള്ള പദ്ധതി അദ്ദേഹം നിരസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: