Kerala

കൊട്ടാരക്കരയില്‍ ട്രാന്‍സ്ജെന്റേഴ്സും പൊലീസും തമ്മില്‍ നടുറോഡില്‍ ഏറ്റുമുട്ടി, നിരവധി പൊലീസുകാര്‍ക്ക് പരിക്ക്

സോഡാകുപ്പി കൊണ്ടുള്ള ഏറിലാണ് സിഐയുടെ തലയ്ക്ക് ഗുരുതര പരിക്കേറ്റത്

Published by

കൊല്ലം: കൊട്ടാരക്കരയില്‍ എസ്പി ഓഫീസ് മാര്‍ച്ചിനിടെ ട്രാന്‍സ്ജെന്റേഴ്സും പൊലീസും തമ്മില്‍ നടുറോഡില്‍ ഏറ്റുമുട്ടല്‍.സിഐയുടെ തലയ്‌ക്ക് ഗുരുതര പരിക്കേറ്റു. പത്തോളം പൊലീസുകാര്‍ക്കും നിരവധി സമരക്കാര്‍ക്കും പരിക്കേറ്റു. ഇരുപതോളം ട്രാന്‍സ്ജെന്‍ഡേഴ്സ് അറസ്റ്റിലായി.

പരിക്കേറ്റ് ആശുപത്രിയിലുളള പൊലീസുകാരെ മന്ത്രി കെഎന്‍ ബാലഗോപാല്‍ സന്ദര്‍ശിച്ചു.വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം. നാല് വര്‍ഷം മുമ്പ് കൊട്ടാരക്കരയിലുണ്ടായ സംഘര്‍ഷത്തില്‍ ഭിന്നലിംഗക്കാരായ ആറുപേര്‍ക്കെതിരെ കേസെടുത്തിരുന്നു.ഇതില്‍ പ്രതികള്‍ക്ക് സമന്‍സ് വന്നതോടെ കേസുകള്‍ റദ്ദാക്കണമെന്നും കേസെടുത്ത പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്നുമാവശ്യപ്പെട്ടാണ് ട്രാന്‍സ്ജെന്റേഴ്സ് എസ്പി ഓഫീസിലേക്കു പ്രകടനം നടത്തിയത്. പൊലീസ് തടഞ്ഞതോടെ പ്രവര്‍ത്തകര്‍ ഗാന്ധിമുക്കില്‍ റോഡ് ഉപരോധിച്ചു.

ഉപരോധത്തിനിടയില്‍ കടന്നു പോകാന്‍ ശ്രമിച്ച ബൈക്ക് യാത്രക്കാരനെ സമരക്കാരില്‍ ചിലര്‍ അക്രമിക്കാന്‍ ശ്രമിച്ചത് പൊലീസ് തടഞ്ഞു. ഇതോടെ സംഘര്‍ഷമുണ്ടായി.

സോഡാകുപ്പി കൊണ്ടുള്ള ഏറിലാണ് സിഐയുടെ തലയ്‌ക്ക് ഗുരുതര പരിക്കേറ്റത്. പിങ്ക് പൊലീസിലെ വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ ആര്യയ്‌ക്കും തലയ്‌ക്ക് പരിക്കേറ്റു.പരിക്കേറ്റ സിപിഒമാരായ അനീസ്, അബി സലാം എന്നിവരെയും കൊട്ടാരക്കര താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ജില്ലാ പൊലീസ് മേധാവി കെ.എം. സാബുമാത്യു ഉള്‍പ്പെടെ ആശുപത്രിയില്‍ എത്തി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by